കുന്നത്തൂര്‍: സ്കൂള്‍ വളപ്പിനുള്ളില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച ഓടയിലെ മാലിന്യം വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്ന് നീക്കം ചെയ്തു. ചീഞ്ഞളിഞ്ഞ മാലിന്യം ദുര്‍ഗന്ധം പരത്തുന്നതിനൊപ്പം കൊതുകുകളുടെയും കൂത്താടിയുടെയും വളര്‍ച്ചയ്ക്കും കാരണമായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മൈനാഗപ്പള്ളി കടപ്പ എല്‍വി ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അധികൃതരുടെ അവഗണന മൂലം ദുരിതം അനുഭവിക്കുന്നത്. പനി പടര്‍ന്നുപിടിക്കുകയും സ്കൂളിലെ ഒരുവിദ്യാര്‍ത്ഥിനി ഡെങ്കിപ്പനി പിടിപ്പെട്ട് മരിക്കുകയും ചെയ്തിട്ടും മാലിന്യം നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറായില്ല. മരിച്ച കുട്ടിയുടെ സഹോദരിയടക്കം നിരവധി കുട്ടികള്‍ ഇപ്പോഴും ആലപ്പുഴ മെഡിക്കല്‍ കോളേജ്, എറണാകുളം അമൃത എന്നിവിടങ്ങളില്‍ ഡെങ്കിപ്പനി ബാധയെ തുടര്‍ന്ന് ചികിത്സയിലാണ്.
പത്താംക്ലാസ് സെക്ഷന്‍ സ്ഥിതി ചെയ്യുന്ന ഭാഗത്താണ് മാലിന്യം നിറഞ്ഞു കവിഞ്ഞ ഓട സ്ഥിതി ചെയ്യുന്നത്.
ഓടയ്ക്ക് മേല്‍മൂടിയില്ലാത്തതിനാല്‍ ദുര്‍ഗന്ധം വമിക്കുകയാണ്. ഇതുകാരണം കുട്ടികള്‍ക്ക് ക്ലാസ് മുറികളില്‍ ഇരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: