കൊച്ചി: നടിയോട് അശ്ലീല സംഭാഷണം നടത്തിയെന്ന് കാണിച്ച് സംവിധായകന് ജീന്‍ പോളിനെതിരെ കേസ് നല്കിയ നടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് ലാല്‍ രംഗത്ത്. നടി സാഹചര്യം മുതലെടുക്കുകയാണെന്നും അവരുടെ പ്രതികരണം മോശമായിരുന്നുവെന്നും ജീന്‍ പോളിന്റെ അച്ഛന് കൂടിയായ ലാല്‍ പറഞ്ഞു.
ഒരു സീനില്‍ അഭിനയിക്കാനാണ് അവര്‍ വന്നത്. അന്‍പതിനായിരം രൂപ പ്രതിഫലം പറഞ്ഞിരുന്നു. എന്നാല്‍ അഭിനയം മോശമായിരുന്നതിനാല്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനായില്ല. പിന്നെ എന്തിനാണ് പ്രതിഫലം നല്‍കുന്നതെന്നും ലാല്‍ പറഞ്ഞു. സിനിമാ മേഖലയിൽ ഇത്രയും പ്രശ്നങ്ങൾ നിൽക്കുന്ന സാഹചര്യത്തിൽ നനഞ്ഞിടം കുഴിക്കുന്ന രീതിയാണ് നടി സ്വീകരിച്ചതെന്നും ലാൽ കൂട്ടിച്ചേർത്തു.
നടിയുടെ പരാതിയിൽ പേടിച്ച് പിൻമാറില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ലാൽ വ്യക്തമാക്കി. നടിയുടേത് അനാവശ്യ പരാതിയാണ്. സിനിമ കഴിഞ്ഞ് ഇത്രകാലം കഴിഞ്ഞു പരാതി നൽകിയതിനു കാരണം എന്തെന്ന് ആ നടിയോടു ചോദിക്കണം. ഇതിനു പിന്നിൽ മറ്റാരെങ്കിലും ഉള്ളതായി കരുതുന്നില്ലെന്നും ലാൽ കൂട്ടിച്ചേർത്തു. ജീന്‍ പോളിന് പുറമേ നടന് ശ്രീനാഥ് ഭാസി, ടെക്നീഷ്യന്മാരായ അനുരൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
2016 നവംബര്‍ 16-ന് ഹണിബീ ടുവിന്റെ ചിത്രീകരണത്തിനിടെ യുവനടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. കൊച്ചി പനങ്ങാട് പോലീസാണ് കേസെടുത്തിരിക്കുന്നത്. വഞ്ചനയ്ക്കും ലൈംഗികച്ചുവയോടെ സംസാരിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവനടിയുടെ മൊഴി ഇന്‍ഫോപാര്‍ക്ക് സിഐ എടുത്തിട്ടുണ്ട്.
കുറ്റാരോപിതരെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. യുവനടി കൊച്ചി പനങ്ങാട് ഹോട്ടലില്‍ എത്തി പ്രതിഫലം ചോദിച്ചപ്പോള്‍ ഇവര്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും പ്രതിഫലം നല്‍കാതിരിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: