കല്ലൂര്‍: പാലയ്ക്കപറമ്പില്‍ ബൈക്കിലെത്തിയയാള്‍ ലോട്ടറി വില്പനക്കാരനില് നിന്ന് ടിക്കറ്റുകള്‍ കവര്തായി പരാതി. കല്ലൂര്‍ ഭരതയില്‍ അക്കരക്കാരന്‍ രാജന്റെ കൈവശമുണ്ടായിരുന്ന 40 ടിക്കറ്റുകളാണ് ബൈക്കിലെത്തിയ അജ്ഞാതന്‍ കവര്‍ന്നത്.
ചൊവ്വാഴ്ച രാവിലെ ഏഴരയോടെ പാലക്കപറമ്പില്‍ റോഡിലൂടെ നടന്ന് ലോട്ടറി വില്പന നടത്തുന്നതിനിടെയാണ് സംഭവം. ലോട്ടറികളുമായി നടന്നു പോകവെ ബൈക്ക് യാത്രക്കാരന് ടിക്കറ്റ് വാങ്ങാന്‍ എന്ന് പറഞ്ഞ് അടുത്തെത്തുകയായിരുന്നു. ഇഷ്ടപ്പെട്ട നമ്പര്‍ തിരയുന്നതിനായി രാജന്റെ കൈവശമുണ്ടായിരുന്ന മുഴുവന്‍ ടിക്കറ്റും അയാള്‍ വാങ്ങി.
ടിക്കറ്റ് വിലയായി 100 രൂപ കൈയില്‍ കൊടുത്തു. ബാക്കി നല്കാന് ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രികന് മുഴുവന്‍ ടിക്കറ്റുകളുമായി കടന്നു കളഞ്ഞുവെന്ന് രാജന് പറഞ്ഞു.
ബൈക്ക് യാത്രികന് ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഓട്ടു കമ്പനി തൊഴിലാളിയായിരുന്ന രാജന് തിങ്കളാഴ്ചയാണ് ലോട്ടറി കച്ചവടം ആരംഭിച്ചത്. തലോരിലെ ഏജന്‍സിയില്‍ നിന്നും വാങ്ങിയ ടിക്കറ്റുകളില്‍ ചൊവ്വാഴ്ച നറുക്കെടുക്കുന്ന 30 രൂപയുടെ സ്ത്രീ ശക്തി ടിക്കറ്റുകളാണ് കവര്‍ന്നത്. സംഭവം നടന്നയുടന്‍ പാലക്കപറമ്പിലെ ഓട്ടോറിക്ഷ തൊഴിലാളികളോട് വിവരം പറഞ്ഞു.
ടിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ഏജന്‍സിയില്‍ പണം അടക്കാന്‍ നിവൃത്തിയില്ലാതെ വിഷമിച്ച രാജന് ഓട്ടോറിക്ഷ തൊഴിലാളികള്‍ പണം നല്കി. പുതുക്കാട് പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: