പാരിപ്പള്ളി: അമൃത സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ഇന്ദ്രജിത്തിന്റെ അമ്മ മഞ്ജുവിന് വീടുവയ്ക്കാന്‍ രണ്ടുസെന്റ് സ്ഥലം വാങ്ങിനല്‍കി അധ്യാപകരും ജീവനക്കാരും മാതൃകയായി.
തെരുവില്‍നിന്നും വീട്ടില്‍ കയറിവന്ന നായക്കുട്ടിയെ കളിപ്പിക്കുമ്പോള്‍ നഖംകൊണ്ട് പേവിഷബാധയേറ്റാണ് ഇന്ദ്രജിത്ത് അകാലത്തില്‍ പൊലിഞ്ഞുപോയത്.
ഒരുവര്‍ഷം മുമ്പ് ഹൃദയാഘാതം മൂലം അന്തരിച്ച രവികുമാറിന്റെ വിധവയാണ് ഇന്ദ്രജിത്തിന്റെ മാതാവായ മഞ്ജു. സ്വന്തമായി വീടില്ലാത്ത ഈ കുടുംബം ടാര്‍പോളിന്‍കൊണ്ട് മേല്‍ക്കൂര മേഞ്ഞ മണ്‍കുടിലിലാണ് താമസിക്കുന്നത്. രോഗിയായ വൃദ്ധമാതാവും ഇളയമകന് ഇന്ദ്രകൃഷ്ണനും ഒപ്പമുണ്ട്.
സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ സ്വാമി തുരീയാമൃതാനന്ദപുരി വസ്തുവിന്റെ ആധാരം മഞ്ജുവിന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സുന്ദരേശന്, പിടിഎ പ്രസിഡന്റ് പി.എം.രാധാകൃഷ്ണന്, പ്രധാനാധ്യാപിക എം.എസ്.ലത, ഡെപ്യൂട്ടി എച്ച്എം ലേഖ.സി.കെ, സ്റ്റാഫ് സെക്രട്ടറി രാജലക്ഷ്മി, ഷാന്‍ സോമരാജന്, വി.ജെ.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: