തൊടുപുഴ: ചലച്ചിത്ര നടി തൊടുപുഴ വാസന്തിയുടെ നില മെച്ചപ്പെട്ടു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഒരുമാസക്കാലത്തോളമായി കാന്‍സറിന് ചികിത്സയിലായിരുന്നു ഇവര്‍. ഇതിനിടെ ആറ് ദിവസം മുമ്പ് പ്രമേഹം കൂടി കാലിന്റെ മുട്ടിന് മുകളില്‍വച്ച് മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ച ഇവരെ രണ്ട് ദിവസം മുമ്പാണ് വാര്‍ഡിലേക്ക് മാറ്റിയത്.
റേഡിയേഷനായാണ് തൊടുപുഴ വാസന്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹം കൂടിയതിനൊപ്പം കാലിലെ രക്ത ഓട്ടവും നിലച്ചതോടെയാണ് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.
തൊടുപുഴ മണക്കാട് ആര് കെ ഭവന് നിവാസിയാണ് വാസന്തി. നാടകരംഗത്ത് നിന്നാണ് നടി സിനിമയില്‍ എത്തുന്നത്. തോപ്പില്‍ ഭാസിയുടെ എന്റെ നീലാകാശം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. ചെറുതും വലുതുമായ നാനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വാസന്തി അവസാനമായി അഭിനയിച്ചത് 2016 ല്‍ പുറത്തിറങ്ങിയ ഇത് താന്‍ഡാ പോലീസ് എന്ന ചിത്രത്തിലാണ്.
സിനിമാ നിര്‍മ്മാതാവ് കൂടിയായ ഭര്‍ത്താവ് രജീന്ദ്രന്നായര് കാന്‍സര്‍ ബാധിച്ച് അഞ്ച് വര്‍ഷം മുമ്പ് മരണമടഞ്ഞിരുന്നു. തുടര്‍ന്ന് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയ ഇവര്‍ വീട്ടില്‍ ഡാന്‍സ് പഠിപ്പിച്ചിരുന്നു. ഇതിനിടെ വീണ് വലത് കാലിന് പൊട്ടലുണ്ടായി, ഇതോടെ നടക്കാന്‍ ബുദ്ധിമുട്ട് വന്നതോടെ വരുമാനവും നിലച്ചു. ചികിത്സയ്ക്കും മറ്റുമായി ഇതിനോടകം മൂന്ന് ലക്ഷത്തിലധികം രൂപ ചിലവഴിച്ച് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: