ന്യൂദല്‍ഹി: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ രണ്ടാം സ്ഥാനം നേടിയ ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്പ്പെടെയുളള പ്രമുഖര്‍ അഭിനന്ദിച്ചു.
ലോകകപ്പിലുടനീളം ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. നേരിയ വ്യത്യാസത്തിനാണ് കിരീടം നഷ്ടമായത്. ടീമിന്റെ പ്രകടനത്തില്‍ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ടീമിന്റെ പ്രകടനം യുവാക്കള്‍ക്ക് പ്രചോദനമാകുമെന്ന് കേന്ദ്ര കായിക വകുപ്പ് മന്ത്രി വിജയ് ഗോയല്‍ പറഞ്ഞു.
ലോകകപ്പില്‍ മികച്ച പ്രകടനമാണ് നിങ്ങള്‍ നടത്തിവന്നത്. എന്നാല്‍ ചില സമയത്ത് പ്രതീക്ഷിച്ചപോലെ നടക്കില്ല, സച്ചിന് ടെന്‍ഡുല്‍ക്കര്‍ ട്വിറ്ററില്‍ കുറിച്ചിട്ടു.
ഈ പെണ്‍കുട്ടികളെക്കുറിച്ച് അഭിമാനം തോന്നുന്നു. ഫൈനലില്‍ ഭാഗ്യം തുണച്ചില്ല. എന്നാല്‍ വനിതാ ക്രിക്കറ്റ് ശരിക്കും ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു. നിങ്ങളുടെ ടീം സ്പിരിറ്റിന് ഒരു സല്യൂട്ട്-വിരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ എഴുതി.
നിങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്നു. നിങ്ങളുടെ കളി കാണുന്നതു തന്നെ വലിയൊരു ബഹുമതിയാണെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു. ദൗര്‍ഭാഗ്യകരം, എന്തൊരു ആവേശഭരിതമായ പരിസമാപ്തിയായിരുന്നു ഫൈനലിന്. എല്ലാവരെയും കുറിച്ച് അഭിമാനമുണ്ടെന്ന് യുവരാജ് സിങ്ങ് വ്യക്തമാക്കി.
അസാമാന്യ പ്രകടനം. നിങ്ങള്‍ മികച്ച കളി പുറത്തെടുത്തെന്ന് സുരേഷ് റൈന ട്വിറ്ററില്‍ കുറിച്ചു. ജയവും തോല്‍വിയുമൊക്കെ മത്സരത്തിന്റെ ഭാഗമാണ്. എന്നാല്‍ വനിതാ ക്രിക്കറ്റ് ഇന്ത്യയില്‍ ജനകീയമായിക്കഴിഞ്ഞെന്ന് അര്‍ച്ചന വൈദ്യ പറഞ്ഞു.
നശിപ്പിച്ചുകളഞ്ഞു; എന്നാലും അവസാന നിമിഷംവരെ പൊരുതിയതില്‍ അഭിമാനമുണ്ടെന്ന് ഷിബാനി ട്വറ്ററില്‍ എഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: