കുടമാളൂര്‍: കുടമാളൂര്‍ പമ്പ് ഹൗസിന് സമീപം മാലിന്യം അടിഞ്ഞുകൂടി പുഴയിലെ നീരൊഴുക്ക് നിലച്ചു. കുടമാളൂര്‍ പാലത്തിനടിയിലാണ് ജൈവമാലിന്യങ്ങള്‍ ഉള്‍പ്പെടെ കെട്ടിക്കിടന്ന് ആരോഗ്യത്തിന് ഭീഷണിയാകുന്നത്. കഴിഞ്ഞ മഴക്കാലത്ത് ഒഴുകിയെത്തിയ മാലിന്യവും പുല്‍പ്പടര്‍പ്പുകളും പാലത്തിന്റെ തൂണില്‍ തങ്ങിനില്ക്കുകയാണ്. ജൈവമാലിന്യം ഉള്‍പ്പെടെ അഴുകി വെള്ളത്തിലാണ്. പ്ലാസ്റ്റിക് കുപ്പികളും മരക്കമ്പുകളും തടഞ്ഞുനിന്ന് നീരൊഴുക്കും നിലച്ച അവസ്ഥയിലുമായി.
അയ്മനം പഞ്ചായത്തിലേക്കും മെഡിക്കല്‍ കോളേജിലേക്കും കുടിവെള്ളം എത്തിക്കുന്ന പമ്പിംഗ് സ്റ്റേഷന്റെ സമീപമാണ് മാലിന്യം കെട്ടിക്കിടക്കുന്നത്. കുടിവെള്ള സ്ത്രോതസ് മലിനമാക്കപ്പെടുന്നതിലൂടെ ഒരു പ്രദേശത്തെയാകെ ജനങ്ങള്‍ ഭീതിയിലായി. പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കാനുള്ള സാദ്ധ്യതയാണ് ജനങ്ങളെ ഭീതിപ്പെടുത്തുന്നത്. ഇതിന് സമീപമുള്ള തോടും പൂര്‍ണ്ണമായും മാലിന്യം നിറഞ്ഞുകഴിഞ്ഞു. അറവ് മാലിന്യങ്ങള്‍ തള്ളുന്നത് ഈ തോട്ടിലാണ്. കൂടാതെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ചാക്കില്‍ക്കെട്ടി തള്ളുന്നതും ഈ തോട്ടിലേക്കാണ്. പഞ്ചായത്തിന്രെ ശ്രദ്ധ അടിയന്തിരമായി ഈ ഭാഗത്ത് ഉണ്ടാകണമെന്നും മാലിന്യം വാരി ശുദ്ധീകരിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: