ലണ്ടന്‍: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ കിരീട നഷ്ടം കൈവിട്ട കളിയിലൂടെ. 1983ല്‍ കപിലും കൂട്ടുരും കാണിച്ച ഇന്ദ്രജാലത്തിന്റെ തനിയാവര്‍ത്തനമായി ഒരു ചരിത്രനിമിഷം കാത്തിരുന്ന ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ പടിക്കല്‍ കലമുടച്ചു.
ഇംഗ്ലണ്ട് ഒരുക്കിയ 229 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇന്ത്യ ഒരുസമയത്ത് അനായാസം വിജയവും കിരീടവും നേടുമെന്ന് തോന്നിക്കുകയും ചെയ്തു. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി അവസാന ഏഴ് വിക്കറ്റുകള്‍ വെറും 28 റണ്‍സിന് വലിച്ചെറിഞ്ഞതോടെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് കിരീടമെന്ന സ്വപ്നം തകര്ന്നുടഞ്ഞത്. അവസാന ഓവറുകളിലെ സമ്മര്‍ദ്ദം താങ്ങാന്‍ ഇന്ത്യന്‍ മധ്യനിരയ്ക്കും വാലറ്റത്തിനും കഴിയാതിരുന്നതും തിരിച്ചടിയാവുകയായിരുന്നു.
മത്സരശേഷം മിതാലി രാജ് പറഞ്ഞതും ഇതുതന്നെയായിരുന്നു. ഫൈനലിലെ നിര്‍ണ്ണായക നിമിഷത്തില്‍ താരങ്ങള്‍ സമ്മര്ദ്ദത്തിലകപ്പെട്ടെന്നും അതാണ് തോല്‍വിയിലേക്ക് നയിച്ചതെന്നും മിതാലി വിലയിരുത്തി. കഴിവ് മുഴുവന്‍ പുറത്തെടുത്താണ് എല്ലാവരും കളിച്ചത്. തങ്ങള്‍ക്ക് ചെയ്യാവുന്നതെല്ലാം ചെയ്തു. പക്ഷേ എല്ലാം കൈവിട്ടു. അതിന്റെ സങ്കടം ഇപ്പോഴും എല്ലാവരുടെയും ഉള്ളിലുണ്ട്. അത് മാറാന്‍ സമയമെടുക്കും. കിരീടം കിട്ടിയില്ലെങ്കിലും ഇന്ത്യയിലെ വനിതാ ക്രിക്കറ്റിന് ഒരു അടിത്തറയാണ് ടീം നല്‍കിയിരിക്കുന്നത്. അതില്‍ അഭിമാനമുണ്ടെന്നും മിതാലി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇംഗ്ലണ്ട് നാലാം ലോകകിരീടം നേടുകയും ചെയ്തു. 1973, 93, 2009 വര്‍ഷങ്ങളിലായിരുന്നു ഇംഗ്ലണ്ട് വനിതകള്‍ മുന്‍പ് ലോകത്തിന്റെ നെറുകയിലെത്തിയത്. സൂപ്പര്‍ എട്ടില്‍ ഇന്ത്യയോടേറ്റ പരാജയത്തിന് പകരം വീട്ടാനും ഫൈനലില്‍ ഇംഗ്ലണ്ടിനായി. രണ്ടാം തവണയാണ് ഇന്ത്യന്‍ വനിതകള്‍ക്ക് കലാശപ്പോരാട്ടത്തില്‍ കാലിടറുന്നത്. 2005ല്‍ ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച ലോകകപ്പിലായിരുന്നു ഇതിന് മുന്‍പുള്ള ഇന്ത്യയുടെ ഫൈനല്‍ തോല്‍വി. അന്ന് ഓസ്ട്രേലിയയാണ് ഇന്ത്യയെ മലര്‍ത്തിയടിച്ചത്.
സെമിഫൈനലിലെന്നപോലെ ഫൈനലിലും ഇന്ത്യക്ക് ലഭിച്ചത് മോശം തുടക്കമായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലൊഴികെ മോശം ഫോമിലായിരുന്ന ഓപ്പണര്‍ സ്മൃതി മന്ഥാന കലാശപ്പോരാട്ടത്തിലും പരാജയമായി. നാല് പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതെ ഷറബ്സോളിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. അധികം കഴിയും മുന്നേ മിതാലി രാജ് റണ്ണൗട്ടാവുക കൂടി ചെയ്തതോടെ ഇന്ത്യ അപകടം മണത്തു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഓപ്പണര്‍ പൂനം റാവത്തും ഓസ്ട്രേലിയക്കെതിരായ സെമിയിലെ വിജയശില്പി ഹമര്‍മന്‍പ്രീതും ഒത്തുചേര്‍ന്നപ്പോള്‍ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി. അര്‍ദ്ധസെഞ്ചുറി തികച്ച ഉടനെ ഹര്‍മന്‍പ്രീതിനെ നഷ്ടമായെങ്കിലും ഇന്ത്യന്‍ സ്കോര്‍ 3ന് 138 എന്ന മികച്ച നിലയിലായിരുന്നു. തുടര്‍ന്ന് വേദ കൃഷ്ണമൂര്‍ത്തിയെ കൂട്ടുപിടിച്ച് പൂനം സ്കോര്‍ പടുത്തുയര്‍ത്തുന്നതാണ് കണ്ടത്.
വിജയത്തിന് 28 റണ്‍സ് അകലെ വച്ചാണ് ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞത്. 86 റണ്‍സെടുത്ത പൂനത്തെ ഷറബ്സോള് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ ഇന്ത്യയുടെ തകര്‍ച്ചയും തുടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയവര്‍ക്കൊന്നും ലോകകപ്പ് ഫൈനലിന്റെ സമ്മര്‍ദ്ദം താങ്ങാനായില്ല എന്ന് തെളിയുന്നതാണ് പിന്നീട് കണ്ടത്. അലക്ഷ്യമായ ബാറ്റിങ്ങും വിക്കറ്റിനിടയിലെ ഓട്ടത്തില്‍ കാണിച്ച താല്പര്യമില്ലായ്മയും ഇന്ത്യന്‍ സ്വപ്നം പൊലിക്കുകയായിരുന്നു. ഒപ്പം ഷറബ്സോളെയുടെ ആറ് വിക്കറ്റ് പ്രകടനം കൂടിയായപ്പോള്‍ കാര്യങ്ങള്‍ തീരുമാനമായി. അത്ര മികച്ച പന്തുകളൊന്നുമല്ല ഷറബ്സോളെ എറിഞ്ഞിരുന്നത്. ഇന്ത്യന്‍ വനിതകള്‍ ബാറ്റ് ചെയ്ത രീതിയാണ് പരാജയത്തിലേക്ക് നയിച്ചത്. അനാവശ്യഷോട്ടുകള്‍ക്ക് മുതിര്‍ന്ന് വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍. ഇതോടെ ഒരു ലോകകിരീടം എന്ന സ്വപ്നത്തിന് ഇന്ത്യയുടെ കാത്തിരിപ്പ് നീളുകയാണ്.
ലോകകപ്പ് തുടങ്ങുന്നതിന് മുന്‍പ് ഏറെ സാധ്യതയൊന്നും ഇന്ത്യക്ക് കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ കണക്കുകൂട്ടല്‍ തെറ്റിച്ച് യോഗ്യതാ മത്സരം കളിച്ചെത്തിയ ഇന്ത്യയുടെ കുതിപ്പ് അപാരമായിരുന്നു. ക്യാപ്റ്റന്‍ മിതാലി രാജ് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് തുടങ്ങിയ ടീമുകള്‍ ഇന്ത്യക്ക് മുന്നില്‍ തകര്‍ന്നു. ഒടുവില്‍ സെമിയില്‍ ഓസ്ട്രേലിയയെയും അട്ടിമറിച്ച് കലാശക്കളിക്ക്. ഫൈനല്‍ നടന്ന ഞായറാഴ്ച ഇന്ത്യയുടെ ദിനമായിരുന്നില്ല. ജുലന് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള ബൗളര്‍മാര്‍ അരങ്ങുവാണെങ്കിലും ബാറ്റിങ്ങില്‍ പിഴച്ചു. ഇതോടെയാണ് കന്നി ലോക കിരീടത്തിനായുള്ള കാത്തിരിപ്പ് നീണ്ടത്.
എങ്കിലും ഈ ടീമിന് അഭിമാനിക്കാം. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് പുതിയ ഒരു മേല്വിലാസമുണ്ടാക്കിത്തന്നതിന്.
ഇത്തവണത്തെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇംഗ്ലണ്ടിന്റെ ടിം ബ്യുമൗണ്ടാണ്. 410 റണ്‍സ്. ഇന്ത്യന്‍ നായിക 409 റണ്‍സുമായി തൊട്ടുപിന്നില്‍. 404 റണ്‍സുമായി ഓസീസ് താരം എല്ലിസെ പെറി മൂന്നാമത്. ഏഴ് കളികളില്‍ നിന്ന് 15 വിക്കറ്റുമായി ദക്ഷിണാഫ്രിക്കയുടെ വാന്‍ നികര്‍ക്ക് ബൗളര്‍മാരില്‍ ഒന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: