കൊച്ചി: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏഷ്യന്‍ ജേത്രിയും മലയാളിയുമായ പി.യു. ചിത്രക്ക് ടീമില്‍ ഇടമില്ല. ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയവര്‍ക്കെല്ലാം നേരിട്ട് ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യത സ്വന്തമാണെന്നിരിക്കെയാണ് അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ 24 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സ്കൂള്‍ മീറ്റുകൡലൂടെ സ്വര്‍ണ്ണം വാരിക്കൂട്ടിയശേഷം ഇപ്പോള്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഒന്നാമതെത്തിയ പാലക്കാട് മുണ്ടൂരിന്റെ സ്വന്തം പുത്രി പി.യു. ചിത്രയെ ഒഴിവാക്കിയത്.
ചിത്രയെ കൂടാതെ മറ്റ് രണ്ട് പേരെ കൂടി ടീമില്‍ നിന്നൊഴിവാക്കി. പുരുഷന്മാരുടെ 1500 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ അജയ്കുമാര്‍ സരോജ്, സ്റ്റീപ്പിള്‍ചേസ് താരം സുധാ സിങ് എന്നിവരാണവര്‍.
ഭുവനേശ്വറില്‍ വനിതകളുടെ 1500 മീറ്ററില്‍ പി.യു. ചിത്രയുടെ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തിയതാണ്. മത്സരത്തിന്റെ തുടക്കത്തില്‍ പിന്നിലായിരുന്ന ചിത്ര ഒരുഘട്ടത്തില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് വരെ പിന്തള്ളപ്പെട്ടിരുന്നു.
എന്നാല്‍ മത്സരം അവസാന ലാപ്പിലേയ്ക്ക് കടന്നതോടെ തന്റെ കാലുകളില്‍ ഒളിപ്പിച്ചുവച്ച കുതിരശക്തി പുറത്തെടുത്ത് കുതിച്ചു. ചൈനയുടെ ജെങ് മിന് അടക്കം തന്നെക്കാള്‍ മുതിര്‍ന്ന ഏഷ്യന്‍ താരങ്ങളെ അട്ടിമറിച്ച് 1500 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ചിത്രയുടെ പ്രകടനത്തെ അന്ന് എല്ലാവരും വാനോളം പുകഴ്ത്തുകയും ചെയ്തു.
4:17.92 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ചിത്ര ഏഷ്യന്‍ മീറ്റില്‍ ഒന്നാമതെത്തിയത്. കരിയറിലെ ചിത്രയുടെ മികച്ച പ്രകടനമായിരുന്നു അത്. എന്നാല്‍ അതിനുശേഷം ഗുണ്ടൂരില്‍ നടന്ന ദേശീയ സീനിയര്‍ മീറ്റില്‍ ചിത്രക്ക് രണ്ടാം സ്ഥാനമേ ലഭിച്ചുള്ളു. ഇതിന്റെ അടിസ്ഥാനത്തില്‍ ചിത്ര മികച്ച ഫോമിലല്ലെന്ന് സെലക്ഷന് കമ്മിറ്റി തീരുമാനമെടുക്കുകയായിരുന്നു.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ്ണനേട്ടത്തോടെ ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ചിത്രക്ക് യോഗ്യതയും സ്വന്തമായി. എന്നാല്‍ സ്ഥിരത പുലര്‍ത്തുന്നില്ല എന്ന മുടന്തന്‍ ന്യായം പറഞ്ഞാണ് ചിത്രയെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ചിത്രക്ക് അവസരം നല്കിയിരുന്നെങ്കില് വലിയൊരു മത്സര പരിചയമെങ്കിലും കിട്ടിയേനെ. അതും ഇല്ലാതാക്കിയിരിക്കുകയാണ് ടീം തെരഞ്ഞെടുപ്പിലൂടെ അത്ലറ്റിക്സ് ഫെഡറേഷന്.
എന്‍ട്രി കൊടുക്കാനുള്ള സമയപരിധി തീരാന്‍ മൂന്നുമണിക്കൂര്‍ മുമ്പായിരുന്നു ടീം പ്രഖ്യാപനം.
എന്നാല്‍ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ആദ്യ ഇന്ത്യന്‍ ടീം അംഗങ്ങളുടെ ലിസ്റ്റില്‍ ചിത്രയുടെ പേരുണ്ടായിരുന്നില്ല. അവസാന മണിക്കൂറിലാണ് ചിത്രയെ ഉള്‍പ്പെടുത്തിയത്.
ഒളിമ്പ്യന്മാരായ പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജ്ജുമൊക്കെ രാജ്യത്തെ കായികരംഗത്തെ വളര്‍ത്താനുള്ള പദ്ധതിയുടെ മുകളിലിരിക്കുമ്പോഴാണ് ഇല്ലായ്മകളുടെയും പട്ടിണിയുടെയും നടുവില്‍ നിന്ന് കഠിനാദ്ധ്വാനത്തിലൂടെ വളര്‍ന്ന് ട്രാക്കുകള്‍ കീഴടക്കി ആദ്യം സാഫ് ഗെയിംസിലും പിന്നീട് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും പൊന്നണിഞ്ഞ ചിത്രക്ക് ഈ അവഗണന നേരിടേണ്ടിവന്നത്.
ലോക റാങ്കിങ്ങില്‍ ചിത്രയുടെ പ്രകടനം 200-ാമത് മാത്രമാണെന്നും പ്രകടനത്തിന് സ്ഥിരതയില്ലെന്നും മെഡല്‍ നേടാന്‍ സാധ്യതയില്ലെന്നുമാണ് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷനും സെലക്ടര്‍മാരും വാദിക്കുന്നത്. എന്നാല്‍ 5000, 10000 മീറ്ററുകളില്‍ ഓടുന്ന ജി. ലക്ഷ്മണോ? ലോക നിലവാരത്തില്‍ ആദ്യ നൂറില്‍പ്പോലും ലക്ഷ്മണ് ഉള്‍പ്പെടുന്നില്ല. അതുപോലെതന്നെയാണ് മറ്റു പലരുടെയും കാര്യം.
ഇന്ത്യയില്‍ കായിക മികവിനല്ല പ്രാധാന്യം. മറിച്ച് വേണ്ടത് ഒരു ഗോഡ്ഫാദറാണ്. ചിത്രക്ക് ഗോഡ്ഫാദറില്ലാത്തതാണ് തിരിച്ചടിയാകുന്നതും. ഫെഡറേഷന്റെ നടപടിക്കെതിരെ കേരളത്തിലാകമാനം പ്രതിഷേധം അലയടിക്കുകയാണ്.
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 24 അംഗ ടീമില്‍ എത്രപേരില്‍ മെഡല്‍ പ്രതീക്ഷയുണ്ട്. ഏറിയാല്‍ ഒന്ന്. അതാണ് സത്യം. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ജൂനിയര്‍ വിഭാഗം ലോകറെക്കോര്‍ഡുകാരനായ നീരജ് ചോപ്രക്ക് മാത്രം. അതുതന്നെ ഉറപ്പില്ല.
ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ എറിഞ്ഞ 85.23 മീറ്റര്‍ എറിഞ്ഞാല്‍പോലും മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചെന്നു വരില്ല. 89ഉം 90ഉം അതില്‍ക്കൂടുതലും ദൂരത്തേക്ക് ജാവലിന്‍ എറിയുന്നവരുണ്ട്. എന്നിട്ടാണ് മെഡല്‍ സാധ്യതയുടെ വലിയ ന്യായീകരണങ്ങള്‍ നിരത്തുന്നത്.
ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നത് 24 പേരാണെങ്കിലും ഒഫീഷ്യല്‍സായി അകമ്പടി സേവിക്കുന്നത് 13 പേര്. ഇതില്‍ തന്നെ നാല് പേര് മലയാളികളും. ഉഷയ്ക്കും അഞ്ജുവിനും പുറമെ ടീം മനേജര്‍ ടോണി ഡാനിയേല്‍, ഡെപ്യൂട്ടി ചീഫ് കോച്ച് രാധാകൃഷ്ണന്‍നായര്‍ എന്നിവരാണ് മറ്റ് മലയാളികള്‍.
24 പേര്‍ക്ക് എന്തിനാണ് ഇത്രയും ഒഫീഷ്യല്‍സ്. ഇതെന്താ വിനോദയാത്രാ സംഘമോ? ഇതില്‍ നിന്നൊരാളെ മാറ്റി ചിത്രയ്ക്ക് അവസരം നല്കാമായിരുന്നില്ലേ. അത്ലറ്റിക്സ് വളര്‍ത്താനാണല്ലോ അത്ലറ്റിക് ഫെഡറേഷന് എന്ന സംഘടന.
അല്ലാതെ അന്യനാടുകളിലെ ടൂറിസം വളര്ത്താനല്ലല്ലോ. മലയാളികളായ നാലുപേര്‍ക്കും ചിത്രയെ ഉള്‍പ്പെടുത്താന്‍ താല്പര്യമുണ്ടായിരുന്നില്ലെന്നാണ് പിന്നാമ്പുറ സംസാരം. മൂന്നുപേര്‍ ഇത് തുറന്നുപറഞ്ഞതായും പറയപ്പെടുന്നു.
ചിത്രയടക്കം മൂന്ന് താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കിയത് ഒഫിഷ്യല്‍സിന് ലണ്ടന്‍ യാത്ര തരപ്പെടുത്താനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതെല്ലാം ഇന്ത്യയിലല്ലാതെ മറ്റെവിടെ നടക്കും? സംഭവം വിവാദമായപ്പോള്‍ പലരും തങ്ങളുടെ ഭാഗം ന്യായീകരിച്ച് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.
ഇതേ അവസ്ഥ കഴിഞ്ഞ റിയോ ഒളിമ്പിക്സ് സമയത്ത് ആര്. അനുവിനും നേരിട്ടുണ്ട്. തന്നേക്കാള്‍മോശം പ്രകടനം നടത്തിയവരെ ടീമില്‍ ഉള്‍പ്പെടുത്തിയ അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ അനു കോടതിയില്‍ പോയിരുന്നു. എന്നാല്‍ ലിസ്റ്റ് കൊടുത്തുകഴിഞ്ഞതിനാല്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ലെന്ന് പറഞ്ഞ് ഫെഡറേഷന് തടിയൂരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: