ബംഗാളിലെ അടിച്ചമര്‍ത്തപ്പെടുന്ന ഹിന്ദു ജനതയുടെ ദൈന്യതയത്രയും തെഹട്ട ഗ്രാമത്തില്‍ കാണാം. ദേശീയപാതയില്‍നിന്ന് തെന്നിമാറി റോഡും പാതിറോഡും ഇടവഴിയും പിന്നിട്ട് തെഹട്ടയിലെ ആല്മരച്ചുവട്ടിലെത്തിയപ്പോള് വരവേറ്റത് ദളിത് ഗ്രാമീണരുടെ പ്രതിഷേധച്ചൂട്. വലിയ ഗ്രൗണ്ടിന് അരികിലായുള്ള ആല്‍ത്തറ ശിവഭഗവാന്റെ ആരാധാനാ കേന്ദ്രമാണ്. സമീപത്തുള്ള ഒറ്റമുറി കെട്ടിടത്തില്‍ ആ ഗ്രാമം തങ്ങളുടെ രോഷം അടച്ചുവച്ചിരിക്കുന്നു- ഒരു സരസ്വതി വിഗ്രഹത്തിന്റെ രൂപത്തില്‍.
64 വര്‍ഷത്തെ പഴക്കമുള്ള തെഹട്ട ഹൈസ്കൂളിന്റെ ചരിത്രത്തിലാദ്യമായി ഇസ്ലാമിസ്റ്റുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ തവണ സരസ്വതി പൂജ തടസ്സപ്പെട്ടു. പ്രതിഷേധിച്ച ഗ്രാമീണരെ പോലീസ് തല്ലിച്ചതച്ചു. തുടര്‍ന്ന് ഗ്രാമത്തിലെ സരസ്വതി പൂജയും ഉപേക്ഷിച്ചു. പൂജയ്ക്കൊടുവില്‍ നിമജ്ജനം ചെയ്യേണ്ട സരസ്വതി വിഗ്രഹമാണ് പ്രതിഷേധ സൂചകമായി സൂക്ഷിച്ചു വച്ചിരിക്കുന്നത്. അടുത്ത വര്‍ഷം സ്കൂളില്‍ സരസ്വതി പൂജ നടത്താതെ വിഗ്രഹം നിമജ്ജനം ചെയ്യില്ലെന്ന നിലപാടിലാണ് ഗ്രാമവാസികള്‍- അത് സംഭവിക്കുമെന്ന് ഉറപ്പില്ലെങ്കില്‍പ്പോലും.
മത ആചാരമെന്നതിലുപരി ബംഗാളിന്റെ പൊതു ആഘോഷമാണ് സരസ്വതി പൂജ. സര്‍ക്കാര്‍ ഉത്തരവോടുകൂടിയാണ് പതിറ്റാണ്ടുകളായി സ്കൂളുകളില്‍ ആഘോഷം നടക്കുന്നത്. തദ്ദേശീയ സംസ്കൃതിയുടെ ഭാഗമാകുന്നതില്‍ മതസങ്കുചിത ബോധം തടസ്സമാകാറില്ല. സരസ്വതി ദേവിയെ അപമാനിച്ച എം.എഫ്. ഹുസൈന്റെ ആരാധകരായ ഇടതുപക്ഷത്തിനുള്‍പ്പെടെ ആഘോഷം തടയാന്‍ സാധിച്ചില്ലെന്നത് ബംഗാള്‍ ജനതയുടെ വൈകാരികത വെളിവാക്കുന്നതാണ്. ബംഗാള്‍ കാലങ്ങളായി സംരക്ഷിക്കുന്ന ഈ പൊതുമനസ്സ് അട്ടിമറിക്കാനുള്ള നീക്കമാണ് മമതയുടെ പിന്തുണയോടെ മതമൗലികവാദികള്‍ നടത്തുന്നത്. മതപരമായ തടസ്സവാദങ്ങളുയര്‍ത്തി സരസ്വതി പൂജയെ സ്കൂളുകളില്‍നിന്നു പടിയിറക്കാനുള്ള ശ്രമത്തിലാണവര്‍.
പ്രത്യക്ഷത്തില്‍ മതേതരമെന്ന് തോന്നിപ്പിക്കുന്ന വാദത്തോടെയാണ് അവര്‍ രംഗപ്രവേശം ചെയ്തത്. സ്കൂളുകളില്‍ നബിദിനവും ആഘോഷിക്കണമെന്ന് തങ്ങള്‍ക്ക് സ്വാധീനമുള്ള ചില പ്രദേശങ്ങളില്‍ മൗലികവാദികള്‍ ആവശ്യപ്പെട്ടു. വിദ്യാദേവതയായതിനാലാണ് സരസ്വതി പൂജ നടത്തുന്നതെന്നും, പുതിയ മതആഘോഷങ്ങള്‍ നടത്താനാകില്ലെന്നും സ്കൂളുകള്‍ നിലപാടെടുത്തു. തല്ക്കാലം പിരിഞ്ഞുപോയ ഇസ്ലാമിസ്റ്റുകള്‍ ഫെബ്രുവരിയില്‍ സരസ്വതി പൂജയുടെ സമയത്ത് വീണ്ടും സംഘടിച്ചെത്തി. സംഘര്‍ഷ സാധ്യത ഉടലെടുത്തതോടെ തെഹട്ട സ്കൂള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. സരസ്വതി പൂജ വിലക്കി. ഇതില്‍ പ്രതിഷേധിച്ച ഗ്രാമീണര്‍ വിലക്ക് ലംഘിച്ച് സരസ്വതി വിഗ്രഹവുമായി സ്കൂളിലേക്ക് മാര്‍ച്ച് നടത്തിയെങ്കിലും പോലീസ് തടഞ്ഞു. ആ വിഗ്രഹമാണ് തെഹട്ട ഗ്രാമം നിമജ്ജനം ചെയ്യാതെ കാത്തുസൂക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ നിരവധി സ്കൂളുകളില്‍ സമാന സംഭവമുണ്ടായി. പലയിടങ്ങളിലും സംഘര്‍ഷങ്ങള്‍ അരങ്ങേറി. ചരിത്രത്തിലാദ്യമായി സരസ്വതി പൂജ വര്‍ഗ്ഗീയവത്കരിക്കപ്പെട്ടു.
നബിദിനം ആഘോഷിക്കുകയെന്നതിനേക്കാള് സരസ്വതി പൂജ മുടക്കുകയായിരുന്നു ഇസ്ലാമിസ്റ്റുകളുടെ യഥാര്‍ത്ഥ ലക്ഷ്യം. രാജ്യത്തിന്റെ തനത് സംസ്കൃതിയെ മതവാദമുയര്ത്തി ഇല്ലാതാക്കാനുള്ള ശ്രമം. ”ആദ്യമായാണ് ഇത്തരം സംഭവം. നേരത്തെയില്ലാത്ത എതിര്‍പ്പ് ഇപ്പോഴെന്തിനാണ്. പൂജ നടക്കാതെ ഗ്രാമത്തില്‍ സന്തോഷമുണ്ടാകില്ല. മക്കള്‍ക്കും ഗ്രാമത്തിനും വേണ്ടി ഇത് നടത്തിയേ പറ്റൂ”. സംഭവം വിവരിച്ച് പ്രദേശവാസിയായ സുപ്രിയോ മണ്ടല്‍ പറഞ്ഞു. നേരത്തെ വര്‍ഗ്ഗീയ കലാപം നടന്ന മുസ്ലിം ഭൂരിപക്ഷ ജില്ലയായ ഹൗറയിലാണ് തെഹട്ട. ദളിത് വിഭാഗത്തിലുള്ളവര്‍ പ്രദേശത്ത് ഭീഷണിയും ഉപദ്രവവും നേരിടുകയാണെന്ന് ജയന്ത് പാല് പറഞ്ഞു. ഗ്രാമത്തിന് പുറത്തിറങ്ങുന്ന പെണ്‍കുട്ടികളെ ഉപദ്രവിക്കുകയും കമന്റടിക്കുകയും ചെയ്യും. അവഹേളനം സഹിച്ചാണ് ജീവിക്കുന്നത്. ഇത് ഞങ്ങളുടെ ഗ്രാമമാണ്. ഉപേക്ഷിക്കാന്‍ തയ്യാറല്ല. ഭീഷണി എത്രയുണ്ടായാലും ഇവിടെത്തന്നെ ജീവിക്കും, ഉറച്ച മനസ്സോടെ അദ്ദേഹം പറഞ്ഞു.
രാജ്യസുരക്ഷക്ക് ഭീഷണി
ഉത്തരേന്ത്യയിലെ കൊലപാതകങ്ങളില്‍ ബീഫും മതവും കുത്തിത്തിരുകി ഫാസിസ്റ്റ് വിരുദ്ധ ജിഹാദിന് ആഹ്വാനം ചെയ്യുന്ന സ്വയംപ്രഖ്യാപിത മതേതരര്‍ ബംഗാളിലെ ഹിന്ദുവിരുദ്ധ കലാപങ്ങള്‍ അറിഞ്ഞമട്ടില്ല. ഗതികെട്ട് പ്രതികരിക്കുന്നവരാകട്ടെ വേട്ടക്കാരെ തിരിച്ചറിയരുതെന്ന കരുതലിലുമാണ്. ഹിന്ദു വിരുദ്ധതയോ ക്രമസമാധാന പ്രശ്നം മാത്രമോ അല്ല ബംഗാളിലെ കലാപങ്ങള്‍. രാജ്യത്തിന്റെ നിലനില്‍പ്പിനെത്തന്നെ അപകടത്തിലാക്കുന്ന ഇസ്ലാമിക ഭീകരതയുടെ കുത്തൊഴുക്കാണത്. മുസ്ലിങ്ങളല്ല, മതരാജ്യം സ്വപ്നം കാണുന്ന ജിന്നയുടെയും മൗദൂദിയുടെയും പിന്‍ഗാമികളായ ഇസ്ലാമിസ്റ്റുകളാണ് പ്രതിസ്ഥാനത്ത്.
ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റവും ഈ അസഹിഷ്ണുതക്ക് പിന്നിലുണ്ട്. ബംഗ്ലാദേശ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹര്‍ക്കത്തുള്‍ ജിഹാദി അല്‍ ഇസ്ലാമി, ജമാ അത്ത് ഉള് മുജാഹിദ്ദീന്‍ ബംഗ്ലാദേശ് തുടങ്ങിയ ഭീകരസംഘടനകള്‍ ഇന്ത്യന്‍ അതിര്‍ത്തി സുരക്ഷിത താവളമാക്കുന്നുവെന്ന റിപ്പോര്‍ട്ട് ബംഗ്ലാദേശ് സര്‍ക്കാര്‍ അടുത്തിടെ ഇന്ത്യക്ക് കൈമാറിയിരുന്നു. ബംഗ്ലാദേശില്‍ നടപടി ശക്തമാക്കുമ്പോള്‍ ബംഗാള്‍, ആസാം, ത്രിപുര എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തികളിലൂടെ ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2016ല്‍ ബംഗ്ലാദേശ് ഭീകരരുടെ നുഴഞ്ഞുകയറ്റത്തില്‍ മൂന്ന് മടങ്ങ് വര്‍ദ്ധനവുണ്ടായതായി ദേശീയ അന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ (2017 മാര്‍ച്ച് 21) പറയുന്നു. മൂന്ന് സംസ്ഥാനങ്ങളിലൂടെയായി 2010 ഭീകരര്‍ ഇന്ത്യയിലെത്തി. ഇതില്‍ 720 ഭീകരര്‍ക്ക് സഹായമായത് ബംഗാള്‍ അതിര്‍ത്തിയാണ്.
2015ല്‍ 659 ഉം 2014ല്‍ 800 ഉം ഭീകരര്‍ ബംഗാള്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി. കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയെങ്കിലും ഇത് വിശ്വാസത്തിലെടുക്കാന്‍ ബംഗാളും ത്രിപുരയും തയ്യാറായില്ല. ബിജെപി ഭരിക്കുന്ന അസം മാത്രമാണ് നടപടികള്‍ സ്വീകരിച്ചത്. അതിര്‍ത്തി സംരക്ഷണം ശക്തമാക്കാന്‍ ഭൂമി ഏറ്റെടുത്ത് കൈമാറണമെന്ന പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടും മമത അവഗണിച്ചു. ഇതിനെല്ലാം പുറമെ ബംഗ്ലാദേശികള്‍ക്ക് പൗരത്വം നല്‍കണമെന്നാണ് മമതയുടെ നിലപാട്. സര്‍ക്കാര്‍ ചിലവില്‍ ഇസ്ലാമിക ഭീകരത വളര്‍ത്താനുള്ള ക്വട്ടേഷനാണ് മമത ഏറ്റെടുത്തിരിക്കുന്നത്.
ബംഗാളിലെ മുസ്ലിം ജനസംഖ്യയിലെ അസാധാരണ വളര്‍ച്ചയും ആശങ്കപ്പെടുത്തുന്നതാണ്. ബംഗ്ലാദേശിനോട് ചേര്‍ന്നുള്ള അതിര്‍ത്തി ജില്ലകളില്‍ ജനസംഖ്യാ വര്‍ദ്ധനവ് സംസ്ഥാന ശരാശരിയേക്കാള്‍ മുകളിലാണ്. 1991ലെ സെന്‍സസ് പ്രകാരം 24.73 ശതമാനമാണ് സംസ്ഥാനത്തിന്റെ ജനസംഖ്യാ വര്‍ദ്ധനവ്. അതേസമയം അതിര്‍ത്തി ജില്ലകളായ സൗത്ത് 24 പര്‍ഗാനസ് (30.24 %), നോര്‍ത്ത് 24 പര്‍ഗാനസ് (31.69%), നോര്‍ത്ത് ദിനാജ്പൂര്‍ (34%), മൂര്‍ഷിദാബാദ് (28.20%), നാദിയ (29.95%) എന്നിവിടങ്ങളില്‍ ഇതിലധികവും. 1951ലെ സെന്‍സസ് പ്രകാരം 79.40 ശതമാനമായിരുന്നു സംസ്ഥാനത്തെ ഹിന്ദു ജനസംഖ്യ. 2011ലെ സെന്‍സസില്‍ ഇത് 72.5 ശതമാനമായി കുറഞ്ഞു. അതേസമയം 18.63 ശതമാനമുണ്ടായിരുന്ന മുസ്ലിങ്ങള്‍ 27 ശതമാനമായി ഉയര്‍ന്നു. മുസ്ലിം ഭൂരിപക്ഷ ജില്ലകളുണ്ടായി. ഇവിടെയാണ് അക്രമങ്ങള്‍ അരങ്ങേറുന്നതും.
രാഷ്ട്രീയമായി വിഭജിക്കപ്പെട്ടിരുന്ന ഹൈന്ദവ ശക്തി ഏകീകരിക്കപ്പെടുന്നതിന്റെ സൂചനകളും ബംഗാളിലുണ്ട്. തുടര്‍ച്ചയായ അക്രമങ്ങളും അവഹേളനങ്ങളും സംഘടിതരാകാന്‍ ഭൂരിപക്ഷ സമുദായത്തെ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ രാമനവമി ആഘോഷം ഹൈന്ദവ സമൂഹത്തിന്റെ ശക്തിപ്രകടനമായി മാറിയിരുന്നു. രണ്ടായിരം മുതല്‍ ഇരുപതിയായിരം വരെയാളുകള്‍ പങ്കെടുത്ത ഇരുനൂറിലേറെ ഘോഷയാത്രകള്‍ നടന്നു. അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പ്രതിരോധത്തിന്റെ പ്രതീകമായി ശ്രീരാമവിഗ്രഹം ബംഗാളില്‍ ഉയിര്‍ത്തെഴുന്നേറ്റു. ലോകത്തിന് ഹൈന്ദവ ദര്‍ശനം പകര്‍ന്നു നല്കിയ വിവേകാനന്ദന്റെ നാട്ടില്‍ നഷ്ടപ്പെട്ട ഹിന്ദുത്വാഭിമാനബോധം തിരികെവരുന്നതിന്റെ ദൃശ്യങ്ങളാണെങ്ങും. മുസ്ലിം പ്രീണനത്തില്‍ മുണ്ടുടുത്ത മമതയായ പിണറായി ഭരിക്കുന്ന കേരളത്തിന് ബംഗാള്‍ മുന്നറിയിപ്പാണ്.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: