ഹൈദരാബാദ്:ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ഒരു ദളിത് സമൂഹം ഭ്രഷ്ടിനെതിരെ സമരത്തില്‍. ഗരഗപ്പാരു ഗ്രാമത്തിലെ ആയിരത്തിഇരുന്നൂറോളം വരുന്ന ദളിതരാണ് മുന്നാക്കക്കാരുടെ നിലപാടിനെതിരെ ഇന്നലെ മുതല്‍ നിരാഹാര സമരം ആരംഭിച്ചത്.
ദളിത് സമൂഹത്തില്‍ നിന്ന് ഒരാള്‍ രാജ്യത്തിന്റെ പ്രഥമപൗരനായി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ പ്രക്ഷോഭം ആരംഭിക്കാന്‍ തെരഞ്ഞെടുത്തു എന്നാണ് സമരക്കാര്‍ പറയുന്നത്.
ഗ്രാമത്തിലെ മുന്നാക്ക സമുദായം കഴിഞ്ഞ മൂന്നു മാസമായി മാല എന്ന ദളിത് സൂഹത്തെ ബഹിഷ്കരിക്കുകയാണ്.
ഗ്രാമത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങളിലൊന്നും ഇവരെ പങ്കെടുപ്പിക്കുന്നില്ല. ജീവിതം പോലും വഴിമുട്ടിയ അവസ്ഥയിലാണെന്ന് സമരത്തിനു നേതൃത്വം നല്കുന്ന ജി. രാജേഷ് പറഞ്ഞു.
ഗ്രാമത്തില്‍ ഭരണഘടനാ ശില്‍പ്പി ബി. ആര്. അംബേദ്കറിന്റെ പ്രതിമ സ്ഥാപിക്കുന്നതു സംബന്ധിച്ച തര്‍ക്കമാണ് പ്രശ്നത്തില്‍ കലാശിച്ചത്.
കൃഷിയിടത്തില്‍ പ്രവേശിപ്പിക്കുന്നില്ല, പൊതു കുളത്തില്‍ കുളിക്കാന്‍ അനുവദിക്കുന്നില്ല തുടങ്ങി എല്ലാവിധത്തിലും സാമൂഹ്യ ബഹിഷ്കരണം അനുഭവിക്കുകയാണെന്ന് മാല സമുദായാംഗങ്ങള്‍ പറയുന്നു. ഇതെക്കുറിച്ച് ജില്ലാ ഭരണകൂടത്തെ അറിയിച്ചപ്പോള്‍ അരിയും മറ്റു ഭക്ഷ്യവസ്തുക്കളും അനുവദിച്ചതല്ലാതെ ഭ്രഷ്ട് അവസാനിപ്പിക്കാന്‍ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് രാജേഷ് ആരോപിച്ചു.
മുന്നാക്ക സമുദായത്തില്‍പ്പെട്ടവരുടെ ഭൂമി പാട്ടത്തിനെടുത്താണ് മാല സമുദായാംഗങ്ങള്‍ കൃഷി ചെയ്തിരുന്നത്. ഈ ഭൂമിയില്‍ നിന്ന് ഇവരെ ഇറക്കിവിട്ടു. കൃഷി ചെയ്യാന്‍ രണ്ടേക്കര്‍ ഭൂമിയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: