ഞാനാണ് ഐന്‍സ്റ്റീന്റെ അനിയന് എന്നും പറഞ്ഞ് മറ്റുള്ളവര്‍ക്ക് ബുദ്ധി ഉപദേശിക്കാന്‍ നടന്നാല്‍ ബുദ്ധിയുള്ള പിള്ളേര് തിരിഞ്ഞിരുന്ന് ചിരിക്കും. ഇവിടെ ഒട്ടുമുക്കാലും കള്ളനാണയങ്ങളാണെന്ന് ചെത്തുപിള്ളേരെല്ലാം തിരിച്ചറിഞ്ഞുകഴിഞ്ഞു. കാപട്യത്തിന്റെ കടലെല്ലാം അരിച്ചുപെറുക്കി പഠിച്ചുവരുന്നവരാണവര്. ഹൃദയത്തില്‍ തൊടുന്ന വികാരംകൊണ്ടല്ലാതെ അവരെ നമുക്കിനി നേടാനാവില്ല. നീലക്കുറുക്കന്മാരുടെ കളറെല്ലാം പലപ്പോഴായി ഇളകി കണ്ടവരാണവര്‍.
കണ്ടുനിറഞ്ഞവനോട് കടം വാങ്ങണമെന്നാണ് ചൊല്ല്. കണ്ടും ഉണ്ടും നിറയാത്തവര്‍ ഭരിക്കാന്‍ നടക്കുമ്പോഴെന്താണ് ചെയ്യേണ്ടതെന്നാണ് ജനത്തിന്റെ ശങ്ക. മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാന്‍ പോകുന്ന നേരത്തിന് അവനവന്റെ കണ്ണില്‍ കുത്തിക്കയറി നില്ക്കുന്ന കമ്പിയെ എടുത്തുകളയാന്‍ നോക്കുക. ഇരിക്കാന്‍ കിട്ടിയ കസേര ശവക്കുഴിവരെ പോകാന്‍ ബുക്കുചെയ്തു കിട്ടില്ല എന്ന് എല്ലാവരും അറിയുക.
നാടിന് ഗുണമുണ്ടാകുന്നതെന്തെങ്കിലും ചെയ്യാന്‍ നോക്കുക. വരുംതലമുറ നിങ്ങളെ വാഴ്ത്തും. മനസ്സാക്ഷിക്കുത്തില്ലാതെ മരിക്കുവോളം കഴിയാനുമാകും. ഗോവര്‍ദ്ധന പര്വതമൊന്നും ഇവിടെ ആരും ചുമക്കേണ്ട. ഖജനാവിലുള്ള പണം നീതിപൂര്‍വം അര്‍ഹതയുള്ളവര്‍ക്ക് ജീവിതാവശ്യങ്ങള്‍ക്ക് കൊടുക്കുക. ജാതി, മത, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് പിന്നാലെ പായാതെ ഇരിക്കുക. സ്വാര്ത്ഥതയുള്ളവരാരും ഏറെ വാണിട്ടില്ല ഇവിടെ.
ഇന്നും ഇവിടം രാമരാജ്യം തന്നെ. മാറ്റങ്ങള്‍ ശ്രദ്ധിക്കുക. ഏറെക്കാലം മേഘത്തിന് സൂര്യനെ മറച്ചുനിര്ത്താനാവില്ല. ഹിന്ദുസിംഹം ഏറെക്കാലം ഗുഹക്കകത്ത് ഉറങ്ങിക്കിടക്കില്ല. ജ്ഞാനത്തിന്റെ വിശപ്പ് അവനെ ഒരിക്കല്‍ ഉണര്‍ത്തും. അവന്റെ കുതിച്ചുചാട്ടത്തെ തടുത്തുനിര്‍ത്താന്‍ അധമവികാരങ്ങളുടെ കരിവീരന്മാര്ക്ക് ശക്തിയുണ്ടാവില്ല.
കൃഷ്ണന് കള്ളം പറയുന്നവനല്ല. ‘അഭ്യുത്ഥാന മധര്‍മ്മസ്യ തദാത്മാനം സുജാമ്യഹം’ എന്ന വാക്ക് നിഷ്ഫലമാകില്ല. ആയിരമായിരം യുവചേതനകളിലൂടെ ആ അനന്തശക്തി ലോകമാകെ പ്രസ്ഫുരിതമാകുന്ന കാലം അകലെയല്ല.
നമ്മുടെ അഹന്തയെ നമുക്ക് ചുരുട്ടിയെടുക്കാം. നമ്മുടെ നിഷ്ക്രിയതയെ കുളത്തിലെറിയാം. മറ്റുള്ളവരോടുള്ള അവജ്ഞയെ നമുക്ക് കാറ്റില്‍പ്പറത്താം. ദയാവായ്പിനെ നമുക്ക് മുടിയില്‍ ചൂടാം. സ്നേഹസാഗരത്തെ കണ്ണില്നിറയ്ക്കാം. തേന്‍കണങ്ങളെ നാവിന്തുമ്പിലേക്ക് ആവാഹിക്കാം. ചുണ്ടുകള്‍ രാധാകൃഷ്ണന്മാരുടെ ദിവ്യപ്രേമത്തെ വാഴ്ത്തട്ടെ. ഹൃദയം നാരദന്റെ മണിവീണയാകട്ടെ. നദികളെല്ലാം ഗംഗയാകട്ടെ. മലകളെല്ലാം കൈലാസമാകട്ടെ. ലോകമെല്ലാം മധുരയാകട്ടേ. കണ്ണന്റെ ഓടക്കുഴല്‍ നാദം ഈ പ്രപഞ്ചമാകെ നിറഞ്ഞ് ഹൃദയങ്ങള്‍ കോരിത്തരിക്കട്ടെ.
സത്യനേശന്, പട്ടം, തിരുവനന്തപുരം
‘ഭായി’ അല്ല ‘ബായി’
ഒരു ദുഃഖത്തില്‍ സന്തോഷിച്ചല്ല എന്റെ ഈ പ്രതികരണം. കര്‍ണാടക, ആന്ധ്ര, തെലുങ്കാന, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളൊഴികെ ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളില്‍ ക്ഷത്രിയരോ കുലീനകളായി ജനങ്ങള്‍ കരുതുന്നവരോ ആയ വനിതകളുടെ പേരിനുപിന്നില്‍ ചേര്‍ക്കുന്ന ഒന്നാണ് ‘ബായി’ എന്ന പദം. എന്നാല്‍ കേരളത്തിലിത് ‘ഭായി’ എന്നെഴുതിയാണ് പേര് പൂര്‍ണ്ണമാക്കുന്നത്. ‘ഭായി’ എന്നാല്‍ സഹോദരന് എന്നാണ് അര്ത്ഥമെന്നറിഞ്ഞിട്ടുമാണ് ഈ രീതി.
‘ജന്മഭൂമി’യിലെ ചരമം പംക്തിയില്‍ റീജന്റ്മഹാറാണിയുടെ മകള്‍ ഇന്ദിരാബായി അന്തരിച്ചുവെന്ന് അച്ചടിച്ച് തെറ്റ് തിരുത്തിയതായി എനിക്കു തോന്നി. അതുപോലെ റീജന്റ് മഹാറാണിയുടെ പേരിനൊപ്പവും ‘ബായി’ എന്നുതന്നെ ചേര്‍ത്തത് ഉചിതമായി. ഇതുകൊണ്ടാണ് എനിക്കു സന്തോഷമായത്. ഇന്ദിരാബായിയുടെ വേര്‍പാടില്‍ ഞാനും ദുഃഖിതനാണ്.
വാ. ലക്ഷ്മണപ്രഭു, എറണാകുളം
നഴ്സിങ് പ്രശ്നം പരിഹരിച്ചത് നന്നായി
അവസാനത്തെ പിടിവള്ളിയായി പിണറായി സര്‍ക്കാര്‍ നഴ്സസ് പ്രശ്നം പരിഹരിച്ചത് നന്നായി. ഇല്ലെങ്കില്‍ അടിതെറ്റിയേനെ. അടിയും കിട്ടിയേനെ. കാര്യം കോടതി ഇടപെട്ടതാണെങ്കിലും, കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയായാവണമെന്ന് പ്രഖ്യാപിച്ചതാണെങ്കിലും പിതൃത്വം ഏല്ക്കാന് പലരുമുണ്ട്. ആയിക്കോട്ടെ. എട്ടുകാലി മമ്മൂഞ്ഞുമാരുടേയും സ്വന്തം നാടാണല്ലോ കേരളം. മലയാളനാട് നീണാള്‍ വാഴട്ടെ.
സുമലത, കോന്നി, പത്തനംതിട്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: