തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയ്ക്ക് കൃത്യമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് പള്‍സര്‍ സുനി. വന്‍ സ്രാവുകള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സുനി പറഞ്ഞു. അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനി മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
സുനിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ഈ മാസം 18 നാണ് പള്‍സര്‍ സുനിക്ക് വേണ്ടി അഭിഭാഷകന് ബിഎ ആളൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. സുനിയുടെ അഭിഭാഷകനായ ബിഎ ആളൂര്‍ കഴിഞ്ഞ ദിവസം ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്.
കേസില്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് ഒന്നുവരെ നേരത്തെ നീട്ടിയിരുന്നു. അതേസമയം, മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: