ന്യൂദല്‍ഹി: മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷയായ നീറ്റിന് എല്ലാ ഭാഷകളിലും ഒരേ ചോദ്യങ്ങള്‍ നല്‍കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍.
ഇംഗ്ലീഷ് ചോദ്യ പേപ്പറിന്റെ ഹിന്ദിയിലും മാതൃഭാഷകളിലുമുള്ള പകര്‍പ്പുകളാകും ലഭ്യമാക്കുക. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ പത്ത് മാതൃഭാഷകളിലാണ് ഈ വര്‍ഷം ചോദ്യ പേപ്പര്‍ തയ്യാറാക്കിയിരുന്നത്. വ്യത്യസ്ത ചോദ്യങ്ങളായതിനാല്‍ വ്യാപക പരാതി ഉയര്‍ന്നു. ഇംഗ്ലീഷ്, ഹിന്ദി ചോദ്യ പേപ്പറുകളെ അപേക്ഷിച്ച് മറ്റുള്ളവ ദുഷ്കരമായിരുന്നുവെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഫലപ്രഖ്യാപനം സുപ്രീംകോടതി സ്റ്റേ ചെയ്തു.
ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ അനിശ്ചിതത്വത്തിലാക്കി വൈകിയാണ് പിന്നീട് പ്രഖ്യാപനം നടന്നത്. ഇതൊഴിവാക്കാനാണ് ഒരേ ചോദ്യ പേപ്പര്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തിന്റെ തീരുമാനം. എഞ്ചിനീയറിംഗ് പ്രവേശനത്തിന് നീറ്റ് മാതൃകയില്‍ പൊതു പരീക്ഷ നടപ്പാക്കുമോയെന്ന ചോദ്യത്തിന് തീരുമാനമായിട്ടില്ലെന്ന് മന്ത്രി മറുപടി നല്കി.
നീറ്റിന്റെ അന്തിമ ഫലം കാത്തിരിക്കുകയാണ്. എഞ്ചിനീയറിങ്ങിനും നീറ്റ് ഏര്‍പ്പെടുത്തുന്നത് ചര്‍ച്ചയിലുണ്ട്. എന്നാല്‍ തീരുമാനമെടുത്തിട്ടില്ല. ജാവദേക്കര്‍ വ്യക്തമാക്കി. ബംഗാളും തമിഴ്നാടും നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിഷയമായ വിദ്യാഭ്യാസ മേഖലയില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ അവസരം നല്‍കുമെന്നാണ് ബംഗാളിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: