ഇരിട്ടി: കനത്ത മഴയില്‍ തലശ്ശേരി-കുടക് റോഡില്‍ പെരുമ്പാടി ചെക്ക് പോസ്റ്റിന് സമീപം ഒലിച്ചു പോയ റോഡ് പുനര്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഒലിച്ചു പോയ റോഡിന്റെ അടിഭാഗത്ത് കരിങ്കല്ലുകള്‍ പാവുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ 20ന് പുലര്‍ച്ചെയാണ് കൂട്ടുപുഴ മാക്കൂട്ടം പെരുമ്പാടി ചുരം റോഡില്‍ പെരുമ്പാടി ചെക്ക് പോസ്റ്റിന് സമീപമുള്ള തടാകത്തിന്റെ അരികു ചേര്‍ന്ന റോഡ് മുപ്പതു മീറ്ററോളം ഒഴുകിപ്പോയത്.
ബ്രഹ്മഗിരി മലനിരകളോട് ചേര്‍ന്ന് നില്ക്കുന്ന ഈ പ്രദേശം ഉള്‍വനങ്ങളില്‍ ഉണ്ടായ മഴയിലും ഉരുള്‍ പൊട്ടലിലും തടാകത്തില്‍ ക്രമാതീതമായി വെള്ളം കയറിയത് മൂലം ഉണ്ടായ മര്‍ദ്ദമാവാം റോഡ് തകരാനും ഒലിച്ചു പോവാനും ഇടയാക്കിയത് എന്നാണു കരുതുന്നത്. റോഡ് തകര്‍ന്നതുമൂലം കുടക് ഭരണകൂടം റോഡ് അടച്ചിട്ടു. ഇതിനെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയും കുടകുമായുള്ള ബന്ധം നിലച്ചു. ഇത് കേരളത്തിലേയും കുടകിലേയും ജനങ്ങളുടെ ഇടപെടലുകള്‍ക്കും സഞ്ചാരത്തിനും തടസ്സം സൃഷ്ടിച്ചു.
ഇത് മനസ്സിലാക്കിയ കുടക് ഭരണകൂടവും കര്‍ണ്ണാടക പൊതുമരാമത്തു വകുപ്പും ചേര്‍ന്നാണ് ഇപ്പോള്‍ റോഡിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. 20 ദിവസത്തിനുള്ളില്‍ റോഡ് ഭാഗികമായി നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗത സജ്ജമാക്കുമെന്നും, ഒരു മാസം കൊണ്ട് പൂര്‍ണ്ണ നിലയില്‍ പുനര്‍നിര്‍മ്മിച്ച് ഗതാഗതം സുഗമമാക്കുമെന്നും കര്‍ണ്ണാടക പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: