‘ദേശീയ ഗാനം പഠിപ്പിച്ചതിന് കൊല്‍ക്കത്തയില്‍ മദ്രസ്സാ അധ്യാപകനെതിരെ വധശ്രമം. തല്‍പുക്കൂര്‍ അറ ഹൈ മദ്രസ്സയിലെ അധ്യാപകനായ കാസി മാസം അഖ്തറിന് നേരെയാണ് വധശ്രമമുണ്ടായത്. ദേശീയഗാനം ദൈവനിന്ദയെന്നാരോപിച്ച് ഏതാനും മൗലവിമാര്‍ അഖ്തറിനെതിരെ നേരത്തെ ഫത്വ പുറപ്പെടുവിച്ചിരുന്നു. 2015 മാര്‍ച്ച് മാസത്തില്‍ ചുരുക്കം ചില മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തയാണിത്. കൊല്‍ക്കത്തയില്‍ ജനിച്ച, രാജ്യം സ്നേഹത്തോടെ ഗുരുദേവ് എന്ന് വിളിച്ച, ദേശീയഗാനത്തിന്റെ രചയിതാവ് രബീന്ദ്രനാഥ ടാഗോറിന്റെ നാട്ടില്‍ത്തന്നെ ജനഗണമനക്ക് വിലക്ക് വീണിരിക്കുന്നു! ദേശീയഗാനം ആദ്യം പൊതുവേദിയില്‍ ആലപിച്ച 1911 ഡിസംബര്‍ 27ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമ്മേളനം നടന്നതും കല്‍ക്കത്തയിലായിരുന്നു. ഇസ്ലാമിക വിഷയങ്ങളില്‍ അറിവില്ലെന്ന് ആരോപിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ അഖ്തറിനെ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസ്സ പുറത്താക്കി. മൂന്നരപ്പതിറ്റാണ്ട് കാലത്തെ ഇടതുപക്ഷത്തിന്റെയും ആറ് വര്‍ഷത്തെ മമതയുടെയും ഭരണം ബംഗാളിന്റെ മുസ്ലിം മതബോധത്തെ എത്രത്തോളം മലീമസമാക്കിയെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്.
ദേശീയഗാനവിവാദം ഒറ്റപ്പെട്ട സംഭവമായി കരുതാനാകില്ല. ഭരണകൂട പിന്തുണയോടെ ബംഗാളിലെ മുസ്ലിം മതവിഭാഗത്തെ തീവ്രവാദവത്കരിക്കുന്നതിന്റെ ഉപോത്പന്നം മാത്രമാണിത്. മമതയുടെ മുസ്ലിം പ്രീണനമാണ് ബംഗാളിനെ കലാപക്കയമാക്കിയതിന് പിന്നിലെന്ന് മടിച്ചാണെങ്കിലും ദേശീയ മാധ്യമങ്ങള്‍ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. സിപിഎമ്മിന്റെ ഫാസിസ്റ്റ് ഭരണത്തോട് എതിരിടുന്ന കാലം മുതല്‍ മുസ്ലിം വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ മമത തിരിച്ചറിഞ്ഞിരുന്നു.
നന്ദിഗ്രാമും റിസ്വാനും
അമ്മ, ഭൂമി, മനുഷ്യന് (മാ, മാതി, മനുഷ്യ)… ബംഗാളിനെ കശക്കിയെറിഞ്ഞ ഇടത് ഏകാധിപത്യ ഭരണത്തിനെതിരെ പരിവര്‍ത്തന്‍ മന്ത്രവുമായി ആഞ്ഞടിച്ചപ്പോള്‍ മമതയുയര്‍ത്തിയ മുദ്രാവാക്യമായിരുന്നു ഇത്. 2007 മാര്‍ച്ചില്‍ നന്ദിഗ്രാമിലെ കര്‍ഷകര്‍ക്കെതിരെ പോലീസ് നടത്തിയ നരനായാട്ടോടെ മമതയുടെ രാഷ്ട്രീയ മുദ്രാവാക്യം ബംഗാള്‍ ഏറ്റെടുത്തപ്പോള്‍ തന്ത്രപൂര്‍വ്വം മുസ്ലിം വികാരവും ദീദി ഒളിച്ചുകടത്തി. ഇരകളില്‍ മുസ്ലിം വിഭാഗത്തെ മുഴുവന്‍ തന്റെ കൂടെ നിര്‍ത്തുന്നതില്‍ വിജയിച്ച മമത 2009ല്‍ റിസ്വാനുള്‍ റഹ്മാന് എന്ന യുവാവിന്റെ ദുരൂഹമായ ആത്മഹത്യ ഏറ്റെടുത്ത് ഇരവാദം ആളിക്കത്തിച്ചു. സിപിഎം നേതാക്കളുമായി ബന്ധമുള്ള പോലീസുകാരുടെ പീഡനത്തെത്തുടര്‍ന്നായിരുന്നു ആത്മഹത്യയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. റിസ്വാനുള്‍ റഹ്മാന് നീതിയാവശ്യപ്പെട്ട് രംഗത്തിറങ്ങിയ മമത സമുദായത്തിന്റെ ആവേശവും ആശ്രയവുമായി മാറി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ റിസ്വാനുളിന്റെ സഹോദരനെയും നന്ദിഗ്രാമില്‍ കൊല്ലപ്പെട്ട മുസ്ലിമായ കര്‍ഷകന്റെ അമ്മ ഫിറോസ ബീവിയെയും സ്ഥാനാര്‍ത്ഥികളാക്കി മമത നയം വ്യക്തമാക്കി. പിന്നീടങ്ങോട്ട് മതതീവ്രവാദികളുടെ അജണ്ടകള്‍ തൃണമൂലിന്റെ അജണ്ടകളായി പരിണമിച്ചു. തീവ്രമുസ്ലിം സംഘടനകളുടെ മുദ്രാവാക്യങ്ങളും തൃണമൂലിന്റെ മുദ്രാവാക്യങ്ങളും വേര്‍തിരിച്ചറിയാന്‍ പറ്റാത്തത്രയും ഇഴുകിച്ചേര്‍ന്നു. മുഖ്യമന്ത്രിയായ മമത ഇതിന്റെ തുടര്‍ച്ചയായിരുന്നു.
പ്രീണനത്തിനെതിരെ കോടതിയും
ഭരണത്തിലേറിയ ഉടന്‍ മുസ്ലിം പ്രീണന നടപടികള്‍ക്ക് മമത തുടക്കമിട്ടു. 2012 ഏപ്രിലില്‍ ഇമാമുമാര്‍ക്ക് 2500 രൂപയുടെ പ്രതിമാസ അലവന്‍സും പള്ളിയില്‍ ബാങ്ക് വിളിക്കുന്നവര്‍ക്ക് 1500 രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചു. മതത്തിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നല്കി ജനങ്ങളെ വിഭജിക്കുന്നതിനെതിരെ കോടതിക്ക് തന്നെ ഇടപെടേണ്ടി വന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരന്മാരോട് ഭരണകൂടം വിവേചനം കാണിക്കരുതെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി 2013ല്‍ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. മമതയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കോടതി തുറന്നടിച്ചു.
2016 ഒക്ടോബറില്‍ ശക്തമായ ഭാഷയിലാണ് മമതയുടെ മുസ്ലിം പ്രീണനത്തെ കോടതി വിമര്‍ശിച്ചത്. വിജയദശമിക്ക് പിറ്റേദിവസം മുഹറമായതിനാല്‍ ദുര്‍ഗ്ഗാപൂജയുടെ ഭാഗമായുള്ള വിഗ്രഹനിമജ്ജനത്തിനുള്ള സമയം ഉത്തരവിലൂടെ സര്‍ക്കാര്‍ പരിമിതപ്പെടുത്തിയിരുന്നു. ഉത്തരവ് റദ്ദാക്കിയ കോടതി സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണെന്ന് തുറന്നടിച്ചു. ”നിരുത്തരവാദപരമായ നടപടിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഒരു വിഭാഗത്തോട് പക്ഷപാതം കാണിച്ചു. ന്യായമായ കാരണങ്ങളില്ലാതെ ഭൂരിപക്ഷ സമുദായത്തിന്റെ ചെലവില്‍ ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാനുള്ള തീരുമാനമാണിത്. ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്നവരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടു. 1982ലും 1983ലും വിജയദശമിക്ക് പിറ്റേന്നുള്ള ദിവസമാണ് മുഹറം ആഘേഷിച്ചിരുന്നെങ്കിലും ദുര്‍ഗ്ഗാപൂജക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കുന്നത് അപകടമാണ്”. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത വിധിന്യായത്തില്‍ വിശദീകരിച്ചു. ബംഗാളിലെ ദുര്‍ഗ്ഗാപൂജ പ്രസിദ്ധമാണ്. അധിനിവേശ കാലത്തും മുടങ്ങാതിരുന്ന ആഘോഷത്തെ ജനാധിപത്യ കാലത്ത് വോട്ടു ബാങ്ക് രാഷ്ട്രീയത്തിനായി അടിച്ചമര്‍ത്താനാണ് മമത ശ്രമിച്ചത്. ഏറെ വൈകാരികമായി ബംഗാള്‍ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദുര്‍ഗ്ഗാപൂജയെ വെല്ലുവിളിക്കാന്‍ മമതക്ക് ധൈര്യം പകര്‍ന്നത് എന്തായാലും അതത്ര നിസാരമായി തള്ളിക്കളയാനാകില്ല. ഇടതുപക്ഷത്തെ മുട്ടുകുത്തിച്ചപ്പോള്‍ ദുര്‍ഗ്ഗയായി മമതയെ വാഴ്ത്തിയവരും കുറവല്ല!.
മതപ്രീണനത്തിന്റെ മുഴുവന്‍ സാധ്യതയും പ്രയോജനപ്പെടുത്തുന്ന തിരക്കിലാണ് മമത. ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള ഖൊമേനി വധശിക്ഷക്ക് ഫത്വ പുറപ്പെടുവിച്ച ബ്രിട്ടീഷ് ഇന്ത്യന്‍ എഴുത്തുകാരന് സല്മാന് റുഷ്ദിക്ക് കല്‍ക്കത്ത സന്ദര്‍ശിക്കുന്നതിന് ബംഗാള്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇസ്ലാമിസ്റ്റുകളുടെ അസഹിഷ്ണുതയ്ക്ക് ഇരയായ ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റീന് രചിച്ച നാടക പരമ്പര ചാനലില്‍ സംപ്രേഷണം ചെയ്യുന്നത് തടഞ്ഞു. പത്ത് ശതമാനത്തിലധികം മുസ്ലിങ്ങളുള്ള ജില്ലകളില്‍ ഉറുദു രണ്ടാമത്തെ ഔദ്യോഗിക ഭാഷയാക്കി. മഴവില്ല് എന്നര്‍ത്ഥമുള്ള രാംധോനു (ramdhonu)- എന്ന വാക്കിന്റെ ആദ്യ മൂന്ന് അക്കങ്ങള്‍ രാം എന്ന് ധ്വനിപ്പിക്കുന്നതിനാല്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഇത് പാഠപുസ്തകങ്ങളില്‍ റോഗ്ധേനു (rong-dhonu)- എന്ന് തിരുത്തി. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശ് നേരത്തെ ഇത്തരത്തില്‍ മാറ്റം വരുത്തിയിരുന്നു. ബംഗാള്‍, ബംഗ്ലാദേശിന് പഠിക്കുന്നു!! ബംഗ്ലാദേശില്‍ കലാപമുണ്ടാക്കാന്‍ ശാദര ചിട്ടി ഫണ്ടുകള്‍ ജമാ അത്തെ ഇസ്ലാമിക്ക് നല്‍കിയെന്ന കേസില്‍ എന്‍ഐഎ അന്വേഷണം നേരിടുന്ന അഹമ്മദ് ഹസ്സന് ഇമ്രാനെ 2014ല്‍ തൃണമൂല്‍ രാജ്യസഭാംഗമാക്കി. കല്‍ക്കത്തയിലും കാനിങ്ങിലുമുണ്ടായ കലാപങ്ങളില്‍ ആരോപണ വിധേയനായ ഇമ്രാന് നിരോധിത ഭീകരസംഘടനായ സിമി സ്ഥാപകരില്‍ പ്രധാനിയുമാണ്. പത്താംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്, മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍, മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്, മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മാര്‍ക്കറ്റിംഗ് സെന്ററുകള്‍…ഇങ്ങനെ നീളുന്നു പ്രഖ്യാപനങ്ങള്‍.
വികസനമല്ല, വോട്ടാണ് ലക്ഷ്യം
മമതയുടെ മുസ്ലിം പ്രീണനവും മുസ്ലിം മതനേതാക്കളുടെ മമതാ പ്രേമവും പരസ്പര പൂരകങ്ങളാണ്. 2011ലെ സെന്‍സസ് പ്രകാരം 27 ശതമാനമാണ് ബംഗാളിലെ മുസ്ലിം ജനസംഖ്യ. ഇപ്പോള്‍ 30 ശതമാനത്തിനടുത്ത് വരുമെന്നാണ് അനൗദ്യോഗിക കണക്ക്. ആകെയുള്ള 294 സീറ്റുകളില്‍ 70 എണ്ണത്തില്‍ ജയിക്കാന്‍ മുസ്ലിം വോട്ടുകള്‍ മാത്രം മതി. 35 സീറ്റുകളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതിലെ പ്രബല ശക്തിയും. സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം മുസ്ലിങ്ങള്‍ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളത് ഇടതുപക്ഷം അടക്കിവാണ ബംഗാളിലാണ്. സമുദായത്തിന്റെ വികസനമല്ല മമതയുടെ ലക്ഷ്യം.
താല്‍ക്കാലിക ലാഭത്തിനായി മതനേതാക്കളെ പ്രീണിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഇവരെ കൂടെനിര്‍ത്തി എക്കാലവും മുസ്ലിം വോട്ടുകള്‍ നേടാമെന്നാണ് കണക്കുകൂട്ടല്‍. തീവ്രമതസംഘടനകളുടെ വേദിയില്‍പ്പോലും തട്ടമിട്ടെത്തുന്ന മമതയുടെ ചിത്രം ബംഗാളില്‍ പുതുമയുള്ളതല്ല. ഭീകരവാദികളായ ബിന്‍ലാദനും യാക്കൂബ് മേമനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തിയ കല്‍ക്കത്ത ടിപ്പു സുല്‍ത്താന്‍ പള്ളി ഇമാം സയ്യിദ് നൂര്‍ ഉര് റഹ്മാന് ബര്‍ക്കാത്തി മമതയുടെ രാഖി ബന്ധിച്ച സഹോദരനായാണ് അറിയപ്പെടുന്നത്.
വോട്ടിനു പുറമെ മുസ്ലിം നേതാക്കളുടെ സമ്പത്തും പേശീബലവും മമതക്ക് ആവശ്യമുണ്ട്. അക്രമത്തിലൂടെ ബംഗാളിനെ അടിച്ചമര്‍ത്തിയിരുന്ന സിപിഎമ്മിന്റെ അതേ ശൈലിയാണ് മമതയും സ്വീകരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതൃത്വം മുഴുവനായും മുസ്ലിം നേതാക്കളുടെ കയ്യിലാണ്. കലാപങ്ങളില്‍ ആരോപണ വിധേയരാകുന്നതും ഇതേ നേതാക്കള്‍ തന്നെ. കലാപത്തെ തളളിപ്പറയാനും ഇരകള്‍ക്കൊപ്പം നില്‍ക്കാനും പിന്നെങ്ങനെയാണ് മുഖ്യമന്ത്രിക്ക് സാധിക്കുക!. മറുവശത്ത് സമുദായ താല്പര്യം മുന്‍നിര്‍ത്തിയല്ല മുസ്ലിം നേതാക്കള്‍ മമതക്കൊപ്പം നിലയുറപ്പിക്കുന്നതും. അധികാരത്തിന്റെ ഭാഗമാകുന്നതും അനധികൃതമായി സമ്പാദിക്കുന്നതും ഇവരെ ഹരംകൊള്ളിക്കുന്നു.
തലസ്ഥാനമായ കല്‍ക്കത്തയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ മെടിയാബര്‍സ്, രാജബസാര്‍, ഖിദ്ദര്‍പോറ തുടങ്ങിയ സ്ഥലങ്ങളില്‍ അനധികൃത കയ്യേറ്റത്തിനും കെട്ടിടനിര്‍മ്മാണത്തിനും നേതൃത്വം നല്‍കുന്നത് ഇത്തരം നേതാക്കളാണ്. പ്രാദേശിക നേതൃത്വത്തിന് പണം നല്‍കാതെ സംസ്ഥാനത്ത് വ്യവസായം നടക്കില്ല. ഈ സാമ്പത്തിക ക്രിമിനല്‍ മാഫിയയുടെ ബലത്തിലാണ് മമതയുടെയും തൃണമൂലിന്റെയും നിലനില്‍പ്പ്. പുതിയൊരു ബംഗാള്‍ സ്വപ്നം കണ്ടവരെ നിരാശപ്പെടുത്തുന്ന ഭരണം മറച്ചുവെക്കാനുള്ള അവസാനത്തെ അടവാണ് മമതയുടെ മുസ്ലിം പ്രീണനം.
(ബംഗാളില്‍ ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിനിരയാകുന്നതില്‍ ഭൂരിഭാഗവും ദളിതരാണ്. നീതിക്കായി സരസ്വതി വിഗ്രഹവുമായി കാത്തിരിക്കുന്ന ദളിത് ഗ്രാമത്തെക്കുറിച്ച് നാളെ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: