എരുമേലി: എരുമേലി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രാങ്കണത്തെ പകലെന്ന പോലെ രാത്രിയിലും പ്രശോഭിതമാക്കാന്‍ ഉപയോഗിക്കുന്ന അമിത വൈദ്യുതിയിലൂടെ കത്തിയമരുന്നത് ലക്ഷക്കണക്കിനു രൂപ. ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ 25 ലധികം ലൈറ്റുകള്‍, ആനക്കൊട്ടിലില്‍ അകത്തും പുറത്തുമായി 20 ലധികം ലൈറ്റുകള്‍, ക്ഷേത്രത്തിന്റെ പിന്‍വശത്തെ നടപ്പന്തലില്‍ 10 ലധികം ലൈറ്റുകള്‍, പിന്നെ ദേവസ്വം വക കുളിക്കടവുകള്‍, പാര്‍ക്കിംഗ് മൈതാനങ്ങള്‍ അടക്കം അനാവശ്യമായി പകലും രാത്രിയിലുമായി ഉപയോഗിക്കുന്ന വൈദ്യുതിക്ക് കയ്യും കണക്കുമില്ല. ശബരിമല തീര്‍ത്ഥാടകരടക്കം വരുന്ന ഭക്തജനങ്ങള്‍ കാണിക്കയായും അമിത തുക നല്കി നടത്തുന്ന വഴിപാടുകള്‍ വഴിയും ലഭിക്കുന്ന ലക്ഷണക്കണക്കിനു രൂപയാണ് അധികാരികളുടെ കടുത്ത അനാസ്ഥയുടെ പേരില്‍ വൈദ്യുതി ബോര്‍ഡില്‍ അടക്കുന്നത്.
നടപ്പന്തല്‍, ആനക്കൊട്ടില്‍, കുളിക്കടവുകള്‍, പിന്‍വശത്തെ നടപ്പന്തല്‍ എന്നിവിടങ്ങളിലെ ലൈറ്റുകള്‍ക്കെല്ലാം കൂടി ഒരു സ്വിച്ചും ക്ഷേത്രത്തിന്റെ മുന്‍വശത്തെ ആനക്കൊട്ടിലിലെ എല്ലാ ലൈറ്റുകള്‍ക്കും ഒരു സ്വിച്ചുമാണുള്ളത്. ഒന്നോ രണ്ടോ ലൈറ്റുകള്‍ മാത്രം പ്രകാശിക്കേണ്ട സ്ഥലങ്ങളില്‍ പോലും സൂര്യപ്രകാശം പോലെ ലൈറ്റുകള്‍ തെളിയുന്ന കാഴ്ചയാണുള്ളത്. ശബരിമല തീര്‍ത്ഥാടന വേളയിലാണെങ്കില്‍ തീര്‍ത്ഥാടകരുടെ തിരക്ക് കാരണം ഇത്രയുമധികം ലൈറ്റുകള്‍ തെളിയിക്കുന്നതും അനിവാര്യമാണ്. എന്നാല്‍ സാധാരണ ദിവസങ്ങളിലും അതുപോലെ ലൈറ്റുകള്‍ തെളിയിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. എന്നാല്‍ ക്ഷേത്രത്തിനകം പകല്‍ പോലെ പ്രകാശിക്കുമ്പോള്‍ ചുറ്റും മതിയായ വെളിച്ചമില്ലെന്നതും അനാസ്ഥയുടെ മറ്റൊരു ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: