ന്യൂദല്‍ഹി:മൂന്നു വര്‍ഷം മുമ്പ് മൊസൂളില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഇന്ത്യക്കാരെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടില്ലെന്ന് ഇറാഖ്. അവരെ ഭീകരര്‍ വധിച്ചു എന്നതിനു തെളിവൊന്നുമില്ല. എന്നാല്‍ ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പിക്കാനുള്ള സൂചനകളും ഇല്ല, ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ഇറാഖിന്റെ വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍-ജാഫറി പറഞ്ഞു.
ന്യൂദല്‍ഹിയില്‍ ജാഫറിയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. കാണാതായ ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ഇറാഖി സര്‍ക്കാരിന് അറിയാം. അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ്. ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഈ തൊഴിലാളികള കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് ഇറാഖി സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം ജാഫറി പറഞ്ഞു.
ഇതടക്കം വിവിധ വിഷയങ്ങള്‍ ജാഫറിയും സുഷമയും ചര്‍ച്ച ചെയ്തു.
ഐഎസ്സിനു സ്വാധീനമുണ്ടായിരുന്ന മൊസൂളില്‍ നിന്ന് കുറച്ച് അകലെയുള്ള ബാദുഷ ജയിലില്‍ തട്ടിക്കൊണ്ടുപോയവരെ തടവില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് മുമ്പ് ഇന്ത്യയിലെ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നില്ലെന്നും ജാഫറി പറഞ്ഞു. അവര്‍ ജീവനോടെയുണ്ടെന്നതിനു തെളിവുകള്‍ കിട്ടിയാല്‍ മാത്രമേ ഇറാഖി സര്‍ക്കാര്‍ അക്കാര്യം ഉറപ്പിക്കൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സമയപരിധി നിശ്ചയിക്കാന്‍ കഴിയില്ല. ഇവരെ കണ്ടെത്താന്‍ ഇരു സര്‍ക്കാരുകളും ഒന്നിച്ച്, സജീവമായി പ്രവര്‍ത്തിക്കുകയാണ്- ജാഫറി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: