ന്യൂദല്‍ഹി : ലോകത്ത് ഭീകരാക്രമണങ്ങള്ക്കിരയാകുന്ന രാജ്യങ്ങളില്‍ മൂന്നാമതാണ് ഇന്ത്യയെന്നു റിപ്പോര്‍ട്ട്. യുഎസ് വിദേശകാര്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ചാണിത്.
ഇന്ത്യയിലെ ഭീകരാക്രമണങ്ങളില്‍ 16 ശതമാനം വര്‍ധനവുണ്ട്. 2016ല്‍ 927 ഭീകരാക്രമണങ്ങളുണ്ടായി. 337 പേര് കൊല്ലപ്പെട്ടു. മൂന്നില്‍ രണ്ട് ഭീകരാക്രമണങ്ങളും നടത്തുന്നത് കമ്യൂണിസ്റ്റ്ഭീകരര്. സിപിഐ (മാവോയിസ്റ്റ്) ആണ് 336 ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍. ഇതില്‍ 174 പേര് കൊല്ലപ്പെട്ടു. 141 പേര്‍ക്ക് പരിക്കേറ്റു. 2015ല്‍ 798 ഭീകരാക്രമണങ്ങളില്‍ 289 പേരാണ് കൊല്ലപ്പെട്ടത്.
ലോകത്ത് ഭീകരാക്രമണങ്ങള്ക്കിരയാകുന്ന രാജ്യങ്ങളില്‍ മൂന്നാമതാണ് ഇന്ത്യ. ഇറാഖും അഫ്ഗാനിസ്ഥാനുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. 2015ല്‍ പാക്കിസ്ഥാനായിരുന്നു ഇന്ത്യയുടെ സ്ഥാനത്ത്. പാക്് ഭീകരസംഘടനകള്‍ ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്തുമ്പോഴും പാക്കിസ്ഥാനില്‍ 27 ശതമാനത്തിന്റെ കുറവുണ്ടായി. 2015ല്‍ 1,010 ഭീകരാക്രമണങ്ങളുണ്ടായത് 2016ല്‍ 734 ആയി കുറഞ്ഞു.
104 രാജ്യങ്ങളിലായി ലോകത്ത് 11,072 ഭീകരാക്രമണങ്ങള്‍ അരങ്ങേറി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒന്‍പത് ശതമാനത്തിന്റെ കുറവ്. ഇറാഖ്, അഫ്ഗാനിസ്ഥാന്, ഇന്ത്യ, പാക്കിസ്ഥാന്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലാണ് 55 ശതമാനം ആക്രമണങ്ങളും. 334 ഭീകരസംഘടനകളാണ് പട്ടികയിലുള്ളത്. ഇതില്‍ ഐഎസ്സിനും താലിബാനും പിന്നില്‍ മൂന്നാമത്തെ വലിയ ഭീകരസംഘടനയായാണ് കമ്യൂണിസ്റ്റ് ഭീകരരെ വിശേഷിപ്പിക്കുന്നത്. നൈജീരിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുസ്ലിം ഭീകരസംഘടനയായ ബോക്കോ ഹറാം മാവോയിസ്റ്റുകള്‍ക്ക് പിന്നിലാണ്.
ആക്രമണങ്ങള്‍ക്ക് പിന്നില്‍ 52 ഭീകരസംഘടനകള്‍
ന്യൂദല്‍ഹി: ഇന്ത്യയിലെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ 52 ഭീകരസംഘടനകളെന്നാണ് യുഎസ് വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജമ്മു കശ്മീര്‍, ഛത്തീസ്ഗഡ്്, മണിപ്പൂര്‍, ഝാര്‍ഖണ്ഡ് എന്നീ നാല് സംസ്ഥാനങ്ങളിലാണ് പകുതിയിലേറെ ഭീകരാക്രമണങ്ങളും. കശ്മീരില്‍ 93 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോകത്ത് ഓരോ ഭീകരാക്രമണങ്ങളിലും 2.4 ശതമാനം പേര് കൊല്ലപ്പെടുന്നതായാണ് കണക്ക്. ഇന്ത്യയില്‍ ഇത് 0.4 ശതമാനമാണ്.
സാധാരണക്കാരെ ബന്ദികളാക്കുന്നതില്‍ 63 ശതമാനത്തിന്റെ കുറവുണ്ടായി. 2015ല്‍ 866 പേരെ ബന്ദികളാക്കി. 2016ല്‍ 317 പേരെയും. 73 ശതമാനം ഭീകരാക്രമണങ്ങളും താരതമ്യേന കുറഞ്ഞ തീവ്രതയിലുള്ളതാണ്. ബിഹാറില്‍ 16 സിആര്‍പിഎഫുകാരെ വധിച്ച മാവോയിസ്റ്റ് ആക്രമണമാണ് ഏറ്റവും വലുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: