ഇടുക്കി: ജൂലൈ മാസം അവസാന വാരത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനത്തെ ഡാമുകളില്‍ അവശേഷിക്കുന്നത് നാലിലൊന്ന് ശതമാനം വെള്ളം മാത്രം. കൃത്യമായി പറഞ്ഞാല്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട 16 ഡാമുകളിലായി ഉള്ളത് 25 ശതമാനം വെള്ളം മാത്രം. അതായത് 1020.009 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളം. ശനിയാഴ്ച ഡാമുകളിലേയ്ക്ക് 22.556 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് ഒഴുകിയെത്തിയത്. ഏറ്റവും അധികം മഴ ലഭിച്ചത് ഇടുക്കി അണക്കെട്ടിലാണ്. 0.52 സെന്റീ മീറ്റര്‍.
കഴിഞ്ഞ 10 ദിവസം കൊണ്ട് 3 ശതമാനം വെള്ളമാണ് ഡാമുകളിലേയ്ക്ക് ഒഴുകിയെത്തിയത്. മുന്‍ വര്‍ഷങ്ങളേക്കാള്‍ മഴയുടെ അളവ് ഗണ്യമായി കുറഞ്ഞത് വൈദ്യുതി മേഖലയില്‍ തിരിച്ചടിയാകുകയാണ്. പത്തനംതിട്ടയിലെ പ്രധാന അണക്കെട്ടുകളായ പമ്പ – കക്കി ഡാമുകളില്‍ 22 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്.
ഷോളയാറില്‍ 2611.3 അടി വെള്ളം ഉള്ളപ്പോള്‍ ജലനിരപ്പ് 30 ശതമാനമാണ്. ഇടമലയാര്‍-30, കുണ്ടള-17, മാട്ടുപ്പെട്ടി-22, കുറ്റ്യാടി-62, തരിയോട്-44, ആനയിറങ്കല്‍-5, പൊന്മുടി- 36, നേര്യമംഗലം-55, പൊരിങ്കല്‍-94, ലോവര്‍ പെരിയാര്‍-62 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്. അതേ സമയം ശനിയാഴ്ച 62.4269 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്താകെ ഉപയോഗിച്ചത്. ഇതില്‍ 45.7395 ദശലക്ഷം യൂണിറ്റും കേന്ദ്ര പൂളില്‍ നിന്നുള്ള വിഹിതവും പുറത്ത് നിന്ന് പണം നല്കി വാങ്ങിയതുമാണ്.
ഇടുക്കിയില്‍ 21.4 അടി വെള്ളം കുറവ്
തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 21.41 അടി വെള്ളം കുറവ്. ഇന്നലെ രാവിലെ 7 ന് ലഭിച്ച കണക്കുപ്രകാരം 2318.88 അടി വെള്ളമാണ് ഡാമിലുള്ളത്. 22.136 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഇത് 2340.36 ആയിരുന്നു. 37.757 ശതമാനം. 6.98 ദശലക്ഷം യൂണിറ്റ് ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളം ഡാമിലേക്ക് ഒഴുകിയെത്തിയപ്പോള്‍ മൂലമറ്റം പവര്‍ഹൗസില്‍ ഉല്പാദിപ്പിച്ചത് 3.05 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: