പത്തനംതിട്ട: കാമുകന് പെട്രോള്‍ ഒഴിച്ച് കത്തിച്ച കടമ്മനിട്ട കുരീചെറ്റയില്‍ കോളനിയില്‍ ശശിയുടെ മകള്‍ ശാരികയുടെ(17) മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
കോയമ്പത്തൂരിലെ ഗംഗ മെഡിക്കല്‍ സെന്ററില്‍ നിന്നും ഇന്നലെ രാവിലെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച ശാരികയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകിട്ട് ഏഴുമണിയോടെയാണ് കടമ്മനിട്ടയിലെ വീട്ടില്‍ കൊണ്ടുവന്നത്. അരമണിക്കൂര്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയില്‍ സംസ്ക്കരിച്ചു. സഹോദരന് ശരത്താണ് ചിതയ്ക്ക് തീ കൊളുത്തിയത്.
കഴിഞ്ഞ 14 ന് വൈകിട്ട് ആറരയോടെയാണ് കടമ്മനിട്ട തെക്കുംപറമ്പില്‍ സജില്‍ പെണ്‍കുട്ടിയുടെ അപ്പൂപ്പന്റെ വീട്ടില്‍ വച്ച് ശാരികയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്നു.
നില ഗുരുതരമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഇന്റര്‍നാഷണല്‍ ഫൗണ്ടഷന് ഓഫ് ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് വിക്ടിംസ് കെയര്‍ എന്ന സംഘടന ശാരികയെ എയര്‍ ആംബുലന്‍സില്‍ കോയമ്പത്തൂര്‍ ഗംഗ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. 22ന് രാവിലെ ഏഴു മണിയോടെയാണ് ശാരിക മരിച്ചത്. ആറന്മുള പോലീസ് അവിടെയെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാണ് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: