കണ്ണൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സബ്ജെയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത് സിബിഐ കോടതിയെ മറികടന്ന്. കണ്ണൂരിലേക്ക് മാറ്റണമെന്ന പ്രതികളുടെ അപേക്ഷ സിബിഐ കോടതിയുടെ പരിഗണനയിലിരിക്കെയാണ് ജയില്‍ വകുപ്പിന്റെ ഉത്തരവ്. എറണാകുളം സബ്ജെയിലില്‍ ആളുകള്‍ കൂടുതലായതിനാല്‍ പ്രതികളെ മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്ന സൂപ്രണ്ടിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ മാറ്റമെന്നാണ് ജയില്‍ വകുപ്പ് നല്കുന്ന വിശദീകരണം.
എന്നാല്‍ പരമാവധി 840 പേരെ മാത്രം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇപ്പോള്‍ തന്നെ 1100 ഓളം തടവുകാരുണ്ടെന്ന വസ്തതു ബോധപൂര്‍വ്വം മറച്ച് വെച്ചുകൊണ്ടാണ് ജയില്‍ വകുപ്പ് പ്രത്യേക ഉത്തരവിറക്കിയത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ജയില്‍ വകുപ്പ് ഏകപക്ഷീയമായി നിലപാടെടുത്തത് കോടതിയലക്ഷ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡിജിപിയുടെ ഉത്തരവിനെതിരെ സിബിഐ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: