കൊച്ചി: മതസ്പര്‍ദ്ധയുണ്ടാക്കുന്ന പരാമര്‍ശം നടത്തിയെന്നാരോപിച്ച് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഹാജരാകണമെന്നു കോടതി പറഞ്ഞൂ. ഹര്ജിക്കാരന് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഹാജരായാല്‍ 50,000 രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യം അനുവദിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിനു നല്കിയ അഭിമുഖത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്നാരോപിച്ച് തിരുവനന്തപുരത്തെ സൈബര്‍ ക്രൈം സ്റ്റേഷന് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സെന്‍കുമാര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന് തന്റെ അഭിമുഖം റെക്കോര്‍ഡ് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നില്ലെന്നും സൗഹൃദ സംഭാഷണമാണ് താന്‍ നടത്തിയതെന്നും സെന്‍കുമാറിന്റെ ഹര്‍ജിയില്‍ പറയുന്നു. രാജ്യാന്തര തീവ്രവാദ സംഘടനയായ ഐസിസിനെക്കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായം പറഞ്ഞിരുന്നു. കേരളത്തിലെ ഐസിസിന്റെ വളര്‍ച്ചയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിനൊപ്പം പോലീസ് മേധാവി നടപടിയെടുക്കുമെന്ന പ്രത്യാശയും പങ്കുവെച്ചിരുന്നു.
എന്നാല്‍ ഓണ്‍ലൈന്‍ മാധ്യമം ഇതിന്റെ എഡിറ്റ് ചെയ്ത രൂപമാണ് പ്രസിദ്ധീകരിച്ചത്. മുസ്ലിം ജനസംഖ്യ വര്‍ദ്ധിക്കുന്നതു സംബന്ധിച്ച പരാമര്‍ശം നടത്തിയതാണ് മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനയായി ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 2010 മുതല്‍ 2015 വരെയുള്ള കണക്കുകള്‍ കൈവശമുണ്ട്. നിയമവിരുദ്ധമായതൊന്നും ചെയ്തിട്ടില്ല.
ഡിജിപിയായിരിക്കെ ചില ഉന്നത ഉദ്യോഗസ്ഥരുമായുണ്ടായിരുന്ന അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ അപമാനിക്കാനാണ് ഇത്തരമൊരു കേസ് രജിസ്റ്റര്‍ ചെയ്തതെന്നും സൗഹൃദ സംഭാഷണം അഭിമുഖമെന്ന പേരില്‍ പ്രസിദ്ധീകരിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: