കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു കാവ്യാ മാധവന്റെ അമ്മയേയും അന്വേഷണസംഘം ചോദ്യം ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് കാവ്യയുടെ അമ്മയെ ചോദ്യം ചെയ്തത്. കാവ്യയുടെ വസ്ത്രസ്ഥാപനമായ ‘ലക്ഷ്യ’യുടെ ചുമതല അമ്മയ്ക്കായിരുന്നു. ഇക്കാരണത്താലാണ് അമ്മയെ ചോദ്യം ചെയ്തതെന്നാണ് സൂചന.
സംഭവത്തിനുശേഷം കാക്കനാട്ടുള്ള ‘ലക്ഷ്യ’യില്‍ എത്തിയെന്നു മുഖ്യപ്രതി പള്‍സര്‍ സുനി പോലീസിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ റെയ്ഡും നടത്തിയിരുന്നു.
കാവ്യാ മാധവനെ ചൊവ്വാഴ്ച അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ ആലുവയിലെ വസതിയില്‍ രാവിലെ 11ന് ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകുന്നേരം അഞ്ചിനാണ് അവസാനിച്ചത്. നടി ആക്രമിക്കപ്പെടാന്‍ ഇടയാക്കിയ സാഹചര്യങ്ങളെപ്പറ്റി എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം കാവ്യയോടു ചോദിച്ചെന്നാണു സൂചന.
ആവശ്യമെങ്കില്‍ കാവ്യയെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് പോലീസ് വൃത്തങ്ങള്‍ ഇന്ന് അറിയിച്ചിരുന്നു. സുനില്‍ കുമാറിനെ മുന്‍പരിചയമില്ലെന്നാണ് ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കാവ്യ വെളിപ്പെടുത്തിയത്. കാവ്യയുടെ മൊഴിയിലെ വിശദാംശങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: