നാനാത്വത്തില്‍ ഏകത്വമെന്ന സന്ദേശവുമായി ശ്രാവണപൗര്‍ണമി വീണ്ടും വരവായി. വിവിധ ഭാഷകളും വേഷഭൂഷാദികളും ആഹാരക്രമങ്ങളുമുള്ള ഒരു ജനതയെ ഏകഭാവത്തോട് സമന്വയിപ്പിക്കുവാന്‍ സക്ഷമമായ സുദിനം. വൈവിധ്യങ്ങള്‍ ഉണ്ടെങ്കിലും രാഷ്ട്രത്തിന്റെ സംസ്കൃതി ഏകമാണെന്നും ആ സംസ്കൃതിയെ തലമുറകള്‍ക്ക് പകര്‍ന്ന് നല്കി മാതൃഭാവത്തില്‍ ഭാഷാമാതാവായി പരിലസിക്കുന്ന സംസ്കൃതഭാഷയ്ക്ക് ഇന്ത്യയിലെ സമസ്ത ജനതയേയും സമന്വയിപ്പിച്ച് ഒന്നാക്കാന്‍ കഴിയുമെന്ന ഉത്തമബോധ്യമാണ് സാഹോദര്യത്തിന്റെ പ്രതീകമായ രക്ഷാബന്ധനം ആഘോഷിക്കുന്ന ശ്രാവണപൗര്‍ണമി സംസ്കൃതദിനമായി തെരഞ്ഞെടുക്കുവാന്‍ 1969 ല്‍ ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ചതെന്നതില്‍ സംശയമില്ല. 2000 ല്‍ സംസ്കൃത വര്‍ഷമായി ആഘോഷിച്ചപ്പോള്‍ സംസ്കൃതദിനത്തിന് മുന്‍പും പിന്‍പുമുള്ള മൂന്നുവീതം ദിനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സംസ്കൃതസപ്താഹം ആഘോഷിക്കുവാന്‍ വാജ്പേയി സര്‍ക്കാര്‍ തീരുമാനമെടുത്തു.
ഭാരതം എന്ന വാക്കിന് അറിവില്‍ ആനന്ദിക്കുന്ന ദേശം എന്നര്‍ത്ഥം. ഭാരതീയന്റെ ജ്ഞാനതൃഷ്ണയെ ശമിപ്പിച്ചത് സംസ്കൃതമായിരുന്നു. വേദങ്ങളും ഉപനിഷത്തുകളും പുരാണേതിഹാസങ്ങളും മാത്രമല്ല ശാസ്ത്രവും സംഗീതവും ആയുര്‍വേദവും യോഗയും വാസ്തുശാസ്ത്രവും വൃക്ഷായുര്‍വേദവും അര്‍ത്ഥശാസ്ത്രവും കാമശാസ്ത്രവും നാട്യശാസ്ത്രവും 64 കലകളും നാടകങ്ങളും കാവ്യങ്ങളും അലങ്കാര ശാസ്ത്രങ്ങളും വ്യാകരണവും… എല്ലാം സംസ്കൃത ഭാഷയിലൂടെ ആവിഷ്ക്കരിക്കപ്പെട്ടു. ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും വിജ്ഞാനകുതുകികള്‍ അറിവുനേടി. ഭാരതത്തിലേക്ക് വന്നു. മനുസ്മൃതിയിലെ പരാമര്‍ശം നോക്കൂ.
ഏതദേശ പ്രസൂതസ്യ
സകാശാദഗ്ര ജന്മനഃ
സ്വം സ്വം ചരിത്രം ശിക്ഷേരന്‍
പൃഥിവ്യാം സര്‍വമാനവാഃ
“ഈ ഭൂമിയില്‍ ജനിച്ച മഹാപുരുഷന്മാരുടെ അടുത്ത് ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ജനങ്ങള്‍ എത്തുകയും അവരവരുടെ തലമുറകള്‍ക്കുവേണ്ട ചരിത്രം പഠിച്ച് പോവുകയും ചെയ്തിരുന്നു.” ലോകത്തിന്റെ മുന്നില്‍ ഭാരതത്തെ ജഗദ്ഗുരുവായി നിലനിര്‍ത്തിയത് “ഭാരതി” ആയിരുന്നു എന്നതിന് ആര്‍ക്കും എതിരഭിപ്രായമുണ്ടാവാന് വഴിയില്ല.” “തസ്യഭാസാത് സര്‍വമിദം വിഭാതി” എന്നു പറയുംപോലെ സംസ്കൃതത്തിന്റെ ആത്മചൈതന്യമാണ് ഭാരതത്തിന്റെ ജീവചൈതന്യം. ഇന്നും ആധുനിക ശാസ്ത്ര സിദ്ധാന്തങ്ങളുടെ വേരുകള്‍ തേടി പോയാല്‍ നാം എത്തിച്ചേരുന്നത് സംസ്കൃതത്തിന്റെ ശ്രീകോവിലിലാണ്. ദ്രവ്യത്തിന്റെ സൂക്ഷ്മമായ ഘടകം പരമാണു തന്നെ എന്ന് ബിസി 100 ല്‍ എഴുതിയ യോഗസൂത്രം പറഞ്ഞുതരുന്നു. “അപകര്ഷപര്യന്തം ദ്രവം പരമാണുരേവം” “ഭൂഗോളഃ സര്‍വതോ വൃത്തഃ” (ഭൂഗോളം ഗോളാകൃതിയുള്ളതാണ്)ആര്യഭടീയം…. “വൃക്ഷാദീനാം ചേതനത്വം ബോദ്ധവ്യം” (വൃക്ഷങ്ങള്‍ക്ക് ജീവനുണ്ടെന്നറിയണം)-വൃക്ഷായുര്‍വേദം തുടങ്ങി നൂറുകണക്കിന് ഗ്രന്ഥങ്ങളില്‍ ശാസ്ത്രസത്യങ്ങളുടെ വേരുകള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും.
ലോകഭാഷകളുടെ മാതാവാണ് സംസ്കൃതം എന്നുപറഞ്ഞത് പാശ്ചാത്യചരിത്ര ഗവേഷകനായ വില്‍ഡ്യൂറണ്ട് ആയിരുന്നു. ലോകഭാഷകളും സംസ്കൃതവുമായിട്ടുള്ള ബന്ധം ഭാഷാഗവേഷകരില്‍ പലരും അംഗീകരിച്ചിട്ടുള്ളതാണ്. ഭാരതീയ ഭാഷകളില്‍ 50ശതമാനം മുതല്‍ 80 ശതമാനംവരെ സംസ്കൃത പദങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ഭാരതീയ പ്രാദേശിക ഭാഷകള്‍ ഭാഷാ നിയമങ്ങളും ആശയങ്ങളുമെല്ലാം കടം കൊണ്ടത് സംസ്കൃതത്തില്‍ നിന്നാണ്. പുരാണങ്ങളും ഇതിഹാസങ്ങളും പ്രാദേശിക ഭാഷാ വികസനത്തിന് സഹായകമായി. കാളിദാസന് രഘുവംശമെഴുതാന് പ്രേരണയായത് “രാമായണമായിരുന്നു”. മറ്റു പ്രാദേശിക കവികള്‍ക്ക് മാതൃകയായത് കാളിദാസനുമായിരുന്നു. അതുപോലെ ഭവഭൂതിയുടെ ഉത്തരരാമചരിതവും ഭോജന്റെ രാമായണചമ്പുവും രാവണവധം, ജാനകി ഹരണം, പ്രസന്ന രാഘവം, അനര്‍ഘ രാഘവം, ആശ്ചര്യചൂഡാമണി രഘുവീരവിജയം, രാമചന്ദ്രവിലാസം…..തുടങ്ങി എത്രയെത്ര കൃതികള്‍ക്ക് രാമായണം കാരണമായി. ഇതിലും എത്രയോ അധികം മഹാഭാരതത്തെ ആധാരമാക്കി രചിക്കപ്പെട്ടു.
ആധുനിക ശാസ്ത്രവിദ്യാര്ത്ഥികള്ക്കുപോലും ശാസ്ത്രം പഠിക്കുവാന്‍ സംസ്കൃതപദങ്ങള്‍ അനിവാര്യമാകുന്നു-ഭാരതത്തിന്റെ വിവിധ സ്ഥാപനങ്ങള്‍ക്ക് അവയുടെ ഉദ്ദേശ്യത്തെ അല്പ്പവാക്കുകളില് പ്രകടിപ്പിക്കാന്‍ സംസ്കൃത വാക്യങ്ങള്‍ “ധ്യേയ വാക്യങ്ങളായി” സ്വീകരിക്കേണ്ടിവരുന്നു. ഭഗവദ്ഗീതയെ ഇന്ന് ആധുനികമാനേജ്മെന്റ് സിദ്ധാന്തങ്ങള്ക്കുവേണ്ടി ആശ്രയിക്കുന്നു. വാസ്തുവും ജ്യോതിഷവും നിത്യജീവിതത്തിന്റെ ഭാഗമാകുന്നു. ആയുര്‍വേദം പഠിക്കുവാന്‍ കുട്ടികള്‍ താല്‍പ്പര്യം കാണിക്കുന്നു. ഇങ്ങനെ ജീവിതത്തിന്റെ പല മേഖലയിലും പൗരാണിക സംസ്കൃതത്തിന്റെ നിത്യനൂതനത്വം ദൃഷ്ടിഗോചരമാകുന്നു.
സംസ്കൃതം ‘മൃതഭാഷ’യെന്ന് പരിഹസിക്കുന്നവര്‍ ഇന്നും ഉണ്ട്. പക്ഷേ….സംസ്കൃതം അതിന്റെ ചരിത്രപരമായ ദൗത്യം നിര്‍വഹിച്ച് മുന്നേറുന്നു. ഇന്നും വേദപരമ്പരയും…ഗുരുപരമ്പരയും…അസ്തമിച്ചിട്ടില്ല. സ്വന്തം വീടുകളെ ഗുരുകുലങ്ങളാക്കി ശാസ്ത്രസംരക്ഷണം നടത്തുന്ന മുന്നൂറോളം ഗുരുക്കന്മാര് ഇന്നും ഭാരതത്തിലുണ്ട്. 15 സംസ്കൃതസര്വകലാശാലകള്, നേപ്പാളില്‍ ഒരു സര്‍വകലാശാല എല്ലാം കൂടി 16 എണ്ണം. അയ്യായിരം പാരമ്പര്യ പാഠശാലകള്‍, ഒരു ലക്ഷത്തോളം ഗുരുപാരമ്പര്യത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍-കാശി, ശൃംഗേരി, ഉഡുപ്പി, തിരുപ്പതി, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംസ്കൃത വിദ്വത് സദസ്സുകള്‍. 200 സംസ്കൃത മാസികകള്‍, അഞ്ചാം ക്ലാസുമുതല്‍ 12-ാം ക്ലാസ്സുവരെ സംസ്കൃതം പഠിക്കുന്ന വിദ്യാര്‍ത്ഥി ലക്ഷങ്ങള്‍…125 സര്‍വകലാശാലകളില്‍ സംസ്കൃത ബിരുദ പഠനത്തിന് അവസരങ്ങള്‍…അനൗപചാരികമായി സംസ്കൃതം പഠിക്കുവാന്‍ അവസരങ്ങള്‍…ഗീതാ സംസ്കൃത പഠനകേന്ദ്രങ്ങള്‍, തപാല്‍ മാര്‍ഗം സംസ്കൃതം പഠിക്കുവാന്‍ ഏഴ് ഭാഷാമാധ്യമങ്ങളിലായി ആയിരങ്ങള്‍….. ആകാശവാണിയില്‍ മാത്രം സംസ്കൃത വാര്‍ത്ത രണ്ടുനേരം കേട്ട് കൗതുകമൂറിയ കാലം മാറി. ഇന്ന് ദൂരദര്‍ശനില്‍ നിത്യവും സംസ്കൃത വാര്‍ത്തകള്‍ വായിക്കുന്നു.
1956-57 ല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ.സുനീത് കുമാര്‍ കമ്മീഷന് 1200 ഓളം പ്രശസ്ത വ്യക്തികളില്നിന്നുംശേഖരിച്ച വിവരങ്ങള്‍ നിര്‍ത്തിക്കൊണ്ട് ലോവര്‍ പ്രൈമറി തലം മുതല്‍ സംസ്കൃതം ലളിതമായി ആരംഭിച്ച് കോളേജ് തലത്തില്‍ എത്തുമ്പോഴേക്കും ഒരു വിദ്യാര്‍ത്ഥിക്ക് അഞ്ചുവര്‍ഷത്തെ സംസ്കൃതപഠനം അനിവാര്യമാക്കണമെന്ന് നിഷ്ക്കര്ഷിച്ചിരുന്നു. 1973 ല്‍ എന്‍.വി.കൃഷ്ണവാര്യര്‍ അധ്യക്ഷനായ സംസ്കൃത കമ്മീഷന്, സംസ്കൃതപഠനം പ്രോത്സാഹിപ്പിക്കണമെന്നും എല്ലാ ജില്ലകളിലും സംസ്കൃതം സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. യശ്പാല്‍ കമ്മറ്റിയും സംസ്കൃത പഠനത്തിന്റെ പ്രസക്തിയെ എടുത്തു പറഞ്ഞിട്ടുണ്ട്. 1994 ലെ സുപ്രീംകോടതി “ഭാരതത്തിന്റെ സാംസ്ക്കാരിക പൈതൃകം ഉയര്‍ത്തിപ്പിടിക്കാന്‍ സംസ്കൃതപഠനം അനിവാര്യമണെന്ന് വിധി പറയുകയുണ്ടായി. സംസ്കൃതത്തെ അവഗണിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവണം. വിദേശഭാഷകളായ അറബിയും ഉറുദുവും ഒന്നാംക്ലാസ് മുതല്‍ പഠിപ്പിക്കുമ്പോള്‍ സംസ്കൃതം ഒന്നാംക്ലാസില്‍ പ്രവേശനം കിട്ടാതെ കേഴുന്ന അവസ്ഥയാണിന്നുള്ളത്. ദേശാഭിമാനികളായ ഒരു ജനതയെ സൃഷ്ടിക്കുവാന്‍ സംസ്കൃതം നിര്ബന്ധഭാഷയായി പഠിപ്പിക്കുകതന്നെ വേണം.
സര്‍ക്കാരുകളുടെ മുന്പില് കൈനീട്ടി നമുക്കധികകാലം നിലനില്ക്കുവാന് കഴിയില്ല. അനൗപചാരികമായി സംസ്കൃതം പഠിച്ചും പഠിപ്പിച്ചുംകൊണ്ട് സംസ്കൃതത്തെ ജനസാമാന്യത്തിന്റെ ഭാഷയാക്കി മാറ്റി നമുക്ക് മുന്നേറേണ്ടിയിരിക്കുന്നു. അതിന്റെ പ്രഥമ സോപാനമാണ് വിശ്വസംസ്കൃത പ്രതിഷ്ഠാന്റെ ‘സംഭാഷണ ശിബിരങ്ങള്‍’. സംഭാഷണം മുതല്‍ ശാസ്ത്രംവരെ സംസ്കൃതം പടിപടിയായി പഠിക്കുവാന്‍ ഇന്ന് പാഠ്യപദ്ധതിയും പുസ്തകങ്ങളും ലഭ്യമാണ്. സംസ്കൃതത്തിനുവേണ്ടി സമര്‍പ്പിത ചിത്തരായ യുവജനങ്ങളിലും അധ്യാപകരിലുമാണ് സംസ്കൃതത്തിന്റെ ഭാവി പ്രതീക്ഷ. രാഷ്ട്രത്തിന്റെ ഹൃദയ നഭസ്സില്‍ സംസ്കൃത പൗര്ണമിയ്ക്കായി നമുക്ക് പുനരര്‍പ്പണം ചെയ്യാം..
വി.ജെ.ശ്രീകുമാര്‍ (വിശ്വസംസ്കൃത പ്രതിഷ്ഠാനം സംസ്ഥാന ഉപാധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: