കോഴിക്കോട്: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പി.യു. ചിത്രയെ ഒഴിവാക്കിയതില്‍ സങ്കടമുണ്ടെന്ന് പി.ടി.ഉഷ. താന്‍ സെലക്ഷന് കമ്മറ്റി അംഗമല്ലായിരുന്നെന്നും നിരീക്ഷക എന്ന നിലയിലാണ് കമ്മറ്റിയില്‍ പങ്കെടുത്തതെന്നും ഉഷ പറഞ്ഞു.
സെലക്ഷന് കമ്മിറ്റിയില്‍ പി.ടി. ഉഷയടക്കം മൂന്ന് മലയാളികളുണ്ടായിട്ടും ചിത്രയ്ക്ക് അവസരം നിഷേധിച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് പി.ടി.ഉഷ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
ലോക ചാമ്പ്യന്‍ഷിപ്പിനുള്ള സെലക്ഷന് മാനദണ്ഡത്തിന് അടുത്തെത്തിയവരെ തിരഞ്ഞെടുത്താല്‍ മതിയന്നത് സെലക്ഷന് കമ്മറ്റിയുടെ തീരുമാനമായിരുന്നു. ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു തന്റെ താല്പര്യമെന്നും പി.ടി ഉഷ പറഞ്ഞു.
ഉഷയെ കൂടാതെ ദേശീയ ടീം കോച്ച് രാധാകൃഷ്ണന് നായര്‍, ഫെഡറേഷന് സെക്രട്ടറി സി.കെ. വല്സന് എന്നിവരായിരുന്നു സെലക്ഷന് കമ്മറ്റിയിലെ മറ്റു മലയാളികള്‍.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് അടുത്തമാസം ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് സ്വാഭാവികപ്രവേശനം ലഭിക്കുമെന്ന് ഇന്റര്‍നാഷണല്‍ അത്ലറ്റിക്സ് ഫെഡറേഷന് അറിയിച്ചിട്ടും കഴിഞ്ഞദിവസം ചേര്‍ന്ന ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്റെ സെലക്ഷന് കമ്മിറ്റി പി.യു. ചിത്രയടക്കം മൂന്ന് സ്വര്‍ണജേതാക്കളെ ഒഴിവാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: