ന്യൂദല്‍ഹി: രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് ചുമതലയേറ്റ ദിവസം ബംഗാളിലെ ഒരു ഗ്രാമത്തില്‍ നിന്ന് മറ്റൊരാള്‍ വിലപിക്കുന്നു, ഞാന്‍ ഒരിക്കല്‍ രാഷ്ട്രപതി ആവേണ്ടതായിരുന്നു. സിപിഎമ്മിന്റെ ദേശീയ നേതാവായിരുന്ന, പത്തു തവണ ലോക്സഭാംഗമായിരുന്ന, ലോക്സഭാ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്ജിയുടേയതാണ് ഈ വെളിപ്പെടുത്തല്‍.
പാര്‍ലമെന്ററി വ്യാമോഹത്തിന്റെ അടിമ എന്നു മുദ്രകുത്തി 2008ല്‍ സിപിഎമ്മില്‍ നിന്നു പുറത്താക്കിയ സോമനാഥ് ഇപ്പോള്‍, ബംഗാളിലെ ബോല്പൂരില് സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുമായി കഴിയുകയാണ്.
സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് എതിര്‍ത്തതുകൊണ്ട് മാത്രമാണ് താന്‍ രാഷ്ട്രപതി പദത്തില്‍ എത്താതെ പോയതെന്നാണ് സോമനാഥ് പറയുന്നത്. ബംഗാളി പത്രമായ ആജ് കലിന് അനുവദിച്ച അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍.
2007ല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സമയമായപ്പോള്‍, അന്ന് സ്പീക്കറായിരുന്ന സോമനാഥിനോട് ജനതാദള്‍ നേതാവ് ശരത് യാദവ് നേരിട്ടു കണ്ട് രാഷ്ട്രപതി സ്ഥാനാര്‍ഥിയാവാന്‍ ആവശ്യപ്പെടുകയായിരുന്നു.
ജെഡിയു, ഡിഎംകെ, ബിജു ജനതാദള്‍, അകാലിദള്‍ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിച്ചിരുന്നു ശരത.് പാര്‍ട്ടിയോടു സംസാരിക്കാനുമാണ് നിര്‍ദേശിച്ചത്. രാഷ്ട്രപതി സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ലെന്ന് ബിജെപി തീരുമാനിച്ചിരുന്നു. ശിവസേന പോലും പിന്തുണച്ചേക്കാമെന്ന സാഹചര്യമുണ്ടായിരുന്നു.
നിതീഷ് കുമാര്‍ ഏഴോ എട്ടോ തവണ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു. വിജയം ഉറപ്പായ ഘട്ടം. എന്നാല്‍ പ്രകാശ് കാരാട്ട് ആ ആവശ്യം നിരാകരിച്ചു. കാരാട്ടിന്റെ എതിര്‍പ്പു കൊണ്ടുമാത്രമാണ് താന്‍ രാഷ്ട്രപതി പദത്തില്‍ എത്താതെ പോയത്, സോമനാഥ് വിശദീകരിച്ചു.
ജ്യോതിബസുവിനോടു ചെയ്തതു നോക്കിയാല്‍ തന്നോടു ചെയ്തത് എത്രയോ നിസ്സാരം എന്നു കൂട്ടിച്ചേര്‍ക്കുന്നു സോമനാഥ്. 1996ല്‍ ബസുവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്കു പരിഗണിച്ചതും ആ നിര്‍ദേശം സിപിഎം തള്ളിയതുമാണ് സോമനാഥ് സൂചിപ്പിച്ചത്. ഹിമാലയന്‍ മണ്ടത്തരം എന്നാണ് ബസു പിന്നീട് ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്.
സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കാനുള്ള പാര്‍ട്ടി നിര്‍ദേശം തള്ളിയതിനാണ് സോമനാഥിനെ പുറത്താക്കിയത്. യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനവും തെറ്റായിരുന്നു. കൂടിയാലോചനയില്ലാതെ കാരാട്ട് പിന്തുണ പിന്‍വലിക്കാന്‍ തീരുമാനമെടുത്തു, കാരാട്ടാണ് പാര്‍ട്ടിയെ നശിപ്പിച്ചത്. സോമനാഥ് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: