വീണ്ടും ഒരു കാര്‍ഗില്‍ ദിനം. അതിര്‍ത്തിയിലൂടെ അശാന്തി വിതറാനെത്തിയ ശത്രുവിനെ സ്വന്തം പാളയത്തിലേക്ക് തുരത്തിയോടിച്ച് വിജയ പതാക പാറിച്ച ‘വിജയ് ദിവസ്’. പിറന്ന നാടിനുവേണ്ടി സ്വന്തം ജീവന് നല്കിയ ധീരജവാന്മാര്ക്ക് രാജ്യം പ്രണാമം അര്‍പ്പിക്കുന്ന ദിവസം. മഞ്ഞുമലകളില്‍ തികച്ചും പ്രതികൂല സാഹചര്യം അതിജീവിച്ചാണ് ഭാരത സൈന്യം പാക്കിസ്ഥാനികളെ തുരത്തിയത്.
വീരമൃത്യു വരിച്ച ആ ധീരസൈനികരുടെ ഓര്‍മ്മയില്‍ രാജ്യമെമ്പാടും വിപുലമായ പരിപാടികളാണ് കാര്‍ഗില്‍ വിജയ് ദിവസിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. പൂര്‍വ സൈനിക പരിഷത്ത്് കാര്‍ഗില്‍ ദിനം രാഷ്ട സുരക്ഷാ ദിനമായിട്ടാണ് ആചരിക്കുന്നത്.
1999 ലെ കാര്‍ഗില്‍ യുദ്ധം ദേശീയാഭിമാനത്താല്‍ പ്രചോദിതനായ ഭാരതീയന്റെ പോരാട്ട വീര്യം ലോകത്തിനു കാണിച്ചുകൊടുത്ത സംഭവങ്ങളിലൊന്നാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധമുന്നണിയില്‍ പ്രകൃതിയോടു മല്ലടിച്ചാണ് ഭാരതസൈന്യം പാകിസ്ഥാന് കൈയേറിയ സ്ഥലങ്ങള്‍ തിരികെ പിടിച്ചത്. വേനല്‍ക്കാലത്തുപോലും കൊടും ശൈത്യം അനുഭവപ്പെടുന്ന കാര്‍ഗിലില്‍ തണുപ്പ് കാലത്ത് പൂജ്യത്തിനും താഴെ 50 ഡിഗ്രി വരെ തണുപ്പ് അനുഭവപ്പെടാറുണ്ട്.
എല്ലാ ശൈത്യകാലത്തും അതിര്‍ത്തി രേഖയ്ക്ക് അപ്പുറത്തും ഇപ്പുറത്തുമുള്ള കാവല്‍ സൈനികര്‍ മാറി നില്‍ക്കാറുണ്ട്. വസന്തകാലം വരുമ്പോഴേക്കും ഇരുപക്ഷവും സ്വന്തം പോസ്റ്റുകളില്‍ തിരികെ എത്തുകയും ചെയ്യും. 1999 ല്‍ പതിവിലും നേരത്തെ മടങ്ങിയെത്തിയ പാകിസ്ഥാന് സൈന്യം കശ്മീര്‍ ഭീകരരുടെയും അഫ്ഗാന് കൂലിപ്പടയാളികളുടെയും സഹായത്തോടെ കാര്‍ഗിലിലെ ഉയര്‍ന്ന പോസ്റ്റുകള്‍ പിടിച്ചടക്കി ശ്രീനഗര്‍-ലേ ദേശീയ പാത നിയന്ത്രണത്തിലാക്കി.
തുടര്‍ന്ന് മെയ് എട്ട് മുതല്‍ ജൂലൈ 26ന് അവസാന നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിക്കുന്നതുവരെ നടന്ന സായുധ പോരാട്ടം ഇന്ത്യന്‍ സൈന്യത്തിന് എക്കാലവും അഭിമാനിക്കാനുള്ള മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു.
1999 മെയ് മൂന്നിനാണ് കാര്‍ഗില്‍ മലനിരകളില്‍ പാകിസ്ഥാന് സാന്നിദ്ധ്യം ആദ്യം കണ്ടത്. ആദ്യം ചെറിയൊരു കടന്നു കയറ്റമാണെന്നാണ് ധരിച്ചത്. പിന്നീടാണ് പാക്കിസ്ഥാന് സൈന്യത്തിന്റെ നീക്കം ആസൂത്രിതമാണെന്ന് മനസ്സിലായത്. നിയന്ത്രണരേഖക്ക് 200 ഓളം ചതുരശ്ര കിലോ മീറ്റര്‍ സ്ഥലത്താണ് പാക് സൈന്യം അധിനിവേശം നടത്തിയത്.
14000 അടിവരെ ഉയരമുള്ള മഞ്ഞുമലകളില്‍ തികച്ചും പ്രതികൂല സാഹചര്യത്തെ അതിജീവിച്ചാണ് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനികളെ തുരത്തിയത്. രണ്ട് ലക്ഷത്തോളം ഭടന്മാരെയാണ് സൈന്യം യുദ്ധത്തില്‍ വിന്യസിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുന്ന സമയംകൂടിയായിരുന്നു പാകിസ്ഥാന് ആക്രമണത്തിനു തെരഞ്ഞെടുത്തത്.
തന്ത്രപ്രധാനമായ പല സ്ഥലങ്ങളും പാകിസ്ഥാന് സൈന്യം കൈയേറിയിരുന്നു. യുദ്ധത്തില്‍ സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്നായിരുന്നു പാകിസ്ഥാന്റെ വാദം. കശ്മീരിലെ മുജാഹിദ്ദീന്‍ പോരാളികളാണ് യുദ്ധം ചെയ്തതെന്ന പാകിസ്ഥാന്റെ വാദം അന്താരാഷ്ട്ര രംഗത്ത് ആരും അംഗീകരിച്ചുമില്ല. അങ്ങനെ യുദ്ധത്തില്‍ നയതന്ത്രപരമായുള്ള മുന്‍തൂക്കവും ഭാരതത്തിന് ലഭിച്ചു.
എല്ലാ സ്ഥലങ്ങളും തിരിച്ചുപിടിച്ച് യുദ്ധമവസാനിച്ചപ്പോള്‍ ഭാരതത്തിനു നഷ്ടമായത് 527 വീരപുത്രന്മാരെയായിരുന്നു. ഇന്ത്യയും പാകിസ്ഥാനും ആണവായുധങ്ങള്‍ പരീക്ഷിച്ചശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു കാര്‍ഗിലില്‍ നടന്നത്.
വീണ്ടും ഒരു വിജയ് ദിവസ് ആചരിക്കുമ്പോള്‍ അതിര്‍ത്തിയിലെ കാര്യങ്ങള്‍ അത്ര ശുഭകരമല്ല.
കാശ്മീര്‍ ശാന്തമല്ല. സൈനികരെ കല്ലെറിഞ്ഞും അല്ലാതെയും ആക്രമിക്കുന്ന സംഭവങ്ങള്‍ തുടരുന്നു. ആക്രമണങ്ങളില്‍ സൈനികരുള്‍പ്പെടെ നിരവധി ജീവന് പൊലിഞ്ഞുകൊണ്ടിരിക്കുന്നു. അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിച്ചുകൊന്നത് അടുത്തയിടെയാണ്.
ചൈന ഉയര്‍ത്തുന്ന ഭീഷണിയും രാജ്യസുരക്ഷയെ ആശങ്കപ്പെടുത്തുന്നു. ഇന്ത്യയും ഭൂട്ടാനും ചൈനയും അതിര്‍ത്തി പങ്കിടുന്ന ദോക് ലാമില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. അതിര്‍ത്തി മേഖലയില്‍ റോഡ് നിര്‍മിച്ചും ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകരെ തടഞ്ഞും ചൈന പ്രകോപനം സൃഷ്ടിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്.
ഇന്ത്യയുടെ ബങ്കറുകള്‍ അവര്‍ ആക്രമിക്കുകകൂടി ചെയ്തതോടെ ഇന്ത്യ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.എന്തുതരത്തിലുള്ള സമ്മര്‍ദ്ദമുണ്ടായാലും അതിര്‍ത്തിയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന ഇന്ത്യയുടെ നിലപാട് അഭിനന്ദനാര്‍ഹമാണ്. സംഘര്‍ഷം തുടര്‍ന്നാല്‍ സൈനികമാര്‍ഗം തേടേണ്ടിവരുമെന്ന ചൈനയുടെ ഭീഷണിക്ക് ഇത് പഴയ ഇന്ത്യയല്ലെന്ന ഇന്ത്യയുടെ പ്രതികരണം അഭിമാനകരമാണ്.
ഭീഷണികള്‍ക്ക് അതേനാണയത്തില്‍ ലഭിക്കുന്ന മറുപടി ചൈനയെ അലോസരപ്പെടുത്തുന്നുണ്ട്. മാറിയ രാഷ്ട്രീയ സാഹചര്യവും ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗോള അംഗീകാരവും കണ്ടില്ലെന്നു നടിക്കാനും ചൈനയ്ക്കാകുന്നില്ല.
ഇസ്രയേലുമായുള്ള പുതിയ ബന്ധം ഭാരതത്തിന്റെ രാജ്യ സുരക്ഷയെ സംബന്ധിച്ചും പ്രധാനമാണ്. ഇന്ത്യ ഏറ്റവുമധികം ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രയേല്‍.ചരിത്രം മാറ്റിമറിച്ചാണ് ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ മണ്ണില്‍ കാലുകുത്തുന്നത്. ഇസ്രയേലില്‍ മോദിക്ക് ലഭിച്ചതും ചരിത്രത്തിലെങ്ങും കാണാത്ത വരവേല്‍പ്പാണ്.
ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നേരിടുന്നതില്‍ ഇസ്രയേലിന്റെ പിന്തുണ ഭാരതത്തെ ഏറെ സഹായിക്കും. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തി അതിര്‍ത്തിയിലും അകത്തും പ്രശ്നങ്ങള്‍ ഉയര്‍ത്തുന്ന ശക്തികള്‍ ഉണ്ട്. അവരെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമം ഓരോ പൗരന്റേയും ഉത്തരവാദിത്വമാണ്.
(പൂര്‍വ സൈനിക സേവാ പരിഷത്ത് സംഘടനാ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: