ഹരിപ്പാട്: പമ്പ്ഹൗസിലെ ജോലിക്കാരനെ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് സ്വകാര്യ വ്യക്തി പമ്പ് ഹൗസ് പൂട്ടി ജനങ്ങളുടെ കുടിവെള്ളം മുട്ടി. പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലെ വഴുതാനം പറക്കളത്തിലാണ് സംഭവം.
സ്വകാര്യവ്യക്തി സംഭാവന ചെയ്ത ഒരു സെന്റ് വസ്തുവില്‍ സ്ഥിതിചെയ്യുന്ന പമ്പ് ഹൗസാണ് കഴിഞ്ഞ 20ദിവസമായി പൂട്ടിക്കിടക്കുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് രമേശ് ചെന്നിത്തല മുന്‍കൈയെടുത്താണ് 15ലക്ഷം രൂപ ചെലവില്‍ രണ്ട് ബോര്വെല്ലോടുകൂടി പമ്പ് ഹൗസ് സ്ഥാപിച്ചത്. 600 അടി താഴ്ചയില്‍ നിന്നുള്ള വെള്ളം സംഭരിച്ച് വഴുതാനം, നീണ്ടൂര്‍, പുല്ലമ്പട, പള്ളിപ്പാട് ചന്തഭാഗം തുടങ്ങിയ ആറോളം വാര്ഡുകകളില് ഇവിടെ നിന്നാണ് കുടിവെള്ളം എത്തിച്ചിരുന്നത്.
സ്ഥലം നല്കിയ സ്വകാര്യവ്യക്തിയുമായിട്ടുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കോ, ഇദ്ദേഹം നിര്‍ദ്ദേശിക്കുന്നവര്‍ക്കോ പമ്പ്ഹൗസില്‍ ജോലി നല്കാമെന്നുള്ള വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കിയിരുന്നു. ഭരണം മാറിയതോടെ ഇപ്പോഴത്തെ ഗവണ്മെന്റ് ഇദ്ദേഹത്തെ പിരിച്ചുവിട്ടു.
ഇതില്‍ പ്രകോപിതനായാണ് ഇദ്ദേഹം പമ്പ്ഹൗസിന്റെ ഗേറ്റ് താഴിട്ട് പൂട്ടിയത്. പ്രശ്നം പരിഹരിച്ച് കുടിവെള്ളം എത്തിക്കുന്നതിനായി എംഎല്‍എ യോ മറ്റ് ജനപ്രതിനിധികളോ വാട്ടര്‍അതോറിറ്റി ഉദ്യോഗസ്ഥരോ യാതൊരുനടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: