കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ റിമാന്‍ഡ് കാലാവധി അടുത്ത മാസം എട്ടുവരെ നീട്ടി. അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കാലാവധി നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ദിലീപിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.
കോടതിയിലേക്കു കൊണ്ടുപോകുന്നതിലെ സുരക്ഷാപ്രശ്നം പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തിയത്. ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന് വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്.
കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകാന്‍ ഉണ്ടെന്നും പ്രതിക്ക് ഉന്നത ബന്ധമുള്ളതിനാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസ് അപൂര്‍വവും ഗൗരവസ്വഭാവമുള്ളതുമാണ്. സൂക്ഷ്മമായ ആസൂത്രണവും ഗൂഢാലോചനയും സംഭവത്തിനു പിന്നില്‍ നടന്നിട്ടുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: