ന്യൂദല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്ന പ്രതിപക്ഷത്തിന് വിമര്‍ശനവുമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ചര്‍ച്ചകള്‍ക്കും വാദപ്രതിവാദത്തിനുമുള്ള വേദിയാണ് പാര്‍ലമെന്റ്. വിയോജിപ്പും തടസ്സപ്പെടുത്തലും പ്രതിപക്ഷത്തിനാണ് കൂടുതല്‍ നഷ്ടമുണ്ടാക്കുക. പാര്‍ലമെന്റിന്റെ പ്രവര്‍ത്തന സമയം കുറയുന്നതില്‍ ആശങ്ക രേഖപ്പെടുത്തി അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ എംപിമാര്‍ നല്കിയ വിടവാങ്ങല്‍ ചടങ്ങിലായിരുന്നു പരാമര്‍ശം.
രാഷ്ട്രപതിയെന്ന നിലയിലുള്ള തന്റെ അവസാന പ്രസംഗത്തിനിടെ അദ്ദേഹം വികാരാധീനനായി. ബംഗാളിലെ പാര്‍ലമെന്റേറിയനില്‍ നിന്ന് പ്രഥമ പൗരനിലേക്കുള്ള യാത്ര മുഖര്‍ജി ഓര്‍മ്മിച്ചെടുത്തു. 37 വര്‍ഷം ഞാന്‍ പാര്‍ലമെന്റേറിയനായിരുന്നു.
ഒരര്‍ത്ഥത്തില്‍ ഞാന്‍ പാര്‍ലമെന്റിന്റെ സൃഷ്ടിയാണ്. രാഷ്ട്രപതി എന്ന നിലയില്‍ ഭരണഘടന സംരക്ഷിക്കാനും കാത്തുസൂക്ഷിക്കാനും ശ്രമിച്ചു. ഇന്ത്യയുടെ ഭരണഘടന ഭരിക്കാനുള്ള വെറുമൊരു നിയമ രേഖയല്ല. സാമൂഹിക സാമ്പത്തിക പരിഷ്കരണത്തിനുള്ള മാഗ്നാ കാര്‍ട്ടയും കോടിക്കണക്കിനാളുകളുടെ പ്രതീക്ഷയും ആവേശവുമാണ്.
നിയമം നിര്‍മ്മിക്കാന്‍ നിര്‍ബന്ധ സാഹചര്യത്തില്‍ മാത്രമേ ഓര്‍ഡിനന്‍സിന്റെ വഴി സ്വീകരിക്കാവൂവെന്നും അദ്ദേഹം ഭരണപക്ഷത്തെ ഓര്‍മ്മിപ്പിച്ചു. ചരക്ക് സേവന നികുതി ബില്‍ പാസാക്കിയത് പാര്‍ലമെന്റിന്റെ പക്വതയാണ് പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാജ്പേയിയും നരസിംഹ റാവുവും ഏറെ സ്വാധീനിച്ചിട്ടുണ്ട്. അദ്വാനിയുടെ ഉപദേശങ്ങള്‍ സ്വീകരിച്ചു. തനിക്ക് എല്ലാ പിന്തുണ നല്കിയവര്ക്കും നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: