മതങ്ങളിലും സംസ്കാരങ്ങളിലുമുള്ള വൈവിധ്യമാണ് ഭാരതീയ സംസ്കാരത്തിന്റെ അടിത്തറയെന്ന് മുഖവുരയായി പറഞ്ഞുകൊള്ളട്ടെ. എഴുതപ്പെട്ട ഒരു ഭരണഘടന വിവക്ഷിക്കുന്ന അടിസ്ഥാനാവകാശങ്ങള്‍ പൗരന്മാര്ക്ക് നല്‍കുകയും നിയമവ്യവസ്ഥകള്‍ പ്രകാരം ഭരണനിര്‍വ്വഹണം നടത്തുകയും ചെയ്യുന്ന ഒരു രാജ്യമാണ് നമ്മുടേത്.
ഒരു കുടുംബമെന്നപോലെ ഒറ്റക്കെട്ടായി കഴിയുന്നവര്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ അക്രമത്തിലൂടെ പരിഹരിക്കാനുള്ള ശ്രമം തെറ്റാണെന്ന് നാം ഉറക്കെ പറയണം. സഞ്ചരിക്കുവാനും സ്വതന്ത്രമായി ജീവിക്കുവാനുമുള്ള അടിസ്ഥാന അവകാശം നമ്മുടെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഓരോ പൗരനും ഉറപ്പാക്കിയിട്ടുള്ളതാണ്. പശുവിനെ സംരക്ഷിക്കാന്‍ എന്നല്ല, എന്തിനുവേണ്ടി ആയാലും ഒരാളുടെ ജീവനെടുക്കുന്ന അക്രമം അക്ഷന്തവ്യമായ തെറ്റാണ്. പ്രസ്തുത വിഷയത്തില്‍ ഖേദം രേഖപ്പെടുത്തുകയും കുറ്റക്കാരെ നിലയ്ക്കു നിര്‍ത്തുന്നതിന് പോലീസിനെ ഉപയോഗിക്കണമെന്ന് സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്ത പ്രധാനമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നടപടി അങ്ങേയറ്റം ഉചിതമായി.
ഇക്കാര്യത്തില്‍ മുഖ്യമായും മൂന്ന് വസ്തുതകളാണ് എനിക്ക് പറയാനുള്ളത്:
ഒന്ന്: ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 48 പ്രകാരം ഒഴിവാക്കപ്പെട്ട ഏതാനും സംസ്ഥാനങ്ങളൊഴികെ രാജ്യത്തെങ്ങും ഗോഹത്യ നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. ഇവിടെ വസ്തുനിഷ്ഠമായി ചില കാര്യങ്ങള്‍ വിശദമാക്കേണ്ടതുണ്ട്: മുസ്ലിം, സിഖ്, ക്രിസ്റ്റ്യന്‍, പാഴ്സി സമുദായങ്ങള്‍ക്കു തുല്യമായി ഹിന്ദു സമുദായത്തിനും അവരുടെ മതവികാരം സംരക്ഷിക്കപ്പെടണം. ഇക്കാര്യത്തില്‍ ആര്‍ക്കും ഭിന്നാഭിപ്രായമുണ്ടാകില്ലെന്ന് എനിക്കുറപ്പുണ്ട്. പശുവിനോടുള്ള സമീപനത്തില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളിലുള്ള ഭൂരിപക്ഷ ഹിന്ദുക്കള്‍ക്ക് ശക്തമായ കാഴ്ചപ്പാടുകള്‍ ഉള്ളതിനാല്‍ നടപ്പില്ലാത്ത കാര്യമെന്നു പറഞ്ഞ് അതില്‍ നിന്ന് ഒഴിഞ്ഞുമാറുകയോ, നിസ്സാരവത്ക്കരിക്കുകയോ ചെയ്യാതെ അനുഭാവപൂര്‍വ്വം പ്രതികരിക്കുകയും സംവാദങ്ങള്‍ നടത്തുകയും ചെയ്യണം. അതാണ് ജനാധിപത്യശൈലി. അപ്പോള്‍ കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും നേതൃത്വത്തില്‍ കേരളത്തിലെ തെരുവുകളില്‍ പശുവിനെ കശാപ്പു ചെയ്യുകയും ബീഫ് മേളകള്‍ നടത്തുകയും ചെയ്യുന്നത് ഒരു സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതിനു മാത്രമുള്ള ഹീനശ്രമമാണെന്ന് വ്യക്തമാക്കിക്കൊള്ളട്ടെ.
നിയമ ലംഘനം, സ്വതന്ത്രമായ ജീവിതം എന്നിവയോടുള്ള ചില രാഷ്ട്രീയക്കാരുടെ സമീപനത്തിലുള്ള ഇരട്ടത്താപ്പാണ് പരാമര്‍ശിക്കേണ്ട രണ്ടാമത്തെ കാര്യം. ജനക്കൂട്ടത്തിന്റെ കിരാത മര്‍ദ്ദനവും അസഹിഷ്ണുതയും നിയമം ഉപയോഗിച്ച് ശക്തമായി പ്രതിരോധിക്കപ്പെടേണ്ടതു തന്നെ. പക്ഷേ കുറ്റകൃത്യങ്ങളോട് ഇരട്ടത്താപ്പ് കാണിക്കരുത്. രാജ്യസഭയില്‍ അസഹിഷ്ണുതയെന്ന പദം ആവര്‍ത്തിച്ചു പ്രയോഗിക്കുന്നതു ശീലമാക്കിയ ഇടതുപക്ഷത്തിലെ ബഹുമാന്യരായ അംഗങ്ങള്‍ കാട്ടുന്നത് കാപട്യമാണെങ്കിലും ഇതിനോടകം സൂചിപ്പിച്ച പദത്തിന്റെ ട്രേഡ് മാര്‍ക്ക് നേടിയതു പോലെയാണിപ്പോള്‍.
എന്റെ പ്രിയ സുഹൃത്ത് ശ്രീ. സീതാറാം യെച്ചൂരി തന്റെ സ്വതസ്സിദ്ധമായ ശൈലിയില്‍ നടത്തിയ പ്രസംഗത്തിനിടെ ഹിറ്റ്ലറുടെ മെയ്ന്‍ കാംഫിനെക്കുറിച്ചും സ്വാമി വിവേകാനന്ദന്, ഷേക്സ്പിയര് എന്നിവരെക്കുറിച്ചുമൊക്കെ ഉജ്ജ്വല പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായി. കേന്ദ്രീയ വിദ്യാലയത്തില്‍ പഠിച്ച് പില്ക്കാലത്ത് എഞ്ചിനീയറിംഗ്/കംപ്യൂട്ടര്‍ സയന്‍സ് പരിജ്ഞാനം സിദ്ധിച്ച എനിക്ക് അത്രത്തോളമൊന്നും ആകില്ലെങ്കിലും അദ്ദേഹത്തിന്റെ ചില പ്രയോഗങ്ങള്‍ ഇവിടെ ഞാന്‍ അവതരിപ്പിക്കുകയാണ്: ആക്രമണത്തിന്റെ മതം (Cult of violence),, ഹൈന്ദവാവകാശങ്ങളുടെ ഹീനകൃത്യം (Panderin-g to Hindu right),) ഭരണഘടനാമൂല്യങ്ങള്‍ക്ക് കടകവിരുദ്ധം (Antithetical to consti-tutional values), വിരുദ്ധ മാനവികതകളുടെ ഏകീകരണം (Diff human images in-to one), ഭാരതാംബ പഠിപ്പിച്ചത് എന്താണ്? (What did mother India teach?) എന്നൊക്കെ പ്രസംഗത്തിനിടയില്‍ അദ്ദേഹം പറഞ്ഞിരുന്നു.
നിയമങ്ങളോടും ഭരണഘടനയോടുമുള്ള അദ്ദേഹത്തിന്റെ വിധേയത്വത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. അതൊക്കെ എപ്പോഴും സ്വാഗതം ചെയ്യപ്പെടേണ്ടതു തന്നെ. എന്നാല്‍ കേരളവും കര്‍ണ്ണാടകവും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ വെട്ടേറ്റു പിടഞ്ഞു മരിക്കുമ്പോള്‍ ഡല്‍ഹിയിലും മറ്റ് ബൗദ്ധികകേന്ദ്രങ്ങളിലുമിരുന്ന് അസഹിഷ്ണുതയ്ക്കെതിരെ പോരാടുന്നവര്‍ എന്തേ വിചിത്രമായ മൗനം ദീക്ഷിക്കുന്നു? ഈ ചോദ്യത്തിന് ശ്രീ. യച്ചൂരി ഉത്തരം പറയണം.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറി 14 മാസങ്ങള്‍ക്കുള്ളില്‍ 15 കൊലപാതകങ്ങളാണ് കേരളത്തില്‍ അരങ്ങേറിയത്. കര്‍ണ്ണാടകയില്‍ 2015നു ശേഷം 25 ആര്.എസ്. എസ്./ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇത്തരത്തിലുള്ള അക്രമവാഴ്ച ഒടുവില്‍ ഒരു നടിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി അപമാനിക്കുന്നതിലേക്കു വരെ എത്തി. എന്നിട്ടും മാധ്യമബഹളം ഉണ്ടായപ്പോഴാണ് കനത്ത മൗനം വെടിഞ്ഞത്. ഒരു വാക്കും ഉരിയാടിയില്ല, അഭിമുഖമൊന്നും നല്‍കിയില്ല, വിവേകവും പാണ്ഡിത്യവുമൊന്നും ആരും പ്രകടിപ്പിച്ചുമില്ല. ഇതെന്താ കേരളത്തില്‍ മാത്രമായുള്ള അക്രമത്തിന്റെ മതമല്ലേ? ഇവിടങ്ങളിലെ കൊലപാതകങ്ങള്‍ ഭരണഘടനയ്ക്കു കടകവിരുദ്ധമല്ലേ? കേരളത്തിലും കര്‍ണ്ണാടകയിലുമുള്ള രാഷ്ട്രീയ പ്രതിയോഗികളെ ഭീഷണിപ്പെടുത്തി അടിച്ചൊതുക്കുന്നത് മെയ്ന്‍ കാംഫിനു സദൃശമല്ലേ? അല്ലാത്ത പക്ഷം സ്റ്റാലിനിസം പറയുന്ന വ്യത്യസ്ത മാനവികതകളുടെ ഒന്നാക്കലല്ലേ? ചില അക്രമങ്ങള്‍ക്ക് മാത്രം പച്ചക്കൊടി കാട്ടുന്ന താങ്കളുടെ പക്ഷപാതമനോഭാവമല്ലേ ഇവിടെ പുറത്തായത്?
ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പക്ഷത്തു നിന്ന് ഗുലാം നബി ആസാദ് കാട്ടുന്നതും തത്തുല്യമായ നിശ്ശബ്ദതയാണ്.
ഇനിയും പരിഹാസ്യമായ ഇത്തരം കാപട്യങ്ങളും ഇരട്ടത്താപ്പും വച്ചു പുലര്‍ത്താതിരിക്കുക. ഏതു തരത്തിലുള്ള അക്രമമായാലും ശരി, അത് കുറ്റകരമാണെന്നു തന്നെ വിശേഷിപ്പിക്കുമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ ഒന്നടങ്കം തീരുമാനിക്കണം. രാഷ്ട്രീയം കലര്‍ന്ന ഔചിത്യബോധവും വാഗ്ധോരണികളുമല്ല ആവശ്യം. സകലമാന അക്രമങ്ങളെയും ഭരണഘടനയുടെ തുലാസ് ഉപയോഗിച്ച് അളക്കണം.
അവസാനമായി മറ്റൊരു വസ്തുത കൂടി. പോലീസിനെ രാഷ്ട്രീയ മുക്തമാക്കാനും ആധുനികീകരിക്കാനും പ്രത്യേക ശ്രദ്ധചെലുത്തണം. കഴിഞ്ഞ അഞ്ചോ ആറോ പതിറ്റാണ്ടുകളായി ഒട്ടു മിക്ക സംസ്ഥാനങ്ങളിലും പോലീസ് വ്യവസ്ഥയാകെ അമിത രാഷ്ട്രീയവും അഴിമതിയും ഒക്കെ ചേര്‍ന്ന് ചിതലരിച്ച അവസ്ഥയിലാണ്. പൊതുജന സേവകരാണെന്ന പരമാര്‍ത്ഥമൊക്കെ വിസ്മരിച്ച് രാഷ്ട്രീയക്കാരുടെ പിണിയാളുകളായി മാറിയിരിക്കുകയാണ് പോലീസിലെ ഉന്നതസ്ഥാനീയര്‍ ഉള്‍പ്പെടെയുള്ളവര്‍. ബാംഗളൂരുവിലെ ജയില്‍ സംവിധാനത്തിലെ അഴിമതി പുറത്തു കൊണ്ടുവന്നതിന്റെ പേരില്‍ ഒരു വനിതാ പോലിസ് ഉദ്യോഗസ്ഥയെ കര്‍ണാടക മുഖ്യമന്ത്രി കെട്ടുകെട്ടിച്ചത് നമ്മള് കണ്ടതാണ്. ഉദ്യോഗസ്ഥ തലത്തിലും പോലീസിലുമുള്ള ഉദ്യോഗസ്ഥരുടെ ആത്മഹത്യകളുണ്ടായതിന്റെ തുടര്‍ച്ചയാണ് ഈ സംഭവം.
മൂന്നാറിലെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ കൈയടക്കിയ സ്ഥാപിത താല്പര്യക്കാര്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ കൈക്കൊണ്ടതിന്റെ പേരില്‍ വി. ശ്രീറാം എന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി തന്നെ വിരട്ടുകയും പിന്നീട് സ്ഥലം മാറ്റുകയും ചെയ്തപ്പോള്‍ ഇടതുപക്ഷത്ത് കനത്ത മൗനമായിരുന്നു.
ഇത്തരത്തില്‍ പോലീസിനെ സര്‍ക്കാര്‍ തന്നെ ദുര്ബലമാക്കിയാല് പിന്നെ സാധാരണക്കാരന് സുരക്ഷയും സമാധാനവും എവിടെ നിന്ന് കിട്ടാനാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സാധാരണക്കാരന് അതൊന്നും പ്രതീക്ഷിക്കേണ്ടതില്ല. തെരഞ്ഞു പിടിച്ച് പ്രതികരിക്കുന്ന നമ്മുടെ ഇരട്ടത്താപ്പ് മാറ്റിവയ്ക്കാം. ഏത് അക്രമത്തെയും നമുക്ക് അപലപിക്കാം. ഇരകള്‍ക്ക് നീതി ഉറപ്പാക്കാം. പോലീസിനെ രാഷ്ട്രീയമുക്തമാക്കിയും ആധുനികീകരിച്ചും, മൂല്യങ്ങളും നിയമങ്ങളും കര്‍ശനമായ ശിഷാവിധികളും പരിപാലിക്കുന്ന രാജ്യവും സംസ്ഥാനങ്ങളും പുനര്‍സൃഷ്ടിച്ചുകൊണ്ട് മുന്നേറാം.
അങ്ങനെയായാല്‍ മാത്രമേ നമ്മുടെ ഭരണഘടന അനുശാസിക്കുന്നതു പോലെ എല്ലാ വിശ്വാസങ്ങളെയും മതങ്ങളെയും സമമായി ബഹുമാനിച്ചുകൊണ്ട് നമ്മുടെ ബഹുസ്വരതയും സംസ്കാര വൈവിധ്യവും കാത്തുസൂക്ഷിക്കാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: