മുംബൈ: ഘട്കോപ്പറില്‍ കഴിഞ്ഞദിവസം കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി. മരിച്ചതില്‍ രണ്ടു പേര് കുട്ടികളാണ്. കെട്ടിടാവശിഷ്ടങ്ങള്ക്കിടെയുള്ള തെരച്ചില്‍ തുടരുകയാണ്. 14 ഫയര്‍ എഞ്ചിനുകളും 90ഓളം ജീവനക്കാരും രണ്ട് റസ്ക്യൂ വാനുകളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
അതേസമയം താഴത്തെ നിലയില്‍ നിയമ വിരുദ്ധമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. ഇതാണ് അപകടത്തിനു കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. താഴത്തെ നിലയുടെ ഉടമസ്ഥനായ സുനില്‍ ഷിതാപിന് ശിവസേനയുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ പിന്‍ബലത്തിലാണ് നിയമവിരുദ്ധമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും പ്രദേശവാസികള്‍ കുറ്റപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് ഷിതാപിനെതിരെ പരിസരവാസികളുടെ പരാതിയില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അതിനിടെ അപകട സ്ഥലം സന്ദര്‍ശിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് 15 ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബോംബെ മുനിസിപ്പല്‍ കോര്പ്പറേഷന് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്കി. കാരണക്കാരെ വെറുതെ വിടില്ലെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു. കൂടാതെ ബിഎംസിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അതിനിടെ 2009ല്‍ ഈ കെട്ടിടത്തിന്റെ താഴത്തെ നില നേഴ്സിങ് ഹോമാക്കാന്‍ പ്രദേശിക ഭരണകൂടം അനുവാദം നല്‍കിയിരുന്നതാണ്. കെട്ടിടത്തിലെ ഒരു നിലയില്‍ മൂന്നു ഫ്ളാറ്റുകളാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: