കാബൂള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളില്‍ താലിബാന് ചാവേര്‍ നടത്തിയ കാര്‍ ബോംബ് സ്ഫോടനത്തില്‍ 35 പേര് മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. അടുത്തിടെ കാബൂളിലെ ഏറ്റവും ഭീകരമായ ആക്രമണമാണിത്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഖനന മന്ത്രാലയത്തിന്റെ ഒരു വാഹനമുള്‍പ്പെടെ നാലു വാഹനങ്ങളും 15 കടകളും തകര്‍ന്നു. ഗവണ്മെന്റ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദിന്റെ വീടിന് സമീപത്തായിരുന്നു സ്ഫോടനം. ഷിയാ, ഹസാര സമുദായങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണിത്.
സര്ക്കാന് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം. ഖനനമന്ത്രാലയത്തിന്റെ വാഹനം തകര്‍ന്നെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് പരിക്കില്ലെന്ന് ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് അറിയിച്ചു.
ഞാന്‍ കടയിലായിരുന്നു. പെട്ടെന്ന് ഭയാനകമായ ശബ്ദം കേട്ടു. കടയിലെ ജനാലകളെല്ലാം തകര്‍ന്നെന്ന് ആക്രമണം നടന്ന സ്ഥലത്തെ കടക്കാരന് അലി അഹമ്മദ് പറഞ്ഞു.
പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുളള അഫ്ഗാനിസ്ഥാനിലെ സര്‍ക്കാരിനെതിരെ താലിബാന് നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. അടുത്തിടെ ആറു സംസ്ഥാനങ്ങളില്‍ ആക്രമണങ്ങള്‍ നടത്തി. ഈ വര്‍ഷം ഇതുവരെ 1700 പേര് കൊല്ലപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: