ആലപ്പുഴ: എഐടിയുസിക്കാര്‍ നോക്കുകൂലി വാങ്ങിയതിനെതിരെ നഗരത്തില്‍ പ്രകടനം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ സിഐടിയുക്കാര്‍ നോക്കുകൂലി ആവശ്യപ്പെട്ട് വിവാദത്തിലായി.
പഴവീട് കണിയാംകുളം ജങ്ഷന് സമീപത്തെ വീട്ടില്‍ നിന്നും വീട്ടുസാമഗ്രികള്‍ വാഹനത്തിലേയ്ക്ക് കയറ്റിയതിന്റെ പേരിലാണ് ആയിരം രൂപ നോക്കുകൂലി ആവശ്യപ്പെട്ട് യൂണിയന്കാര് എത്തിയത്. തത്തംപള്ളി ഗ്രേസ് ഭവനത്തില്‍ ക്രിസ്റ്റഫറിനോടാണ് പണം ആവശ്യപ്പെട്ടത്.
ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന കാണിയാംകുളത്തെ വീട്ടില്‍ നിന്നും തത്തംപള്ളിയിലേയ്ക്ക് സാധനങ്ങള്‍ വാഹനത്തില്‍ കയറ്റുന്നതിനിടെ സിഐടിയുക്കാര്‍ എത്തി നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പണം തരില്ലെന്ന് പറഞ്ഞതോടെ ഉന്തും തള്ളുമായി. ക്രിസ്റ്റഫറിനെ കയ്യേറ്റം ചെയ്തുവെന്നും പരാതിയുണ്ട്.
സംഭവമറിഞ്ഞെത്തിയ പോലീസാകട്ടെ യൂണിയന്‍കാരുടെ പക്ഷം ചേര്‍ന്നു. പണം കൊടുത്ത് പ്രശ്നം പരിഹരിക്കാനാണ് ഇവര്‍ നിര്‍ദ്ദേശിച്ചത്. നോക്കുകൂലി വിവാദം സജീവമായി നില്ക്കുന്നതിനാല് മേഖലാതലത്തിലുള്ള നേതാക്കള്‍ ഇടപെട്ട് പ്രശ്നം ഒതുക്കി തീര്‍ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ദേശീയപാതയില്‍ കളര്‍കോട് ഭാഗത്തെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നോക്കുകൂലിയുടെ പേരില്‍ എഐടിയുസി തടസ്സപ്പെടുത്തിയത് വിവാദമായിരുന്നു. ഇതിനെതിരെ മന്ത്രി ജി. സുധാകരന് ആദ്യം രംഗത്ത് വരികയും സിപിഐ നേതാക്കളുടെ പ്രതിഷേധത്തില്‍ മലക്കം മറിയുകയും ചെയ്തിരുന്നു.
മന്ത്രി ജി. സുധാകരനെ പിന്തുണച്ച് സിഐടി യു നേതാക്കള്‍ നോക്കുകൂലിയ്ക്കെതിരെ ശനിയാഴ്ച പ്രകടനവും നടത്തി. എന്നാല്‍ ഞായറാഴ്ച ഇവരുടെയും തനിനിറം പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: