അശോകമലര്ക്കാവിലെ ഏറ്റവും പൊക്കമുള്ള ആ പൊന്നിരുള്‍മരത്തിന്റെ ശിഖരത്തിലിരുന്ന കാറ്റിന്‍മകന്റെ ദൃഷ്ടികള്‍ ഒരിടത്തും ഉറച്ചിരുന്നില്ല. ഉദയസൂര്യ പ്രഭയ്ക്കു തുല്യം നിലകൊള്ളുന്ന അശോകപുഷ്പങ്ങളില്നിന്നു അഗ്നിജ്വാല വമിക്കുമ്പോലെ തോന്നി. സ്വര്‍ണനിറമുള്ള പൂക്കള്‍ നിറഞ്ഞ പിലാശും കൊന്നയും അവിടെയെല്ലാം തീ ആളിക്കത്തിക്കുന്നതായി തോന്നി.
പൂച്ചാര്ത്തിന്റെ കനം മൂലം നിലം മുട്ടിക്കിടക്കുന്ന ശാഖാഗ്രങ്ങള്‍ ഭൂമിദേവിയെ തൊട്ടുവന്ദിക്കുമ്പോലെ. ചെമ്പകവും നറുവരിയും ഏഴിലംപാലയും പുന്നയും വനികയ്ക്ക് ബഹുവര്ണപ്പകിട്ടേകുന്നു. ഇലച്ചാര്‍ത്തില്‍ മറഞ്ഞു നില്ക്കുന്ന ചെമ്പകപ്പൂങ്കുലപോലെ അത്യുന്നതമായ ഒരു പ്രാസാദം തൊട്ടടുത്തുള്ളത് വാനരേന്ദ്രന്റെ കണ്ണില്‍പ്പെട്ടു.
ബഹുശ്ശതം തൂണുകള്‍ ബലം നല്കുന്ന അതിന്റെ തറ തങ്കം കൊണ്ടാണ് നിര്മിച്ചിരിക്കുന്നതെന്നു തോന്നി. ഇലച്ചാര്‍ത്തില്‍ വിടവുണ്ടാക്കി ഹനുമാന് നോക്കി. ആ തറയില്‍ നിന്ന് ഇറങ്ങുന്ന പവിഴം പതിച്ച പടികള്‍ താനിരിക്കുന്ന പൊന്നിരുള്‍മരത്തിന്റെ തറയിലേയ്ക്കാണ് കയറിവരുന്നത്. അപ്പോഴാണ് ഹനുമാന് ശ്രദ്ധിച്ചത്. പൊന്നിരുള്‍മരത്തിന്റെ തങ്കത്തറയില് ഏതാനും രാക്ഷസികള്‍ വട്ടം കൂടിയിരിക്കുന്നു. അവര്ക്കുനടുവിലായി-കരിക്കട്ടകള്‍ക്കിടയില്‍ ഉരുകിയ പൊന്നുപോലെ ശുക്ലപക്ഷാരംഭത്തിലെ തിങ്കള്ക്കീറുപോലെ.
ദദര്‍ശ ശുക്ലപക്ഷാ ദൗ
ചന്ദ്രരേഖാമിവാമലാം…
‘അതു സീതാദേവിയായിരുന്നു, അല്ലേ? ശ്രീലക്ഷ്മി തിടുക്കപ്പെട്ടു ആരാഞ്ഞു.
പിന്നല്ലാതെ? മുത്തശ്ശന് തുടര്‍ന്നു. ‘ഹാരകടകാദി ആഭരണങ്ങളൊന്നുമില്ല. പഴകി മുഷിഞ്ഞ മഞ്ഞപ്പട്ടുകൊണ്ട് ദേഹം മറച്ചിരിക്കുന്നു. ശോകധ്യാനപരയായിരിക്കുന്ന അവസ്ഥയിലും ആ മുഖ പ്രസാദം തിളക്കമേറ്റിരിക്കുന്നു. പുകയുടെ നടുവിലെ തീനാളം പോലെ ജ്വാലയുതിര്ക്കുന്ന ആ രൂപത്തെ വായുപുത്രന് പേര്‍ത്തും പേര്‍ത്തും നോക്കി. ബുദ്ധി തെല്ലുനേരം സന്ദേഹം പൂണ്ടു. അടയാളങ്ങളാല്‍ അതു വൈദേഹിതന്നെ എന്നുറപ്പിച്ചു-
തര്‍ക്കയാമാസ സീതേതി
താരണൈരുപപാദയന്…
‘എന്താണ് മുത്തശ്ശാ അടയാളങ്ങള്‍! വരുണ്‍ തിരക്കി.
‘അതോ?’ മുത്തശ്ശന് പറഞ്ഞു; ഋഷ്യമൂകാചലത്തിലേയ്ക്ക് ദേവി എറിഞ്ഞുകൊടുത്ത ആഭരണങ്ങള്‍ ദേവിയില്‍ കാണുന്നില്ല; പക്ഷെ, അവ കിടന്ന പാടുകള്‍ ആ ശരീരത്തിലുണ്ട്. കുണ്ഡലങ്ങളും കൈവളകളും എറിഞ്ഞുകൊടുത്തിരുന്നില്ല. തിടുക്കത്തില്‍ ഊരിയെടുക്കാനുള്ള വിഷമം കൊണ്ടാവാം.
അവ ഇവിടെ അണിഞ്ഞുകാണുന്നു. പ്രായവും രൂപവും തന്റെ സ്വാമിയ്ക്കു യോജിച്ചതു തന്നെ… ആ തിരിച്ചറിവു കൈവന്ന മാത്രയില്‍ ഹനുമാന് ശ്രീരാമനെ മനസാ സ്മരിച്ചു. വായുപുത്രന്റെ ഭക്തിയും ശുദ്ധിയും വെളിപ്പെടുത്തുകയാണ് ആദികവി-‘
‘ഭക്തിമനസ്സിലാക്കാം എന്താണ് ശുദ്ധി, മുത്തശ്ശാ? ശ്രീഹരി തിരക്കി.
‘ശ്രീരാമനുമായി ബന്ധപ്പെടുത്തിയേ ഹനുമാന് സീതയെ കാണാനാവൂ. സീതയെ കണ്ടുകൊണ്ടിരിക്കുമ്പോഴും മനസ്സില്‍ രാമനാണ്. രാമനോടു വായുപുത്രനുള്ള ഭക്ത്യാദരങ്ങള്‍ സീതയിലേയ്ക്കു പകര്‍ന്നുവെയ്ക്കുകയാണ്. ആ പ്രതിഛായയാണ് അനുവാചകരായ നമുക്കു പകര്‍ന്നുകിട്ടുന്നത്.
ശകുന്തളയേയോ ദമയന്തിയേയോ നോക്കിക്കാണുമ്പോലെ നമുക്ക് സീതാദേവിയെ ദര്‍ശിക്കാനാവില്ല. തൊഴുകയ്യോടെയാണ് നാം ദേവിയെ കാണുന്നത്. ഹനുമാന്റെ നിലയില്‍ നിന്നുകൊണ്ട് അവ്വിധമേ നോക്കിക്കാണാനാവൂ.
രാവണന്റെ നിലയില്‍നിന്നാല്‍ അങ്ങനെയാവില്ല. ആദികവി, തന്റെ ശുദ്ധയും രൂപാഢ്യയും ദിവ്യയുമായ കഥാനായികയുടെ രൂപമാധുരി അത്ര ശ്രദ്ധിച്ചാണ് വര്‍ണിക്കുന്നത്. ആ വര്‍ണനയില്‍ ശൃംഗാരരസം തൊട്ടെടുക്കാനില്ല; ദേവിയുടെ പരിശുദ്ധി മാത്രമേ കാണാനുള്ളു.
0487 2334516
പ്രതികരിക്കാൻ ഇവിടെ എഴുതുക: