പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതോടെ സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ യാത്ര പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍നിന്ന് കഠിനമായ പരിശ്രമങ്ങളിലൂടെ ഉയര്‍ന്നുവന്നയാള്‍ ഇന്ത്യയുടെ പ്രഥമ പൗരനാവുമ്പോള്‍ അതിന് അര്‍ത്ഥതലങ്ങള്‍ നിരവധിയാണ്.
മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന മണ്കുടിലില് ജനിച്ച യാള്‍ക്കും എത്തിപ്പിടിക്കാനാവുന്നതാണ് ഈ പരമോന്നത പദവിയെന്നു വരുമ്പോള്‍ വിവേചനങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമപ്പുറം ഇന്ത്യന്‍ സമൂഹത്തിന്റെ ഉദാരതയും ഊര്‍ജസ്വലതയുമാണ് പ്രകടമാകുന്നത്. മഹാരഥന്മാരുടെ പിന്‍ഗാമിയായി വന്നിരിക്കുന്ന രാംനാഥിന് രാജ്യത്തിന്റെ സര്വസൈന്യാധിപനാവാനുള്ള എല്ലാ അര്‍ഹതയും യോഗ്യതയുമുണ്ട്.
ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലെ ഒരു കുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന രാംനാഥ് പാര്‍ലമെന്റേറിയനെന്ന നിലയ്ക്കുള്ള പന്ത്രണ്ട് വര്‍ഷത്തിനിടെ നിര്‍ണായകമായ നിരവധി പദവികള്‍ വഹിക്കുകയുണ്ടായി. ദല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി പതിനാറ് വര്‍ഷം അഭിഭാഷകനായ കോവിന്ദ് 2002 ല്‍ ഐക്യരാഷ്ട്രസഭയിലും രാജ്യത്തെ പ്രതിനിധീകരിക്കുകയുണ്ടായി.
കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി മീരാ കുമാറിനെതിരെ ഏഴ് ലക്ഷത്തിലേറെ വോട്ടുനേടി രാംനാഥ് തിളങ്ങുന്ന വിജയം കരസ്ഥമാക്കിയത് ദേശീയ രാഷ്ട്രീയത്തിലും വലിയൊരു വഴിത്തിരിവിനെ കുറിക്കുന്നു. ആരായിരിക്കും ബിജെപിയെ നയിക്കുന്ന എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെന്ന് ഊഹിച്ച് പലരും പല പേരുകളും പറയുകയുണ്ടായി.
രാഷ്ട്രപതി എല്ലാവരുമായും കൂടിയാലോചന നടത്തിയശേഷം രാംനാഥായിരിക്കും എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി അധ്യക്ഷന്‍ ദല്‍ഹിയില്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രതിപക്ഷത്തിന് അതൊരു മാസ്റ്റര്‍ സ്ട്രോക്കുതന്നെയായിരുന്നു. ബിജെപിയും സംഘപരിവാറും ദളിത് വിരുദ്ധമാണെന്ന് ആസൂത്രിതവും ദുരുപദിഷ്ടവുമായ പ്രചാരണം കൊണ്ടുപിടിച്ചു നടക്കുമ്പോഴാണ് ദളിത് വിഭാഗത്തില്‍പ്പെട്ട, അടിച്ചമര്‍ത്തപ്പെട്ടവരുടെ ഹൃദയവികാരങ്ങള്‍ അടുത്തറിയാവുന്ന ഒരാളെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയത്.
പലരും പ്രതീക്ഷിച്ചതിനു വിരുദ്ധമായി പ്രതിപക്ഷത്തെ ചില പാര്‍ട്ടികളുടെ പിന്തുണപോലും അദ്ദേഹത്തിന് തെരഞ്ഞെടുപ്പില്‍ ലഭിക്കുകയുണ്ടായി. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ രാംനാഥിനെ അറിയില്ലെന്ന് പരിഹസിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സ്ഥാനാരോഹണ ചടങ്ങിന് പങ്കെടുത്തുവെന്നതില്‍ മധുരമായൊരു പ്രതികാരത്തിന്റെ മാസ്മരികതയുണ്ട്.
എഴുപത് വയസ്സാവുന്ന ഇന്ത്യന്‍ ജനാധിപത്യം ഇതിനകം പക്വത നേടേണ്ടതായിരുന്നു. നമ്മുടേത് പ്രാതിനിധ്യ ജനാധിപത്യ സംവിധാനമാണ്. എന്നാല്‍ സ്വാതന്ത്ര്യ ലബ്ധിക്കുശേഷം പതിറ്റാണ്ടുകള്‍ ഭരണം കയ്യടക്കി വച്ചവര്‍ അധികാരത്തിന് പുതിയ അവകാശികളുണ്ടാവുന്നതിനെ തന്ത്രപൂര്‍വം ചെറുത്തുപോന്നു. നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ ഭരിച്ചുകൊള്ളാം എന്ന ധാര്‍ഷ്ട്യമാണ് പുലര്‍ന്നത്.
മതേതരത്വവും സ്ഥിതിസമത്വവുമൊക്കെ കേവലം മുദ്രാവാക്യങ്ങളിലൊതുങ്ങി. ഇരുള്‍പരന്ന ഈ കാലഘട്ടത്തിന് ഇടവേളകള്‍ ഉണ്ടായിരുന്നെങ്കിലും വേണ്ടത്ര വെളിച്ചം പകരാന്‍ അവസരം ലഭിച്ചില്ല. അത്രയ്ക്കായിരുന്നു സമസ്ത മേഖലകളിലും വ്യാപിച്ചിരുന്ന അന്ധകാരം. ഈ കഠിനകാലത്തിന് അറുതിവരുത്താനാണ് പാര്‍ലമെന്റിനെ അക്ഷരാര്‍ത്ഥത്തില്‍ ജനാധിപത്യ ശ്രീകോവിലായി കണ്ട് നരേന്ദ്രമോദി എന്ന നായകന് പ്രധാനമന്ത്രിയായി കടന്നുവന്നത്.
ഇത് മഹത്തായ തുടക്കമായിരുന്നു. മൂന്നരവര്‍ഷത്തെ ഭരണംകൊണ്ട് അഴുക്കുകള്‍ പലതും കഴുകിക്കളയാന്‍ കഴിഞ്ഞു. അടിച്ചമര്ത്തപ്പെട്ടവര്ക്കുംകൂടി അവഗണിക്കപ്പെട്ടവര്ക്കുംകൂടി അവകാശപ്പെട്ടതാണ് ഈ രാജ്യം എന്ന തോന്നലുണ്ടായി. ഇതിന്റെ പ്രതീകമായി വേണം രാംനാഥ് കോവിന്ദിന്റെ സ്ഥാനാരോഹണത്തെ കാണാന്‍.
ദളിതരായവര്‍ ആദ്യമായല്ല ഉന്നതപദവിയിലെത്തുന്നത്. എന്നാല്‍ ഇവരില്‍ പലരും പേരുകൊണ്ടുമാത്രമായിരുന്നു ദളിതര്‍. അധികാരത്തിലേക്കുള്ള ചവിട്ടുപടികളായി സ്വജനതയെ കണ്ടവര്‍ കുറച്ചൊന്നുമല്ല. ഇതില്‍നിന്നൊക്കെ തികച്ചും വ്യത്യസ്തനാണ് രാംനാഥ് കോവിന്ദ്. ഔന്നത്യത്തിന്റെ പടികള്‍ കയറുമ്പോഴും അധഃസ്ഥിത ജനതയുടെ സങ്കടങ്ങള്‍ മറക്കാത്തയാള്‍. ഇങ്ങനെയൊരാള്ക്കുവേണ്ടിയാണ് രാജ്യം കാത്തിരുന്നത്.
ഔദ്യോഗികവസതിയായ റെയ്സാനക്കുന്നിലെ ഈ നവസൂര്യോദയത്തിന്റെ പ്രകാശ കിരണങ്ങളുടെ ഊഷ്മളത ഒന്നുവേറെ തന്നെയാണ്. ലോകരാഷ്ട്ര സമുച്ചയത്തില്‍ ഇന്ത്യയുടെ സ്ഥാനം ഒന്നാമതായിരിക്കാന്‍ ആഗ്രഹിക്കുന്ന ദേശസ്നേഹികള്‍ക്ക് ഇതൊരു അസുലഭ നിമിഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: