കട്ടപ്പന : ഇടുക്കി ജില്ലയില്‍ കുരുമുളക് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി മഞ്ഞളിപ്പ് രോഗം വ്യാപകമാകുന്നു. ജില്ലയിലെ മിക്കകുരുമുളക് തോട്ടങ്ങളിലും ഈ രോഗം വ്യാപിച്ചു കഴിഞ്ഞു. ഇലകളുടെ മഞ്ഞളിപ്പും കുറേശ്ശേയുള്ള ഇല പൊഴിച്ചിലും തണ്ടിന്റെ അഗ്രഭാഗത്തുള്ള വാട്ടവും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
വര്‍ഷങ്ങളുടെ നിരന്തര അധ്വാനത്തിലൂടെ പിടിപ്പിച്ചെടുത്ത കുരുമുളക് വള്ളികള്‍ ദിവസങ്ങള്‍കൊണ്ട് വാടി കരിയുന്നത് കര്‍ഷകരെ നൊമ്പരപ്പെടുത്തിയിരിക്കുകയാണ്. മുന്‍ കാലങ്ങളില്‍ കുരുമുളക് വള്ളികള്‍ വളര്‍ന്നാല്‍ വര്‍ഷങ്ങളോളം അവ നിലനിന്നിരുന്നു. ഇപ്പോള്‍ കുരുമുളക് വള്ളികള്‍ പിടിപ്പിച്ചാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രോഗം പിടിപെട്ട് നശിക്കുന്ന അവസ്ഥയാണുള്ളത്. ഫങ്കസ് മൂലമാണ് മഞ്ഞളിപ്പ് രോഗം ഉണ്ടാകുന്നത്. കുരുമുളക് ചെടികളുടെ ഇല മഞ്ഞ നിറത്തിലാകുന്നതോടെയാണ് മഞ്ഞളിപ്പ് രോഗം എന്ന സാവധാന വാട്ടത്തിന്റെ ആരംഭം.
മഴക്കാലാവസാനത്തോടെ മഞ്ഞളിപ്പ് വള്ളികളില്‍ മുഴുവന്‍ പടരുന്നു. ഇലകളും തിരികളും പൊഴിഞ്ഞ്, കണ്ണിത്തല മുറിഞ്ഞ് വീഴുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ കുരുമുളക് ചെടി പൂര്‍ണമായും നശിക്കും. കുമിളുകള്‍, നീമാവിരകള്‍, മീലിമൂട്ടകള്‍ എന്നിവ കാരണമാണ് മഞ്ഞളിപ്പ് രോഗം ഉണ്ടാകുന്നത്. നീമവിരകളുടെ ആക്രമണമാണ് പ്രധാന കാരണം. ഇവ വേരുകള്‍ തുരന്ന് അവയില്‍ മുഴകള്‍ ഉണ്ടാക്കുന്നു. ക്ഷതമേറ്റ വേരുകള്‍ക്ക് പിന്നീട് കുമിള്‍ ബാധയേറ്റ് ചീയലുണ്ടാകുന്നു.
മഴക്കാലത്തിന്റെ അവസാനത്തില്‍ മഞ്ഞളിപ്പായി തുടങ്ങി അടുത്ത മഴക്കാലത്ത് രോഗം രൂക്ഷമാകുന്നു. നീര്‍വാര്‍ച്ചക്കുറവ് ഈ രോഗതിന്റെ ഒരു പ്രധാന കാരണമാണ്. ഒരു ചെടിക്കുണ്ടായാല് പിന്നെ അത് തോട്ടമാകെ വ്യാപിക്കുന്നു. രോഗത്തിന്റെ തീവ്രത കൂടുതലാണെങ്കില്‍ ചെടികള്‍ പിഴുതുമാറ്റി തീയിട്ട് നശിപ്പിക്കുക. കമ്മ്യുൂണിസ്റ്റ് പച്ച, ജമന്തി, ശീമക്കൊന്ന എന്നിവ ചുവട്ടില്‍ ചേര്‍ക്കുക, വള്ളിയൊന്നിന് 3 കിലോ വേപ്പിന് പിണ്ണാക്ക് ഇടുക എന്നിവയാണ് പ്രതിരോധമാര്‍ഗ്ഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: