ഈ കൊച്ചുകേരളത്തിലെ ഭാഷാഭിമാനികള്‍ക്കും അക്ഷര പ്രേമികള്‍ക്കും പുസ്തക സ്നേഹികള്‍ക്കുമെല്ലാം ആഹ്ലാദിക്കൂ ഹൃദയമേ ആഹ്ലാദിക്കൂ എന്ന്, പണ്ട് മഹാകവി ജി. പാടിയതുപോലെ പാടിയാടാന്‍ അവസരം കൈവന്നിരിക്കുന്നു. നമ്മുടെ നാട്ടിലെ ഒരു ടീച്ചറമ്മ പുസ്തകമെഴുതി വിറ്റുകിട്ടുന്ന കാശുകൊണ്ടു മാത്രം നാലു നേരം ബീഫ് ബിരിയാണി അടിച്ചു കഴിയുന്നു.
‘ആരാരെക്കോള്‍മയിര്‍ കൊള്ളിക്കില്ലീവാര്‍ത്ത’. എത്രകാലമായി ടീച്ചര്‍ ഈ അഭ്യാസം തുടങ്ങിയിട്ട് എന്ന് വ്യക്തമല്ല. ഏതായാലും സാമാന്യം സുദീര്‍ഘമായിരിക്കണം എന്ന് താന്‍ തന്നെ എഴുതിയതു കാണുമ്പോള്‍ തോന്നിപ്പോകുന്നു. ഒന്നാലോചിച്ചുനോക്കുക. വീട്ടിലെപ്പണിയും കോളജിലെപ്പണിയും തൃപ്തികരമായി ചെയ്തുതീര്‍ന്ന ശേഷമാവുമല്ലോ അധ്യാപിക ഗ്രന്ഥരചനാ പ്രക്രിയയില്‍ ഏര്‍പ്പെടുക. അങ്ങനെ എഴുതിയെഴുതി പൊസ്തകമാക്കി അച്ചടിച്ച് വായനക്കാര്‍ ഏറെ ഇഷ്ടപ്പെടുന്നതുകൊണ്ടാവുമല്ലോ ധാരാളമായി വിറ്റുപോകുന്നത്. അങ്ങനെ വിറ്റുപോകുമ്പോഴാവുമല്ലോ കാര്യമായ ദ്രവ്യം കൈയില്‍ തടയുക. അങ്ങനെ കാര്യമായി കൈയില്‍ത്തടഞ്ഞാലാവുമല്ലോ നാലു നേരം ബീഫ് ബിരിയാണി ശാപ്പിടാനാകുക.
മലയാളത്തില്‍ കാളജധ്യാപകരായ സാഹിത്യകാരന്മാര്ക്ക് എന്നെങ്കിലും വല്ല കുറവുമുണ്ടായിട്ടുണ്ടോ? ഇല്ലെന്നു മാത്രമല്ല എഴുത്തുകാരും ഗ്രന്ഥകാരരുമായവരില്‍ എല്ലാകാലത്തും ബഹുഭൂരിപക്ഷവും അത്തരക്കാരല്ലേ ഉണ്ടായിട്ടുള്ളത് എന്നൊരു പരിശോധന നടത്താവുന്നതുമത്രേ. അവ്വണ്ണമെല്ലാമിരുന്നിട്ടും നാളിതുവരെ ഏതെങ്കിലും കാളജധ്യാപക-സാഹിത്യകാര-ഗ്രന്ഥകാരരില്‍ ഒരാളെങ്കിലും പുസ്തകത്തിന്റെ വിറ്റുവരവുകൊണ്ടു ബീഫ് ബിരിയാണി പോയിട്ട് നിത്യം മസാലദോശപോലും വാങ്ങിത്തിന്നിട്ടുള്ളതായി രേഖപ്പെടുത്തിക്കണ്ടില്ല. വല്ലപ്പോഴും വമ്പന്‍ ഹോട്ടലില്‍ക്കയറി സ്പെഷല്‍ മീല്‍സ് ചോദിച്ചുവാങ്ങി പുസ്തകം വിറ്റുകിട്ടിയ കാശില്‍ നിന്ന് ചെലവാക്കിയിട്ടുണ്ടാവാം. ഇത്, സാറേ, അങ്ങനല്ലല്ലോ. നാലു നേരം, ബീഫ് ബിരിയാണീ. മാതാവു കൈരളിക്ക് അഭിമാനത്തിന്റെ മുഹൂര്‍ത്തം. മര്‍ത്ത്യായുസ്സിലെന്നപോലെ ഈ സംസ്ഥാനത്തിന്റെ ആയുസ്സിലേയും മുന്തിയ മുഹൂര്‍ത്തം.
ഇങ്ങനെ അഭിമാനംകൊണ്ട് ശിരസ്സ് ഉയര്‍ന്നുയര്‍ന്നുപോകുന്നതിനിടെ വേദനയുടെ കാര്‍മേഘങ്ങള്‍ വഴിമുടക്കുന്നുമുണ്ട്. ടീച്ചറ് പുസ്തകമെഴുതിക്കോട്ടെ, മലയാളികള്‍ കാശുകൊടുത്ത് ആയത് വാങ്ങിക്കൂട്ടി ആയമ്മയെ സമ്പന്നയാക്കിക്കോട്ടെ, അതൊക്കെ നല്ലതുതന്നെ. പക്ഷേ ബീഫ് ബിരിയാണി. നാലുനേരം അതാവട്ടെ നമ്മുടെ അന്തിസ്സീരിയലുകള്‍ പോലെ നീണ്ടുനീണ്ടങ്ങനെ പോയാല്‍?
ശിവനേ, ടീച്ചര്‍ പറയുന്നത് സത്യമായിരിക്കാം, എന്നാലും അതു സത്യമാവരുതേ എന്ന് മുട്ടിപ്പായി പ്രാര്‍ഥിക്കാനാണ് തോന്നുന്നത്. ദിവസേന ഭക്ഷണാവശ്യത്തിനുവേണ്ടി വരുന്ന കന്നുകാലികളുടെ എണ്ണവും അവയുടെ ജീവനും സംബന്ധിച്ച ആശങ്ക? അതല്ല. അങ്ങനെയൊരു വശം ഈ സംഗതിയിലുണ്ടെങ്കിലും അതിനേക്കാളേറെ ഒരു മലയാളി സഹൃദയനെ അലട്ടാനിടയുള്ള ഭയം, ഇത്രയും മാട്ടിറച്ചി ചെന്നുചേരുന്ന ആ ആമാശയത്തിന്റെ ആരോഗ്യാവസ്ഥയെസ്സംബന്ധിച്ചാണ്. അതിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും സംബന്ധിച്ച്. ഇത് ഇതിലേറെ വശിദീകരണം ആവശ്യമില്ലാത്ത വിഷയമാണ്. അതിനാല്‍ വിസ്തരിക്കുന്നില്ല.
ഇപ്പോള്‍ മനമോടുന്ന കുമാര്‍ഗം ഇങ്ങനെയൊരു പ്രാര്‍ഥനയുടേതാണ്. ആഴ്ചയില്‍ ഒരിക്കലോ, രണ്ടു- ഏറിയാല്‍ മൂന്നു പ്രാവശ്യമോ മാത്രം ബീഫ് ബിരിയാണി വാങ്ങിത്തിന്നാനുള്ള വക ലഭ്യമാക്കുന്ന തരത്തില്‍ കൃതികള്‍ മനുഷ്യകഥാനുഗായികളുടെ നിര്‍മാണ-വിതരണ-വില്‍പ്പനപ്രക്രിയ നിജപ്പെടുത്തേണമേ തമ്പുരാനേ. വീണ്ടും ശങ്കിതശങ്കരനാവുകയാണ്. ഇതിനും മാത്രം സമയം ഈ ടീച്ചര്‍ക്ക് കിട്ടുന്നുണ്ടല്ലൊ. ടെയിം മാനേജുമെന്റ് തന്നെ.
ടൈം മാനേജ്മെന്റ് ഒരു വല്യ വിഷയം തന്നെ. ചിലര്‍ കൃത്യമായി ടൈംടേബിള്‍ വെച്ച് കാര്യങ്ങള്‍ നിര്‍വഹിക്കുന്നു. സമ്പന്നരും ബിരിയാണി തീറ്റക്കാരുമാവുന്നു. ജഗന്നിയന്താവ് മറ്റുചിലര്‍ക്ക് ഇഷ്ടംപോലെ ടെയിം വാരിക്കോരിക്കൊടുക്കുന്നു. തൃശൂരിനു തൊട്ടടുത്ത ചാലക്കുടിയിലെ പാര്‍ലമെന്റംഗത്തിന്റെ കാര്യം നോക്കൂ: ദല്‍ഹിയില്‍പ്പോയാല്‍ വിശേഷിച്ച് ഒരു പണിയുമില്ലാത്തതിനാല്‍ ഇഷ്ടന് അവിടെ ഇംപോസിഷന്‍ എഴുത്താണ്. തമാശയായിട്ടല്ല. ഗൗരവത്തോടു കൂടിത്തന്നെ. സമയം പോയിക്കിട്ടുകയും വേണമല്ലോ.
താന്‍ തന്നെ അക്കാര്യം വിശദീകരിക്കുന്നുണ്ട്. മലയാളികളെ മുഴുവന്‍ ചിരിപ്പിച്ച് രസിപ്പിച്ച്, പ്രിയംകരനായ ആ മഹാനടന്, ബാല്യ-കൗമാരകാലത്ത് ഉസ്കൂളില് ഓരോ ക്ലാസ്സിലും രണ്ടും മൂന്നും കൊല്ലം വീതമാണത്രേ പഠിച്ചത്. അങ്ങനെയങ്ങനെ എട്ടാം ക്ലാസ്സിലായപ്പോള്‍ ഇനി മുന്നോട്ടില്ല എന്നുറപ്പിച്ചുപോലും. പഠിക്കുമ്പോള്‍ ഓരോ പീരീഡിലും പത്തും നൂറും തവണ വീതം ഇംപോസിഷന്‍ എഴുതാന്‍ ടീച്ചര്മാര് ശിക്ഷിക്കുന്നതിനുള്ള വക ചേട്ടായി തന്നെ ഉണ്ടാക്കിക്കൊണ്ടിരുന്നുവത്രെ. അപ്പോള്‍ ഒരു ദിവസം അഞ്ചുക്ലാസ്. ഓരോ ക്ലാസിലും നൂറ് പ്രാവശ്യം ഇംപോസിഷന്‍ എഴുതാന്‍ ശിക്ഷ. ഒരു വര്‍ഷം എത്ര. അങ്ങനെ എട്ടാം ക്ലാസ്സുവരെ, ഒരു ക്ലാസ്സില്‍ മൂന്നു വര്‍ഷം വച്ച് എത്ര. നിങ്ങള്‍ കണക്കാക്കിക്കോളിന്‍, ഈ കഥാപാത്രത്തിന് എത്ര ഇംപോസിഷന്‍ എഴുതേണ്ടിയിരുന്നു എന്ന്. എന്നാലാവുകയില്ല സൊല്ല പറവാന്‍. അക്കാലത്ത്, പക്ഷേ, ചെങ്ങാതി ശിക്ഷയില്‍ നിന്നു പൂര്‍ണമായും ഊരിപ്പോന്നു. ഓരോ സൂത്രം പറഞ്ഞു തമാശ കാണിച്ചുമൊക്കെ. ഇപ്പോള്‍ എം.പി.യാണ് ദല്‍ഹിയില്‍ പാര്‍ലമെന്റ് ഹാളില്‍ ശീതീകരിച്ച മുറിയില്‍ ഒന്നും ചെയ്യാനില്ലാതെ ഇരിക്കുമ്പോള്‍ ആ പഴയ സ്കൂള്‍ കാലം കക്ഷിയുടെ മനോമുകുരത്തില്‍ പ്രതിഫലിക്കാന്‍ തുടങ്ങിപോലും. ഗുരുക്കന്മാരെ അന്നു പറ്റിച്ചു നടന്നതിന്റെ കുറ്റബോധം ഉള്ളിന്റെയുള്ളില്‍ പാര്‍ലമെന്റിലിരിക്കുമ്പോള്‍ കടലാസ്സും പേനയുമുണ്ട് കണ്മുന്നില്. എന്നാല്‍ ഗുരുനാഥരോടുള്ള പണ്ടത്തെ കടം വീട്ടിക്കളയാം എന്നുകരുതി. മൂന്നു വര്‍ഷം കഴിഞ്ഞു. ഇനി രണ്ടു വര്‍ഷത്തോളം ബാക്കി. എത്ര എഴുതി, ഇനിയെത്ര ഇംപോസിഷന്‍ എഴുതാന്‍ ബാക്കിയുണ്ട് എന്നറിയാന്‍ തല്ക്കാലം മാര്‍ഗമൊന്നുമില്ല. അദ്ദേഹം തന്നെ വെളിപ്പെടുത്തുമായിരിക്കും, എപ്പോഴെങ്കിലും.
ഇനി ഞാനൊരു സത്യം പറയട്ടെ: ഒരു പാര്‍ലമെന്റംഗത്തിനു വേണ്ടി സര്‍ക്കാര്‍ ഒരു മാസം ചെലവാക്കുന്നത്, ഒരേകദേശ കണക്കുപ്രകാരം, രണ്ടു ലക്ഷം എഴുപതിനായിരം രൂപ.
******** *********** *********
എഴുത്തുകാരനും ചിന്തകനുമായ കെ. പി. രാമനുണ്ണിക്ക് തീവ്രവാദികളുടെ ഭീഷണി. കഴിഞ്ഞ വര്‍ഷമല്ലേ, അതിനു തൊട്ടുമുമ്പുള്ള വര്‍ഷമോ, ഇതേ കാലത്ത് ഡോ. എം.എം. ബഷീറിനും ജിവന് ഭീഷണിയുണ്ടായതായി വാര്‍ത്തകളുണ്ടായിരുന്നു. ഹോ, എന്തൊരു കോലാഹലമായിരുന്നു, അന്ന്, ബുദ്ധിജീവികളുടെയും സാംസ്കാരിക നായകന്മാരുടെയും പ്രസ്താവനാ ഡിണ്ഡിതന്മാരുടെയും. അന്ന് പ്രസ്താവന ഇറക്കിയവരില്‍ കെ.പി.രാമനുണ്ണിയും ഉണ്ടായിരുന്നു എന്നാണോര്‍മ്മ. അന്നത്തെ ക്ലബുകളുടെയും വായനശാലയുടെയും പ്രതിഷേധ യോഗങ്ങള്‍ കൊണ്ടു നിറഞ്ഞിരുന്നു, പത്രങ്ങളുടെ പ്രാദേശിക പേജുകളത്രയും.
കെ.പി. രാമനുണ്ണിക്കു നേരെ വന്ന ഭീഷണിയോട് ആ മട്ടിലുള്ള പ്രതിഷേധ പ്രകടനമൊന്നും കാണുന്നില്ല. വരുമായിരിക്കും.
ഞാന്‍ ഒരു അഞ്ചുപത്തുകൊല്ലം മുമ്പത്തെ പ്രസംഗ വേദികളില്‍ മുഴങ്ങിയിരുന്ന, പത്രമാസികകളില്‍ നിരന്തരമായി ഉദ്ധരിക്കപ്പെട്ടിരുന്ന ഒരു ‘മഹത്തായ ദര്‍ശനം’ ഓര്‍ത്തുപോകുകയാണ്. ഫാസിസമാണ് പ്രതിസ്ഥാനത്ത് എന്ന് മനസാ സ്മരിച്ചുകൊണ്ട് ആ ഉദ്ധരണി വായിച്ചാലും:
ഒന്നാമതായി അവര്‍ ജൂതന്മാരുടെ നേരെ ചെന്നു, ഞാന്‍ ഒന്നും മിണ്ടിയില്ല. കാരണം ഞാനൊരു ജൂതനല്ലായിരുന്നു.
പിന്നീടവര്‍ കമ്യൂണിസ്റ്റുകളുടെ നേര്‍ക്ക് തിരിഞ്ഞു; അപ്പോഴും ഞാനൊന്നും പറഞ്ഞില്ല. കാരണം ഞാനൊന്നും പറഞ്ഞില്ല. കാരണം ഞാനൊരു കമ്യൂണിസ്റ്റല്ലായിരുന്നു.
പിന്നെ അവര്‍ കത്തോലിക്കാരുടെ നേര്‍ക്ക് ചെന്നു; ഞാനൊന്നും മിണ്ടിയില്ല. കാരണം ഞാനൊരു കത്തോലിക്കനല്ലായിരുന്നു.
ഒടുവിലവര്‍ എന്റെ നേര്‍ക്ക് വന്നു; അപ്പോള്‍ എനിക്കായി ശബ്ദിക്കാന്‍ ആരും ഇല്ലായിരുന്നു.
(പാസ്റ്റര്‍ നിമോയ്ളര്‍)
ഇന്നെന്തോ, ഈ നിരീക്ഷണ വൈഭവം ആരും ഏറ്റുപറയുന്ന കാണുന്നില്ല?
ഫാസിസം ഈ നാട്ടില്‍ അമ്പേ വേരറ്റുപോയോ? അതോ പുതിയ നിര്‍വചനങ്ങള്‍ ആവശ്യമായി വന്നുവോ?
അന്ന് ആരെ ഉദ്ദേശിച്ചാണോ ബുജികള്‍ ഇതും വിളിച്ചുപറഞ്ഞുകൊണ്ട് നടന്നിരുന്നത്, അവരല്ല അതര്‍ഹിക്കുന്നത് എന്ന ബുദ്ധി സാംസ്കാരിക നായനാര്‍മാര്‍ക്ക് ഉദിച്ചുവോ? വിനായകനെ ഉണ്ടാക്കാന്‍ നോക്കി വാനരനായിപ്പോയോ?
– തിട്ടമതാര്‍ക്കറിയാം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: