അരൂര്‍: അരൂര്‍ – അരൂക്കുറ്റി റോഡ് വീണ്ടും തകര്‍ന്നതോടെ ഇതുവഴിയുള്ള യാത്ര ഏറെ ദു:സ്സഹമായി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മാന്പാണ് ഇവിടെ അറ്റകുറ്റ പണികള്‍ നടത്തിയത്. വൈദ്യുതി കേബിള്‍ സ്ഥാപിക്കുന്നതിനായി റോഡിന്റെ ഇരുവശവും വെട്ടി പൊളിച്ചതോടെയാണ് കുഴികള്‍ രൂപപ്പെട്ടത്.
പിന്നീട് ഏറെ പ്രതിഷേധങ്ങള്‍ക്കും വിവിധ സംഘടനകളുടെ സമരങ്ങള്‍ക്കുമൊടുവിലാണ് കുഴികള്‍ അടച്ച് സഞ്ചാരയോഗ്യമാക്കിയത്. എന്നാല്‍ കുഴികള്‍ അടക്കുന്നതിലെ അപാകതകളും കരാറുകാരുടെ നിരുത്തരവാദപരമായ സമീപനവുമാണ് അടച്ച കുഴികള്‍ വീണ്ടും പൂര്‍വ്വ സ്ഥിതിയിലാകുവാന്‍ കാരണമായത്.
ദേശീയപാത നിലവാരത്തില്‍ നിര്‍മ്മിച്ച റോഡായിരുന്നു ഇത്. മഴകനത്തതോടെ അറ്റകുറ്റ പണികള്‍ നടത്തിയ ഈ റോഡിലൂടെയുള്ള യാത്ര അസാദ്ധ്യമായി മാറിയിരിക്കുകയാണ്. അരൂര്‍ ക്ഷേത്രം കവലയില്‍ നിന്നും അരൂക്കുറ്റി വഴി ചേര്‍ത്തലക്കുള്ള നിരവധി ബസ്സ് സര്‍വീസുകള്‍ ഉള്‍പ്പടെ നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡാണിത്. റോഡ് തകര്‍ന്നതോടെ വാഹന ഗതാഗതവും അസാദ്ധ്യമായി മാറിയിരിക്കുകയാണ്.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഈ റോഡ് മഴ ശക്തമാകുന്നതിന് മുന്‍പുതന്നെ കുഴികള്‍ അടച്ച് വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കുന്നതിന് യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യങ്ങള്‍ അധികൃതര്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് റോഡ് ഇത്രയും തകരുവാന്‍ കാരണമായതെന്ന് സംഘടനകള്‍ ചൂണ്ടികാട്ടുന്നു. ഇത്തരം സാഹചര്യത്തില്‍ പലപ്പോഴും അതി രൂക്ഷമായ ഗതാഗത തടസ്സവും അനുഭവപ്പെടുന്നുണ്ട്.
ഇരു ചക്ര വാഹന യാത്രികരും മറ്റ് ചെറു വാഹനയാത്രികരും ഈ കുഴികളില്‍ വീണ് അപകടങ്ങള്‍ ഉണ്ടാകുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മഴയുടെ ശക്തി കുറഞ്ഞതോടെ ഇപ്പോള്‍ അതി രൂക്ഷമായ പൊടിശല്യമാണ് അനുഭവിക്കേണ്ടി വരുന്നത്.
ഇത് വിവിധ രോഗങ്ങള്‍ പടര്‍ത്തുവാന്‍ കാരണമാകുമെന്ന ആശങ്കയാണ് റോഡിന് ഇരുവശങ്ങളിലുമുള്ള താമസക്കാര്‍ക്കും കച്ചവടക്കാര്‍ക്കുമുള്ളത്. ഇത്തരം സാഹചര്യത്തില്‍ അടിയന്തിരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: