ശ്രീരാമന് തുടങ്ങിയ സഹോദരന്മാരും രാവണന് തുടങ്ങിയ സഹോദരന്മാരും ബാലി സുഗ്രീവന്മാരും രാമായണത്തില്‍ വളരെയേറെ പ്രധാനപ്പെട്ടവരാണ്. ഓരോ കൂട്ടരും ഓരോ തരം തന്നെ. അനുജനുവേണ്ടി രാജ്യം വിടാന്‍ ഒരാള്‍. ജ്യേഷ്ഠന്അര്ഹതപ്പെട്ടത് തിരിച്ചെടുക്കണമെന്ന് മറ്റൊരാള്‍. നിഴലുകള്‍ പോലെ രണ്ടുപേര്‍. തെറ്റിദ്ധാരണയുടെ പേരില്‍ പരസ്പരം കലഹിച്ചവര്‍ രണ്ടുപേര്‍. തന്റെ സ്വാര്‍ത്ഥതയ്ക്കുവേണ്ടി സഹോദരങ്ങളെ ദുരുപയോഗം ചെയ്തവന്(ള്‍) മറ്റൊന്ന്. സാഹോദര്യത്തിന്റെ മഹനീയതയെ മനസ്സിലാക്കാന്‍ ഇതില്‍പ്പരം വേറെന്ത് വേണം?
ഒരേ അമ്മയുടെ ഉദരത്തില്‍ ജനിക്കുമ്പോഴാണ് സഹോദരനോ സഹോദരിയോ ആകുന്നത്. രാമാദികള്‍ അങ്ങനെയല്ല. ഒരേ അച്ഛന് മക്കള്‍, മൂന്ന് അമ്മമാര്‍ക്ക് പിറന്നവര്‍.
സാഹോദര്യത്തിന്റെ ഏറ്റവും ഉദാത്ത മാതൃകകള്‍. ഇവരുടെ മഹത്വത്തിനു മുന്നില്‍ ആരും തോറ്റുപോകും. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പിറന്നവര്‍. വേണമെങ്കില്‍ അവര്‍ക്ക് സമപ്രായക്കാരാണെന്ന് പറഞ്ഞ് ഓരോരുത്തര്‍ക്കും മേല്‍ക്കൈ എടുക്കാമായിരുന്നു. ആദ്യം പിറന്നുവീണ രാമന് തന്നെ ജ്യേഷ്ഠന്, പിന്നെ ഭരതന്, തുടര്‍ന്ന് ഇരട്ടകളായ ലക്ഷ്മണ ശത്രുഘ്നന്മാരും. മറ്റു മൂന്നുപേരും രാമനെ കണ്ടത് ദശരഥന്റെ സ്ഥാനത്തായിരുന്നു. രാമന് ഇവരോട് കുഞ്ഞനുജന്മാരോടുള്ള വാത്സല്യവും. തനിക്കായി പ്രഖ്യാപിച്ച രാജ്യഭരണാധികാരവും ചെങ്കോലും ഭരതന് വേണ്ടി വെടിയാന്‍ രാമന് തെല്ലും മടിയുണ്ടായില്ല.
ലക്ഷ്മണന്റെ രോഷപ്രകടനമോ കൗസല്യയുടെ കണ്ണുനീരോ അവിടെ തടസ്സമായില്ല. ലക്ഷ്മണസ്നേഹത്തിനു മുന്നില്‍ കാനനയാത്രയ്ക്ക് കൂടെ പോരാനുള്ള അനുവാദവും നല്കി. സീതയെ കൂട്ടുന്നതിനു മുമ്പുതന്നെ. താന്‍ എപ്പോഴും രാമനോടൊപ്പമെന്ന് ലക്ഷ്മണനും നിനച്ചു. ഇങ്ങനെയുമുണ്ടാകുമോ ഒരാള്‍ ജീവിതകാലം മുഴുവന്‍ ജ്യേഷ്ഠനോടൊത്ത് സ്വന്തം ഭാര്യയെപ്പോലും കൂടെ കൂട്ടാതെ, 14 വര്‍ഷം ഊണും ഉറക്കവും ഉപേക്ഷിച്ച് ജ്യേഷ്ഠനേയും ജ്യേഷ്ഠ പത്നിയേയും പരിപാലിച്ചവന് (സീതാദേവി 13 വര്‍ഷം രാമനോടൊപ്പം കാട്ടിലുണ്ടായിരുന്നു).
രാമനില്ലാത്ത അയോദ്ധ്യ തനിക്ക് വേണ്ടെന്ന് പറഞ്ഞ് കാട്ടിലേക്ക് ജടാഭാരങ്ങളോടെ ഇറങ്ങി നടന്നവനാണ് ഭരതന്, കൂടെ ശത്രുഘ്നനും. രാമനെ തിരിച്ചുകൊണ്ടുവന്ന് അയോദ്ധ്യയുടെ രാജാവാക്കുമെന്ന് പ്രതിജ്ഞയും ചെയ്തായിരുന്നു പോക്ക്. രാജ്യഭാരം കിട്ടിയിട്ടും അതിനെ ത്യജിച്ച ഭരതനെ രാമനേക്കാള്‍ ശ്രേഷ്ഠനായി കരുതുന്നവര്‍ ധാരാളമുണ്ട്. ജ്യേഷ്ഠന്റെ സൗഭാഗ്യങ്ങള്‍ തട്ടിയെറിഞ്ഞതിന് കൈകേയിയോടുപോലും കയര്‍ക്കുന്നുണ്ട് ഈ അനുജന്. രാമന്റെ മെതിയടി സിംഹാസനത്തില്‍ വച്ച് രാമപ്രതിനിധിയായി രാജ്യകാര്യങ്ങള്‍ നോക്കി ഭരത-ശത്രുഘ്നന്മാര്. സ്വത്തുക്കള്ക്കുവേണ്ടി പരസ്പരം വഴക്കുണ്ടാക്കുകയും കോടതി നടപടികളുമായി ഇറങ്ങിത്തിരിക്കുകയും ചെയ്യുന്ന ഇക്കാലത്തെ സഹോദരങ്ങള്‍ ഇതൊന്ന് കാണേണ്ടതും അറിയേണ്ടതും തന്നെ. രാമലക്ഷ്മണന്മാര് ഏതുപോലെയോ അതുപോലെ ഭരതശത്രുഘ്നന്മാരും. കഥാന്ത്യം വരെ ഈ സാഹോദര്യത്തിന്റെ കുളിര്‍മ രാമായണത്തിലുടനീളം കാണാം.
രാമായണത്തിലെ മറ്റൊരു സഹോദരപക്ഷം രാവണനും കുംഭകര്‍ണനും വിഭീഷണനും ശൂര്‍പ്പണഖയും പിന്നെ വൈശ്രവണനുമാണ്. ശൂര്‍പ്പണഖയാണ് എല്ലാത്തിനും തുടക്കമിട്ടവള്. രാമനെ കാമിച്ച ശൂര്‍പ്പണഖ തന്റെ ഇംഗിതം നടക്കില്ലെന്നറിഞ്ഞ് നിരാശയായി രാവണനെ തെറ്റിദ്ധരിപ്പിച്ച് രാമന് എതിരാക്കുകയായിരുന്നു. രാവണനുവേണ്ടി ത്രൈലോക്യസുന്ദരിയായ സീതാദേവിയെ താന്‍ കൊണ്ടുവരാന്‍ നോക്കിയപ്പോള്‍ തന്നെ വിരൂപയാക്കി എന്ന് ചൂണ്ടിക്കാട്ടി രാവണന്റെ കാമത്തേയും ക്രോധാവേശത്തേയും അവള് ഉയര്‍ത്തി വിട്ടു.
സഹോദരിയുടെ കെണിയില്‍ വീണ രാവണന് തന്റെ കുലനാശത്തിന് വഴിവയ്ക്കുകയും ചെയ്തു. അന്യന്റെ ഭാര്യയെ തട്ടിക്കൊണ്ടു വന്ന രാവണന്റെ അവിവേകവും രാമനെപ്പോലെയുള്ള ഒരാള്‍ക്കെതിരെ യുദ്ധം ചെയ്യുന്നതിലെ നിരര്‍ത്ഥകതയും വിഭീഷണനും കുംഭകര്‍ണനും രാവണനെ ധരിപ്പിക്കുന്നുണ്ട്. പ്രായം കൊണ്ട് ഇളയവരാണെങ്കിലും ഇവരുടെ ഉപദേശം ഏതൊരു സഹോദരര്‍ക്കും മാതൃകയാണ്. വിഭീഷണനെ വിരട്ടിയോടിച്ച രാവണന് കുംഭകര്‍ണനോട് അത് ചെയ്യാനായില്ല. തന്റെ മരണം മുന്നില്‍ കണ്ടിട്ടും ആപദ്ഘട്ടത്തില്‍ ജ്യേഷ്ഠനെ കൈവിടാതെ കുംഭകര്ണന് കൂടെ നിന്നോളാം എന്ന് സമ്മതിച്ചു. രാവണന് നിര്‍ബന്ധിച്ച് വിഭീഷണനെ രാമന്റെ പക്ഷത്തേക്ക് വിട്ടില്ലായിരുന്നെങ്കില്‍ യുദ്ധഗതി തന്നെ വേറൊന്നാകുമായിരുന്നു.
നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം രാമന് സഹായമായി വിഭീഷണനുണ്ടായിരുന്നു. ലങ്കയുടെ മുക്കും മൂലയും അറിയുന്ന, ഓരോ യോദ്ധാക്കളുടെയും ശക്തിദൗര്ബല്യങ്ങളറിയുന്ന വിഭീഷണനെന്ന അനുജനെ നഷ്ടപ്പെടുത്തുക വഴി രാവണന് വിജയം അടിയറ വയ്ക്കുകയായിരുന്നു. തന്റെ കൈക്കരുത്തില്‍ സഹോദരന്മാരെ മാനിക്കാതെപോയി. യുദ്ധക്കളത്തില്‍ മരിച്ചുവീണ രാവണനെ മാനിക്കാനും സംസ്കാരാദികള്‍ ചെയ്യാനും ആദ്യം മടിച്ചെങ്കിലും ശ്രീരാമ നിര്‍ദ്ദേശ പ്രകാരം വിഭീഷണന് കണ്ണീരില്‍ കുതിര്‍ന്ന ബലി തര്പ്പണാദികളോടെ അവ നിര്‍വ്വഹിച്ചു. വൈശ്രവണനില്‍ നിന്ന് ലങ്കയും പുഷ്പകവിമാനവും രാവണന് തട്ടിയെടുത്തതും കൂട്ടിവായിക്കേണ്ടതാണ്.
കരുത്തില്‍ ആരേയും വെല്ലാന്‍ പോന്നവരായിരുന്നു ബാലി സുഗ്രീവന്മാര്. രാവണന്‍പോലും അതിന്റെ ചൂട് അറിഞ്ഞിട്ടുണ്ട്. ഒരമ്മയുടെ മക്കളെങ്കിലും ഇവരുടെ സാഹോദര്യത്തിന്റെ തെളിമയില്‍ തെറ്റിദ്ധാരണയുടെ കരിനിഴല്‍ വീണു. മായാവിയുമായി യുദ്ധം ചെയ്യുന്നതിനിടയില്‍ തന്നെ ഗുഹയിലടച്ച് കൊല്ലാന്‍ സുഗ്രീവന് ശ്രമിച്ചുവെന്ന് കരുതിയ ബാലി പിന്നെ കുതിച്ചു ചെന്നത് തന്റെ രാജ്യമായ കിഷ്കിന്ധയിലേക്ക് ആയിരുന്നു. അവിടെ പുതിയ രാജാവായി സ്ഥാനമേറ്റ സുഗ്രീവനെ കണ്ടപ്പോള്‍ രോഷത്താല്‍ അലറിപ്പാഞ്ഞടുത്തു. അനുജന്റെ വാക്കുകേള്‍ക്കാനുള്ള സന്നദ്ധതപോലും കാണിച്ചില്ല. എതിരാളിയുടെ പകുതി ശക്തികൂടി കിട്ടുമെന്ന അനുഗ്രഹമുള്ള ബാലിക്കുമുന്നില് പിടിച്ചു നില്‍ക്കാനാകാതെ സുഗ്രീവന് ഋശ്യമൂകാചലത്തിലേക്ക് ഓടിയൊളിച്ചു. ബാലികേറാമലയാണല്ലോ അത്.
രാജ്യഭരണം തിരിച്ചുപിടിച്ച ബാലി, സുഗ്രീവപത്നി രുമയേയും ബലാല്‍ക്കാരമായി സ്വന്തമാക്കി. ബാലിയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടും എന്ന് വിചാരിച്ച് വേവലാതി പൂണ്ട സുഗ്രീവന് നിനച്ചിരിക്കാതെയാണ് ശ്രീരാമനെ സുഹൃത്തായി കിട്ടിയത്. ബാലിയെ കൊന്ന് കിഷ്കിന്ധയെ വീണ്ടെടുത്ത് തരാമെങ്കില്‍ സീതാന്വേഷണത്തിന് സഹായിക്കാമെന്ന് സുഗ്രീവന്. അങ്ങനെയാകാമെന്ന് രാമനും. സഹായിയായി സാക്ഷാല്‍ രാമനുണ്ട് എന്നറിഞ്ഞിട്ടും അനുജനെ കൊല്ലാനുള്ള വ്യഗ്രതയില്‍ പോരിനിറങ്ങിയ ബാലിക്ക് ജീവന് ബലികൊടുക്കേണ്ടിവന്നു. ഇന്നും നിസ്സാര്യകാര്യങ്ങള്ക്ക് വഴക്കിട്ട് ജീവിതകാലം മുഴുവന്‍ കടിച്ചുകീറാന്‍ നില്ക്കുന്ന സഹോദരരെ നമുക്ക് ചുറ്റിലും കാണാം. രാമായണം പഠിക്കാം, നമുക്കോരോരുത്തര്‍ക്കും മാതൃകാ സഹോദരന്മാരാകാം.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: