കേരളം പകര്‍ച്ചവ്യാധികളുടെ പിടിയിലകപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. പകര്‍ച്ചപ്പനികള്‍ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായില്ലെന്ന് മാത്രമല്ല, മലമ്പനികൂടി പടര്‍ന്നുപിടിക്കുകയാണ്. നിര്‍മ്മാര്‍ജ്ജനം ചെയ്തുവെന്ന് കേരളം അഭിമാനിച്ചിരുന്ന മാരക രോഗങ്ങളാണ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നത്.
ഇതര സംസ്ഥാന തൊഴിലാളികളാണ് മലമ്പനി പടര്‍ത്തുന്നത് എന്നായിരുന്നു കേരളത്തിന്റെ വിശദീകരണം. എന്നാല്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിദ്ധ്യംപോലുമില്ലാത്ത പ്രദേശങ്ങളില്‍ തദ്ദേശീയരില്‍ മലമ്പനി പടരുകയാണ്. ഇതാണ് കേരളത്തിന്റെ ആരോഗ്യരംഗത്തെ ഞെട്ടിക്കുന്നത്. മലമ്പനി പടര്‍ത്തുന്ന കൊതുകുകളെ നിര്‍മ്മാര്‍ജനം ചെയ്യാന്‍ പ്രായോഗികമായ പദ്ധതികള്‍ പലതും നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലവത്തായിട്ടില്ല. മാലിന്യമുക്ത കേരളം എന്നത് സ്വപ്നമായി അവശേഷിക്കുന്നിടത്താണ് കൊതുകുകള്‍ പെറ്റ് പെരുകുന്നത്.
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി 2016-2017 വര്‍ഷത്തെ പ്ലാന്‍ഫണ്ടില്‍ നിന്നും 302.9 ലക്ഷം രൂപയാണ് സംസ്ഥാനത്തെ ജില്ലകള്‍ക്കായി വീതിച്ചു നല്‍കിയത്. കൂടാതെ മരുന്നുകള്‍ ലഭ്യമാക്കുന്നതിനായി 62 ലക്ഷം രൂപ കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്പ്പറേഷന് നല്കി. 2017-18 വര്‍ഷത്തില്‍ ഏപ്രില്‍-മെയ് മാസങ്ങളിലേക്ക് മാത്രം പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന് 74 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കീടനാശിനികള്‍ ഉപയോഗിക്കാന്‍ മാത്രം 13.9 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. എന്നാല്‍ തുക ചെലവഴിച്ചതല്ലാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എവിടെയും എത്തിയില്ലെന്നതിന്റെ നേര്‍സാക്ഷ്യമാണ് പനിപിടിച്ച കേരളം നല്‍കുന്നത്.
കേരളത്തിലെ ഏറ്റവും പരാജയപ്പെട്ട ആരോഗ്യമന്ത്രിയായി കെ.കെ. ശൈലജ ടീച്ചര്‍ മാറുകയാണ്. ഫലപ്രദമായ നടപടികള്‍ ആവിഷ്കരിക്കാനോ വകുപ്പു പ്രവര്‍ത്തനം ഏകോപിപ്പിക്കാനോ അടിയന്തര സാഹചര്യങ്ങളെ അതിജീവിക്കാനോ കഴിയാത്ത തരത്തില്‍ ആരോഗ്യവകുപ്പ് നിശ്ചലമാണ്. ആരോഗ്യപരിപാലനത്തില്‍ വികസിത രാജ്യങ്ങളുടെ നിലവാരത്തെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നുവെന്ന് അവകാശപ്പെട്ട കേരള മാതൃകയാണ് തകര്‍ന്ന് നിലംപൊത്തിയിരിക്കുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിവരെയുള്ള ത്രിതല സംവിധാനം ഉണ്ടായിട്ടും ഒരു പനി വന്നാല്‍ വിറയ്ക്കുന്ന നാടായി കേരളം മാറിയിരിക്കുന്നു. ഈ തകര്‍ച്ചയുടെ ഉത്തരവാദിത്വം ആരോഗ്യവകുപ്പ് ഏറ്റെടുക്കണം. പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ കഴിയാതെ ആശുപത്രി സംവിധാനങ്ങള്‍ സ്തംഭിച്ചുനില്‍ക്കുമ്പോഴും കേരളത്തിലെ നഴ്സുമാരുടെ സമരം അവസാനിപ്പിക്കാന്‍ ആരോഗ്യവകുപ്പിന് യഥാസമയം കഴിഞ്ഞില്ല.
കേരളത്തിലെ സമഗ്രമായ ആരോഗ്യനയം രൂപീകരിക്കാനും സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. കേന്ദ്രതലത്തില്‍ ആരോഗ്യനയം രൂപീകരിച്ചതിന് ശേഷവും സംസ്ഥാന സര്‍ക്കാറിന്റെ നടപടികള്‍ക്ക് പൂര്‍ണത കൈവന്നിട്ടില്ല. രോഗികളും ചികിത്സാസംവിധാനങ്ങളും കേരളത്തിന്റെ സാമൂഹ്യസാഹചര്യങ്ങളും കണക്കിലെടുത്ത് ഫലപ്രദമായ ആരോഗ്യനയം രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അക്കാര്യത്തില്‍ ഫലപ്രദമായി വിജയിച്ചിട്ടില്ല. കേരളത്തിലെ സ്വകാര്യ ആശുപത്രികളെ കണക്കിലെടുക്കാതെ ആരോഗ്യരംഗത്തെ നടപടികള്‍ പൂര്‍ണമാവില്ല. സ്വകാര്യ വന്‍കിട ആശുപത്രികള്‍ കഴുത്തറുപ്പന്‍ കച്ചവടത്തിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന ആരോപണം വസ്തുനിഷ്ഠമാണ്. ഇത്തരം സ്ഥാപനങ്ങളെ സാമൂഹിക നിയന്ത്രണങ്ങള്‍ വിധേയമാക്കേണ്ടതുണ്ട്.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്കുന്ന സാമ്പത്തിക സഹായങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സംസ്ഥാനത്തിന് കഴിയുന്നില്ല. ദേശീയ ആരോഗ്യദൗത്യം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷമായി കിട്ടിയ തുക 1142.97 കോടി രൂപയാണ്. 2016-2017 സാമ്പത്തിക വര്‍ഷത്തെ കേന്ദ്രവിഹിതം മാത്രം 303.3 കോടി രൂപയാണ്. സംസ്ഥാനവിഹിതം 202.2 കോടി രൂപയാണ്. എന്നാല്‍ ഇതില്‍ ആകെ 368.24 കോടി രൂപ മാത്രമാണ് വിനിയോഗിച്ചത്. പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പ് കണക്കിലെടുത്താന് സ്ഥിതി ദയനീയമായിരിക്കും.
ഉയര്‍ന്ന സാക്ഷരത, ജീവിത നിലവാരം എന്നിവയില്‍ മുന്നില്‍ നില്‍ക്കുന്നുവെന്നവകാശപ്പെടുന്ന കേരളത്തില്‍ ആരോഗ്യമേഖലയുടെ തകര്‍ച്ച കണ്ണു തുറപ്പിക്കേണ്ടതാണ്. ആരോഗ്യമേഖലയുടെയും സാമൂഹ്യസംഘടനകളുടെയും റെസിഡന്‍സ് അസോസിയേഷനുകളുടെയും തുടങ്ങി കേരളത്തില്‍ വ്യാപിച്ചുകിടക്കുന്ന സന്നദ്ധസംഘടനകളുടെ സഹായത്തോടെ ആരോഗ്യപ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയണം. കരുത്തുറ്റ ജനകീയാരോഗ്യ പ്രസ്ഥാനത്തിലൂടെ മാത്രമേ ആരോഗ്യകേരളത്തെ യാഥാര്‍ത്ഥ്യമാക്കാനാവൂ. മലമ്പനിയില് നിന്നും പകര്ച്ചപ്പനികളില് നിന്നും മുക്തമാകുന്ന ഒരു കേരളത്തെ സാധ്യമാക്കാന്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള പദ്ധതികളാണ് ആവശ്യമായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: