കൊച്ചി: തന്നെ അപായപ്പെടുത്താന്‍ ശ്രമം നടത്തിയെന്ന് തൃക്കാക്കര എംഎല്‍എ പി.ടി. തോമസ് പോലീസില്‍ പരാതി നല്കി. എംഎല്‍എയുടെ കാറിന്റെ നാലു ടയറുകളുടെയും നട്ടുകള്‍ ഊരിപ്പോരാവുന്ന നിലയില്‍ അഴിച്ചുവച്ചിരിക്കുന്നത് കണ്ടെത്തിയതാണ് സംശയത്തിനു കാരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം പോലീസില്‍ എംഎല്‍എ പരാതി നല്കി.
ഞായറാഴ്ച വൈകിട്ട് 6.30ന് വൈറ്റിലയില്‍ വച്ച് നാട്ടുകാരാണ് കാറിന്റെ ഇടതുവശത്തെ പുറകിലെ ടയറിന്റെ തകരാര്‍ ചൂണ്ടിക്കാണിച്ചത്. തുടര്‍ന്ന് പൊന്നുരുന്നി പാലമിറങ്ങി തമ്മനം റോഡില്‍ വച്ച് പരിശോധിച്ചപ്പോഴാണ് എല്ലാ ടയറിന്റെയും നട്ടുകള്‍ ഊരിപ്പോകാവുന്ന നിലയിലാണെന്ന് കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പാണ് സ്വകാര്യ സര്‍വീസ് സെന്ററില്‍ കാര്‍ സര്‍വീസിന് നല്‍കിയിരുന്നത്. കമ്പനി മെക്കാനിക്ക് പരിശോധിച്ചപ്പോള്‍, നട്ടുകള്‍ മനഃപൂര്‍വം ഊരിയിട്ടതാകാമെന്ന് സംശയം പ്രകടിപ്പിച്ചു.
പ്രധാന പാതയിലേക്ക് കടന്നിരുന്നുവെങ്കില്‍ വലിയ അപകടമുണ്ടാകുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത കാര്‍ ഫോറന്‍സിക് വിഭാഗം, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ പരിശോധിച്ചു. പരിശോധന ഫലം അടുത്ത ദിവസം ലഭിക്കും. പോലീസ് പി.ടി. തോമസില്‍ നിന്ന് മൊഴിയെടുത്തു. നടിയെ ആക്രമിച്ച കേസില്‍ ശക്തമായ നിലപാട് എടുത്തയാളായിരുന്നു പി.ടി. തോമസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: