ശ്രീകണ്ഠപുരം: വിസതട്ടിപ്പ് കേസില്‍ പോലീസ് പിടിയിലായ യുവതിയെയും യുവാവിനെയും ശ്രീകണ്ഠപുരത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കുന്നംകുളം ചെര്‍ളത്തെ സദാനന്ദന്റെ മകള്‍ ഈറോത്ത് വീട്ടില്‍ കൃഷ്ണേന്ദു (21), തൃശ്ശൂര്‍ പള്ളം തൊണ്ടിപ്പാലം സ്വദേശി പുതുവള്ളിപ്പറമ്പില് ജന്‍സണ്‍ (27) എന്നിവരെയാണ് തെളിവെടുപ്പിനായി കഴിഞ്ഞ ദിവസം ശ്രീകണ്ഠപുരത്തെത്തിച്ചത്. ചുഴലിയിലെ വെള്ളായിത്തട്ടില് മനു കെ.സണ്ണിയുടെ പരാതിയിലാണ് ശ്രീകണ്ഠപുരം പോലീസ് കേസെടുത്തത്.
മനു ജോസഫില്‍ നിന്നും സുഹൃത്തുക്കളായ നിബില്‍ മാത്യു, ഡിന്‍സി എന്നിവരില്‍ നിന്നുമായി ദുബൈയിലേക്ക് വിസവാഗ്ദാനം ചെയ്ത് 58000 രൂപ വാങ്ങിയെന്നായിരുന്നു പരാതി. എന്നാല്‍ വിസ ലഭിക്കാതായതോടെ പണം തിരിച്ച് ചോദിച്ചപ്പോള്‍ നല്‍കിയതുമില്ല. തുടര്‍ന്നാണ് ഇവര്‍ ശ്രീകണ്ഠപുരം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് പാലാരിവട്ടത്ത് രണ്ടുപേര്‍ പിടിയിലായിട്ടുണ്ടെന്നുമുള്ള വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങി ശ്രീകണ്ഠപുരത്ത് എത്തിക്കുകയായിരുന്നു. കുടിയാന്മല, ഉളിക്കല്‍, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന് പരിധിയിലെ നിരവധി പേരെയും ഇത്തരത്തില്‍ പണംവാങ്ങി ഇവര്‍ വഞ്ചിച്ചിട്ടുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: