ഇന്ദിരാഗാന്ധിയുടെ ഏറ്റവും വിശ്വസ്തനായ അനുയായിയായി രാഷ്ട്രീയ പ്രവേശനം നടത്തിയ പ്രണബ്കുമാര്‍ മുഖര്‍ജി രാജ്യത്തിന്റെ പ്രഥമ പൗരന്റെ പദവിയില്‍നിന്ന് ആറു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം പൂര്‍ത്തിയാക്കിയാണ് പടിയിറങ്ങിയത്.
1969ല്‍ രാജ്യസഭാംഗമായി എത്തിയ കാലം മുതല്‍ രാജ്യതലസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച പ്രണബ് ദാ റെയ്സീനക്കുന്നിറങ്ങുമ്പോള് കോണ്‍ഗ്രസിലെ പഴയ തലമുറ നേതാക്കളുടെ അവസാന കണ്ണികൂടിയാണ് രാഷ്ട്രീയ മേഖലയില്‍നിന്ന് മാറുന്നത്. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ വസതിയായിരുന്ന പത്താം നമ്പര്‍ രാജാജി മാര്‍ഗ്ഗിലെ പൈതൃക ബംഗ്ലാവിലെ സാധാരണ പൗരനായി താനുണ്ടാകുമെന്നാണ് പ്രണബ് തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
രാജീവ് ഗാന്ധിയുടെ പ്രതാപകാലത്ത് ഭരണമേഖലകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും തൊണ്ണൂറുകളുടെ ആദ്യം കേന്ദ്രപ്ലാനിംഗ് ബോര്‍ഡ് തലപ്പത്തെത്തി രാഷ്ട്രീയ തിരിച്ചുവരവ് നടത്തിയ പ്രണബ് മുഖര്‍ജി നരസിംഹറാവുവിന്റെ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായും പ്രവര്‍ത്തിച്ചു. 1984ല്‍ ഇന്ദിരയുടെ കൊലപാതകശേഷം പാര്‍ട്ടിയില്‍ ഒതുക്കപ്പെടുന്നു എന്ന തോന്നലുണ്ടായപ്പോള്‍ രാഷ്ട്രീയ സമാജ്വാദി കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ച പ്രണബ് 89ല്‍ തന്റെ പാര്‍ട്ടിയെ വീണ്ടും കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. സീതാറാം കേസരിയെ പടിയടച്ച് പുറത്താക്കി സോണിയാ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് അവരോധിച്ച നടപടിയുടെ സൂത്രധാരന്‍ പ്രണബ് മുഖര്‍ജിയായിരുന്നു.
2004ല്‍ യുപിഎ അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ ലോക്സഭയിലേക്കുള്ള തന്റെ കന്നി വിജയം പ്രണബ് മുഖര്‍ജി കുറിച്ചു. മന്മോഹന് സിങ്ങിന്റെ മന്ത്രിസഭയിലെ ഏറ്റവും ശക്തമായ പ്രതിരോധ വകുപ്പ് 2004-2006 കാലഘട്ടത്തിലും വിദേശകാര്യ വകുപ്പ് 2006-2009ലും പ്രണബ് മുഖര്‍ജി വഹിച്ചു. 2009 മുതല്‍ 2012ല്‍ രാഷ്ട്രപതി പദത്തിലേറുന്നതു വരെ ധനമന്ത്രാലയവും പ്രണബ് മുഖര്‍ജി ഭരിച്ചു. 2012ല്‍ പ്രതിഭാ പാട്ടീല്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ പുതിയ പ്രസിഡന്റിനെ തേടിയുള്ള തിരച്ചില്‍ വളരെ വേഗത്തിലാണ് പ്രണബ് മുഖര്‍ജിയില്‍ അവസാനിച്ചത്. കോണ്‍ഗ്രസിന്റെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് രാഷ്ട്രപതി പദവിയിലെത്തിയ പ്രണബ് മുഖര്‍ജിയോട് ബിജെപി അടക്കമുള്ള പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറെ അടുത്ത ബന്ധം വച്ചുപുലര്ത്തിയെന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നയതന്ത്രജ്ഞതയുടേയും വ്യക്തിബന്ധങ്ങളുടേയും തെളിവായി.
2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും രാഷ്ട്രപതി ഭവനുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ ബന്ധം കൂടുതല്‍ ഊഷ്മളമായി തുടര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രണബ് കുമാര്‍ മുഖര്‍ജിയും തമ്മിലുള്ള വ്യക്തിബന്ധവും ഏറെ ശ്രദ്ധ നേടി. തന്റെ രാഷ്ട്രീയ ഗുരുസ്ഥാനത്താണ് പ്രണബ് മുഖര്‍ജിയെന്ന് പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചിരുന്നു. വിടവാങ്ങല്‍ പ്രസംഗത്തില്‍, പ്രധാനമന്ത്രി മോദിയുമൊത്തുള്ള പ്രവര്‍ത്തനങ്ങളെ ഏറെ മഹത്തരമെന്നാണ് പ്രണബ് വിശേഷിപ്പിച്ചത്. മോദിയുടെ ഏറ്റവും ആത്മാര്‍ത്ഥത നിറഞ്ഞ പെരുമാറ്റങ്ങളും ഹൃദ്യമായ ഓര്‍മ്മകളും രാഷ്ട്രപതി ഭവന്റെ പടിയിറങ്ങുമ്പോള്‍ തനിക്കൊപ്പമുണ്ടെന്ന് പ്രണബ് പറയുന്നു. എല്ലാ ചുവടുകളിലും പ്രധാനമന്ത്രി മോദിയുടെ സഹകരണം തനിക്കൊപ്പമുണ്ടായിരുന്നതായും സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി വ്യക്തമാക്കിയിട്ടുണ്ട്.
ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതുമായുള്ള പ്രണബ് മുഖര്‍ജിയുടെ വ്യക്തിബന്ധവും ഏറെ ശ്രദ്ധ നേടി. രാഷ്ട്രപതി ഭവനിലെ പ്രത്യേക അതിഥിയായി രണ്ടുവട്ടമാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ സര്‍സംഘചാലക് എത്തിയത്. മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ചയില്‍ ഇരുവരും വിശാലമായ കാഴ്ചപ്പാടുകള്‍ പരസ്പരം പങ്കുവച്ചിരുന്നു. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ ഭാഗമായിരുന്നിട്ടും ഏക ലക്ഷ്യത്തോടെ മുന്നോട്ടു പോകാന്‍ കഴിഞ്ഞ പ്രണബ് മുഖര്‍ജി രാഷ്ട്രീയ രംഗത്തിനാകെ മാതൃകയാണ്. എല്ലാ മേഖലകളിലും രാജ്യം പുരോഗതിയിലേക്ക് കുതിക്കുന്ന കാഴ്ചകള്‍ പങ്കുവച്ചുകൊണ്ടാണ് ഔദ്യോഗിക വിടവാങ്ങല്‍ പ്രസംഗവും പ്രണബ് ദാ പൂര്‍ത്തിയാക്കിയത്.
രാഷ്ട്രപതി പദത്തില്‍ നിന്ന് ഒഴിഞ്ഞാലും നിര്‍ണ്ണായക നിലപാടുകള്‍ സ്വീകരിക്കേണ്ടിവരുമ്പോള്‍ രാഷ്ട്രീയം മറന്ന് പ്രണബ് മുഖര്‍ജിയെ സമീപിക്കാന്‍ ആര്‍ക്കും അവകാശമുണ്ടാകും, അവസരമുണ്ടാകും. ഒരു സാധാരണ പൗരനായി ഭാരതത്തിന്റെ യശസ്സുയര്‍ത്താനുള്ള തീര്‍ത്ഥാടനത്തില്‍ എല്ലാവര്‍ക്കുമൊപ്പം താനുമുണ്ടാകും എന്ന പ്രണബിന്റെ വാക്കുകള്‍ പ്രശംസനീയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: