ലക്നൗ: സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് മുലായം സിംഗ് യാദവും മകനും യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ഏറ്റുമുട്ടുന്നു. അഖിലേഷിന്റെ ഭരണത്തില്‍ മുലായം സംതൃപ്തനല്ല എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മുഖ്യമന്ത്രി അഖിലേഷിന്റെ പ്രത്യേക വസതിയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തന്റെ അതൃപ്തി മുലായം അഖിലേഷിനെ അറിയിക്കുകയും ചെയ്തു. അഖിലേഷിന്റെ ഭരണത്തില്‍ ചില അഭാവങ്ങളുണ്ട്. ആറുമാസത്തെ കാലാവധിയാണ് നല്‍കിയിരുന്നത്. ജനങ്ങള്‍ക്ക് ഇതിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ സാധിക്കും. നാല് മാസം ഇതുവരെ കഴിഞ്ഞു. ഇനി രണ്ടുമാസമേ ശേഷിക്കുന്നുള്ളൂ. ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള നല്ല സമയമാണ് ഇത് മുലായം വ്യക്തമാക്കി. അഖിലേഷ് സര്‍ക്കാരിനെതിരെ മുലായം ആഞ്ഞടിച്ചപ്പോള്‍ അഖിലേഷും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരും വളരെ ശാന്തരായാണ് ഇരുന്നത്.
വിധാന്‍ സഭ സ്പീക്കര്‍ മാതാ പ്രസാദ് പാണ്ഡെയും യോഗത്തില്‍ പങ്കെടുത്തിരുന്നു. സമാജ്വാദി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി റാം ആസ്രെ കുശാഹ്വ, മന്ത്രിമാരായ അസാം ഖാന് എന്നിവരും യോഗത്തില്‍ ഉണ്ടായിരുന്നു. മുലായത്തിനു പുറമെ മുഖ്യമന്ത്രി അഖിലേഷും യോഗത്തില്‍ സംസാരിച്ചിരുന്നു. അച്ഛന്റെ വാക്കുകളെ പ്രതിരോധിക്കുവാന്‍ അഖിലേഷ് തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ആരേയും പേരെടുത്ത് പറയാതെയാണ് മുലായം വിമര്‍ശിച്ചത്. യുപി മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും നന്നായി പ്രവര്‍ത്തിക്കുന്നില്ലെന്നും വളരെ കുറച്ച് മന്ത്രിമാരാണ് അവരുടെ ജോലി നല്ല രീതിയില്‍ ചെയ്യുന്നതെന്നും മുലായം പറഞ്ഞു. ഇവരുടെ കാര്യത്തില്‍ താന്‍ സംതൃപ്തനാണെന്നും അവര്‍ അവരുടെ പ്രവര്‍ത്തനശൈലി ഉയര്‍ത്തണമെന്നും മുലായം കൂട്ടിച്ചേര്‍ത്തു.
നിയമനിര്‍മാണത്തിന്റെ കാര്യത്തില്‍ വളരെയധികം ചുമതലകള്‍ നിര്‍വഹിക്കുവാനുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനം സര്‍ക്കാരിന്റെ പ്രതിഛായയെയാണ് ബാധിക്കുന്നത്. ജനങ്ങള്‍ നമ്മെ തെരഞ്ഞെടുക്കുന്നത് വലിയ പ്രതീക്ഷകളോടെയാണ്. അതുകൊണ്ട് തന്നെ ആ ചുമതലകള്‍ നാം പൂര്‍ത്തീകരിക്കണമെന്നും മുലായം അഖിലേഷിനെ ഉപദേശിച്ചു.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലാണ് നമ്മുടെ പാര്‍ട്ടി യഥാര്‍ത്ഥ പരീക്ഷ നേരിടാനിരിക്കുന്നത്. പൊതുസമൂഹത്തിനും പാവപ്പെട്ടവര്‍ക്കും വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യേണ്ടത് സര്‍ക്കാരിന് അത്യാവശ്യമാണെന്നും മുലായം മുന്നറിയിപ്പ് നല്കി. പാര്‍ട്ടി എംഎല്‍എമാര്‍ അവരുടെ മണ്ഡലങ്ങളില്‍ കൂടുതല്‍ സമയം ചെലവിടണമെന്ന് സ്പീക്കര്‍ പാണ്ഡെ പറഞ്ഞു.
അതേസമയം, പിന്നീട് സംസാരിക്കാനെത്തിയ അഖിലേഷ്, സര്‍ക്കാരിന്റെ പ്രധാന തീരുമാനങ്ങളെക്കുറിച്ച് മാത്രമാണ് പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്കിയ ഉറപ്പ് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമെന്നും അഖിലേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: