കൊച്ചി: മിനിമം ബാലന്‍സിന്റെ പേരിലുള്ള ബാങ്കുകളുടെ കൊള്ള തുടരുന്നു. സാമൂഹ്യ സുരക്ഷാ പെന്ഷന് അക്കൗണ്ടിലെത്തിയിട്ടും ആയിരക്കണക്കിന് പെന്‍ഷന്‍ക്കാര്‍ക്ക് പണം പിന്‍വലിക്കാനായില്ല. നാലുമാസമായി സാമൂഹ്യ സുരക്ഷാ പെന്ഷന് മുടങ്ങിയിരിക്കുകയായിരുന്നു.
ഏപ്രില്‍ മാസത്തെ പെന്ഷന് 1100 രൂപ അക്കൗണ്ടിലെത്തിയ പലര്‍ക്കും പണം പിന്‍വലിക്കാനായിട്ടില്ല. ഭൂരിഭാഗം ബാങ്കുകളും രണ്ടായിരം രൂപ മുതല്‍ അയ്യായിരം രൂപ വരെ മിനിമം ബാലന്‍സ് സൂക്ഷിക്കണമെന്ന നിബന്ധന കര്‍ശനമാക്കിയതാണ് കാരണം. എടിഎം കാര്‍ഡുള്ളവര്‍ പണം പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍, ബാങ്കില്‍ നിന്ന് നേരിട്ട് പണം പിന്‍വലിക്കാനെത്തിയവരോട് മിനിമം ബാലന്‍സില്ലാത്തതിനാല്‍ പണം പിന്‍വലിക്കാനാവില്ലെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയാണ്.
മിനിമം ബാലന്‍സില്ലാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് എടിഎം കാര്‍ഡ് വഴി പണം പിന്‍വലിച്ചവര്‍ക്ക് പിന്നീട് കനത്ത പിഴയും നല്‍കേണ്ടി വരും. ഇതിനു മുമ്പ് സാമൂഹ്യ സുരക്ഷാ പെന്ഷന് വിതരണം ചെയ്തപ്പോഴും ഇതേ പ്രശ്നം ഉണ്ടായിരുന്നു. എന്നാല്‍, വിഷയത്തില്‍ സര്‍ക്കാര്‍തല ഇടപെടല്‍ ഇതുവരെ ഉണ്ടായിട്ടില്ല. വയോധികര്‍, വിധവകള്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, കര്‍ഷകര്‍ തുടങ്ങിയവരുടെ പെന്‍ഷനിലാണ് ബാങ്കുകള്‍ കൈയ്യിട്ടു വാരുന്നത്.
പെന്‍ഷന്‍തുക അക്കൗണ്ടിലൂടെ ലഭിക്കുന്ന പലരും നേരിട്ട് തുക നല്‍കണമെന്നാവശ്യപ്പെട്ട് തദ്ദേശസ്ഥാപനങ്ങളെയും ജനപ്രതിനിധികളെയും സമീപിച്ചിട്ടുണ്ട്. പെന്‍ഷന്‍കാരുടെ നിലവിലുള്ള അക്കൗണ്ട് സീറോ ബാലന്‍സാക്കി മാറ്റി നല്കാന് ബാങ്കുകള്‍ ഇതുവരെ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: