കൊല്‍ക്കത്ത: സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എതിര്ത്തില്ലായിരുന്നെങ്കില് താന്‍ രാഷ്ട്രപതിയായേനെയെന്ന് മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി. ബംഗാളി ദിനപത്രമായ ആജ്കലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2007ല്‍ ലോക്സഭാ സ്പീക്കറായിരിക്കെ ജെഡിയു നേതാവ് ശരദ് യാദവാണ് തന്നോട് രാഷ്ട്രപതി സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യപ്പെട്ടതെന്നും, കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചാണ് അദ്ദേഹം തന്നെ വന്നുകണ്ടതെന്നും സോമനാഥ് പറഞ്ഞു.
ജെഡിയുവിന് പുറമെ, ഡിഎംകെ, ബിജെഡി, ശിരോമണി അകാലിദള്‍ എന്നീ പാര്‍ട്ടികളുടെ പിന്തുണ ഉണ്ടെന്നും ശരത് യാദവ് അറിയിച്ചപ്പോള്‍ ഇക്കാര്യം പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യണമെന്നാണ് താന്‍ ശരദ് യാദവിനോട് പറഞ്ഞത്. എന്നാല്‍ തന്നെ സ്ഥാനാര്‍ഥിയാക്കാനുള്ള നിര്‍ദേശം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന കാരാട്ട് തള്ളിക്കളയുകയാണുണ്ടായതെന്നും സോമനാഥ് ചാറ്റര്‍ജി വ്യക്തമാക്കി.
കാരാട്ട് എതിര്‍ത്തില്ലായിരുന്നുവെങ്കില്‍ താന്‍ രാഷ്ട്രപതിയാകുമായിരുന്നു. പിന്നീട് തന്നെ കണ്ടപ്പോല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം ആരെയും സ്ഥാനാര്‍ഥിയായി നിര്‍ദേശിക്കില്ലെന്ന് പറയുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: