അന്നൊരു തിങ്കളാഴ്ചയായിരുന്നു. ഉത്തര്‍പ്രദേശില്‍ കാണ്‍പൂരിനടുത്ത് കല്യാണ്‍പൂര്‍ മഹര്‍ഷി ദയാനന്ദ വിഹാര്‍ കോളനി നിവാസികളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. അന്നാണ് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ബീഹാര്‍ ഗവര്‍ണറായ രാംനാഥ് കോവിന്ദാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ പ്രഖ്യാപിച്ചത്.
ദല്‍ഹിയില്‍ ഇക്കാര്യം പ്രഖ്യാപിക്കപ്പെട്ട നിമിഷം മുതല്‍ കല്യാണ്‍പൂര്‍ ആഘാഷത്തിലമര്ന്നു. ആട്ടവും പാട്ടും പടക്കം പൊട്ടിക്കലുമൊക്കെയായി ്രഗാമവാസികള് ആനന്ദനൃത്തമാടി. തങ്ങളില്‍പ്പെട്ട ഒരാള്‍ ഇന്ത്യയുടെ പ്രഥമപൗരനാവാന് പോകുന്നതിന്റെ ആഹ്ളാദം അവര്‍ക്ക് പറഞ്ഞറിയിക്കാന്‍ പറ്റുന്നതായിരുന്നില്ല. വാര്‍ത്തയറിഞ്ഞ് മറ്റിടങ്ങളില്നിന്നുള്ളവരും രാംനാഥിന്റെ ജന്മനാട്ടിലേക്ക് പ്രവഹിച്ചപ്പോള്‍ രാജ്യത്തെ അധഃസ്ഥിത ജനതയുടെ ജീവിതത്തില്‍ പുതിയൊരു ചരിത്രം നിര്‍മിക്കപ്പെടുകയായിരുന്നു.
എഴുപത്തിയൊന്നുകാരനായ രാംനാഥ് കോവിന്ദ് ഏറ്റവും ലളിതമായ ജീവിത ചുറ്റുപാടുകളില്‍നിന്നാണ് രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിച്ചേരുന്നത്. മൃദുഭാഷിയായ, വ്യക്തിബന്ധങ്ങള്‍ക്ക് വളരെയധികം വിലകല്‍പ്പിക്കുന്ന രാംനാഥ് ദുഷ്കരമായ ജീവിതപാത താണ്ടിയാണ് അര്‍ഹമായ വിജയങ്ങള്‍ നേടിയെടുത്തത്. ”കഠിനാധ്വാനത്തിലൂടെയും സമര്‍പ്പണത്തിലൂടെയുമാണ് അദ്ദേഹം വിജയപാത വെട്ടിത്തെളിച്ചത്. നിയമബിരുദമെടുത്തശേഷം സിവില്‍ സര്‍വീസ് പരീക്ഷ പാസായെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ ഐഎഎസ് വേണ്ടെന്നുവയ്ക്കുകയായിരുന്നു” എന്നാണ് 1996-2008 കാലയളവില്‍ രണ്ടുതവണ രാജ്യസഭാ എംപിയായിരുന്ന രാംനാഥിന്റെ പിആര്‍ഒയായി പ്രവര്‍ത്തിച്ച അശോക് ത്രിവേദി പറയുന്നത്. ”അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ ലൡതമാണ്. സാധാരണ ഭക്ഷണം മതി. മധുരത്തോട് അത്ര താല്പര്യമില്ല. ഞങ്ങളെല്ലാവരുമായും അദ്ദേഹം നല്ല ബന്ധം നിലനിര്‍ത്തിപ്പോന്നു. എന്റെ ഭാര്യയുടെ മരണവാര്‍ത്തയറിഞ്ഞ് 2012 ലാണ് ഏറ്റവുമൊടുവില്‍ അദ്ദേഹം വീട്ടില്‍ വന്നത്,” ത്രിവേദി ഓര്‍മിക്കുന്നു.
രാംനാഥിനെ അടുത്തറിയുന്ന എല്ലാവര്ക്കും അദ്ദേഹത്തിന്റെ സ്നേഹത്തെക്കുറിച്ചും ലാളിത്യത്തെക്കുറിച്ചും മാത്രമാണ് പറയാനുള്ളത്. ഇവരിലൊരാളാണ് കുസുമ റാഥോര്‍. പതിനഞ്ച് വര്‍ഷമായി കല്യാണ്‍പൂരിലെ രാംനാഥിന്റെ ചെറുവീട് നോക്കിനടത്തുന്നത് കുസുമയാണ്. ”അദ്ദേഹത്തിന്റെ രണ്ട് മക്കളും നല്ല നിലയിലാണ്. മകനും മകളും വിവാഹിതരാണ്. അധികാരത്തിന്റെ ഒരുതരത്തിലുള്ള അഹങ്കാരവും പ്രകടിപ്പിക്കാത്തയാളാണ്. എംപി എന്ന നെയിംപ്ലേറ്റ് മാത്രമാണ് ഇതിന് അപവാദം.”
കുട്ടിക്കാലം മുതല്‍ കോവിന്ദിനൊപ്പം ആര്‍എസ്എസ് ശാഖയില്‍ പോകാറുണ്ടായിരുന്ന അയല്ക്കാരന് ദേവേന്ദ്ര ജുനേജ അഭിമാനകരമായാണ് രാംനാഥ് രാഷ്ട്രപതിപദവിയിലെത്തുന്നതിനെ കാണുന്നത്. ”എനിക്കും എന്നെപ്പോലെ അദ്ദേഹത്തെ അറിയുന്ന മറ്റുള്ളവര്‍ക്കും അഭിമാനകരമാണിത്. ഒട്ടും അഹങ്കാരമില്ലാത്ത മനുഷ്യന്. എല്ലാവരുടെയും കാര്യത്തില്‍ ശ്രദ്ധയുള്ളയാള്‍.”
ജനതാഭരണകാലത്ത് പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയുടെ സെക്രട്ടറി, സുപ്രീംകോടതി അഭിഭാഷകന്, രാജ്യസഭാ എംപി, ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി…. ഉന്നത പദവികള്‍ ഒന്നിനു പുറകെ ഒന്നായി തേടിയെത്തിയപ്പോഴും രാംനാഥ് കൂടുതല്‍ എളിയവനാവുകയായിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ചരിത്രപരമായ ഭൂരിപക്ഷം നേടി വിജയിച്ചപ്പോഴും ഈ മനോഭാവത്തില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമായി.
”നിരവധി കോവിന്ദുമാര്‍ ഒരുനേരത്തെ ഭക്ഷണത്തിനായി മഴ നനഞ്ഞും മറ്റും പണിയെടുക്കുകയാണ്. ഇവരുടെ പ്രതിനിധിയായാണ് ഞാന്‍ രാഷ്ട്രപതിഭവനിലേക്ക് പോവുകയെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ പരമോന്നത പദവിയിലേക്കുള്ള എന്റെ നിയമനം സത്യസന്ധമായി കടമകള്‍ നിര്‍വഹിക്കാനുള്ള സന്ദേശമാണ്.
രാഷ്ട്രപതിയാവുകയെന്നത് ഒരിക്കലും എന്റെ സ്വപ്നമായിരുന്നില്ല. രാജ്യത്തോടുള്ള ആരാധനയാണ് എന്നെ ഇവിടെവരെ എത്തിച്ചിരിക്കുന്നത്. പുതിയ പദവി വലിയ ഉത്തരവാദിത്വമാണ്.” പ്രഗല്ഭരായ പലരെയും നമുക്ക് രാഷ്ട്രപതിമാരായി ലഭിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ പറയുന്ന പ്രഥമപൗരന് ഇതാദ്യമാണ്.
ദളിതരുടെ അവകാശങ്ങള്‍ക്കായി നിരന്തരം പോരാടിയ ചരിത്രമുണ്ട് രാംനാഥ് കോവിന്ദിന്. 1997 ല്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ പട്ടികജാതി-വര്‍ഗ്ഗ സര്‍ക്കാര്‍ ജീവനക്കാരെ പ്രതികൂലമായി ബാധിക്കുന്ന ചില ഉത്തരവുകള്‍ ഇറക്കിയിരുന്നു. ഇതിനെതിരായ സമരത്തില്‍ രാംനാഥ് പങ്കുചേര്‍ന്നു. പിന്നീട് അധികാരത്തില്‍ വന്ന എന്‍ഡിഎ സര്‍ക്കാര്‍ മൂന്ന് ഭരണഘടനാ ഭേദഗതികൡലൂടെ ഈ ഉത്തരവുകളെ മറികടക്കുകയുണ്ടായി. പ്രധാനപ്പെട്ട പാര്‍ലമെന്ററി സമിതികളില്‍ രാംനാഥ് അംഗമായി പ്രവര്‍ത്തിച്ചു. പട്ടികജാതി-വര്‍ഗ ക്ഷേമം, ആഭ്യന്തരം, നിയമം നീതി എന്നിവ ഇതില്‍പ്പെടുന്നു.
രാഷ്ട്രീയ പാരമ്പര്യം മാത്രമല്ല, ഭരണ നൈപുണ്യവും രാംനാഥിന് വേണ്ടുവോളമുണ്ട്. ലക്നൗവിലെ ഡോ. ബി.ആര്. അംബേദ്കര്‍ യൂണിവേഴ്സിറ്റി ബോര്‍ഡംഗം, കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഗവര്‍ണര്‍ ബോര്‍ഡ് അംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. തായ്ലാന്റ്, നേപ്പാള്‍, പാക്കിസ്ഥാന്, സിങ്കപ്പൂര്‍, ജര്‍മനി, സ്വിറ്റ്സര്‍ലാന്റ്, ഫ്രാന്‍സ്, ഇംഗ്ലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്റെ അനുഭവസമ്പത്തുണ്ട്.
മികച്ച അഭിഭാഷകനായി അറിയപ്പെടുന്ന രാംനാഥ് 1980-1993 കാലയളവില്‍ സുപ്രീംകോടതിയിലെ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്റിങ് കോണ്‍സലായിരുന്നു. എല്ലാറ്റിനുമുപരി അഴിമതിയുടെ കറ പുരളാത്ത സംശുദ്ധ പൊതുജീവിതത്തിന് ഉടമ. ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന് പറയാറുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ഏഴ് പതിറ്റാണ്ടുകാലത്തെ ചരിത്രത്തില്‍ ഇത്തരമൊരു മുഹൂര്‍ത്തമാണ് രാംനാഥ് കോവിന്ദിന്റെ സ്ഥാനാരോഹണം സമ്മാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: