കോഴിക്കോട്: വെള്ളയില്‍ മലമ്പനി സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ നാളെ ജില്ലയില്‍ വിപുലമായ സര്‍വ്വേ നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനം. ഒരേ പ്രദേശത്ത് രണ്ട് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചതാണ് ആശങ്കാജനകമായിരിക്കുന്നത്. ജില്ലയില്‍ നിന്ന് പുറത്തുപോകാത്ത തദ്ദേശീയര്‍ക്കാണ് മലമ്പനിസ്ഥിരീകരിച്ചതെന്നത് ഗൗരവമായി പരിഗണിക്കുമെന്ന് കോര്പ്പറേഷന് ആരോഗ്യവിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്.എസ്. ഗോപകുമാര്‍ പറഞ്ഞു. അനോഫിലിസ് കൊതുകുകളാണ് മലമ്പനി പരത്തുന്നത്. വെള്ളയില്‍ ഭാഗത്ത് ആഴംകുറഞ്ഞ കിണറുകളാണുള്ളത്. ഇത് കൊതുക് വര്‍ദ്ധനക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കിണറുകള്‍ക്ക് വലയിടാന്‍ വ്യാപകമായ ബോധവല്‍ക്കരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ശുദ്ധജലത്തിലെ കൊതുകിനെ തുരത്താന്‍ ആരോഗ്യവകുപ്പ് ഗപ്പികളെ വിതരണം ചെയ്തിരുന്നു. എന്നാല്‍ ഗപ്പികളെ നശിപ്പിക്കുന്നതും സര്‍ക്കാര്‍ നിരോധിച്ചതുമായ ആഫ്രിക്കന്‍ മുഷികളെ പ്രദേശത്തെ ചില കിണറുകളില്‍ കണ്ടെത്തിയിട്ടുണ്ട്. പുതുതായി ആരംഭിച്ച വെള്ളയില്‍ ഹാര്‍ബര്‍ പ്രദേശത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ എത്തുന്നതും പനി പകരാന്‍ ഇടയാക്കിയതെന്നും അധികൃതര്‍ സംശയിക്കുന്നുണ്ട്. പനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവല്‍ക്കരണത്തിനും ഈ മേഖലയില്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കാനാണ് അധികൃതരുടെ തീരുമാനം. വെള്ളിയാഴ്ച വിപുലമായ ബോധവല്‍ക്കരണം നടത്തുമെന്ന് 66-ാം വാര്‍ഡ് കൗണ് സിലര് സൗഫിയ അനീഷ് ജന്മഭൂമിയോട് പറഞ്ഞു. മഴക്കാലപൂര്‍വ്വ ശുചീകരണം നടന്നിരുന്നു. ഒരു കിലോമീറ്റര്‍ ആവിക്കല്‍തോട് യുഎല്സിസിയാണ് നിര്‍വ്വഹിച്ചത്. അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: